അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി

മലയാളികളുടെ ഹൃദയത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ആ അതുല്യ കലാകാരന് കണ്ണീരോടെ വിട നല്‍കുകയാണ് ചലച്ചിത്ര ലോകം. ദുഃഖാചരണത്തിനിടയിലും, ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ ഒരു വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പാലക്കാട് മുതലമട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുനില്‍ സ്വാമി എന്നറിയപ്പെടുന്ന വ്യക്തിയാണ് കുടുംബാംഗങ്ങളുടെയോ ചലച്ചിത്ര പ്രവര്‍ത്തകരുടെയോ അനുമതിയില്ലാതെ അന്ത്യകര്‍മ്മങ്ങളുടെ ചുമതല സ്വയം ഏറ്റെടുത്ത് ചടങ്ങിലേക്ക് ഇടിച്ചുകയറിയത്.
മാധ്യമങ്ങളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യം മുതലെടുത്ത്, കുടുംബത്തിന് 'നോ' പറയാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചാണ് ഇയാള്‍ ഈ മുതലെടുപ്പ് നടത്തിയതെന്നാണ് പ്രധാന ആരോപണം. പ്രശസ്തരായ വ്യക്തികള്‍ മരണപ്പെടുമ്പോള്‍ ഓടിയെത്തി ചടങ്ങുകളില്‍ മുന്‍പന്തിയില്‍ നിന്ന് മൈലേജ് ഉണ്ടാക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പറയപ്പെടുന്നു.
ആരാധകരുടെയും സാംസ്‌കാരിക കേരളത്തിന്റെയും പ്രതിഷേധത്തിന് കാരണം സുനില്‍ സ്വാമിയുടെ ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമാണ്. ഇയാള്‍ അന്താരാഷ്ട്ര തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കോയമ്പത്തൂരില്‍ 3 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.
വാരിയര്‍ ഫൗണ്ടേഷനെ 25 കോടി രൂപയുടെ വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ചതും ഒന്നരക്കോടി രൂപ തട്ടിയെടുത്തതും ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കൂടാതെ, ആര്‍ബിഐയില്‍ നിന്ന് 3000 കോടി രൂപ തനിക്ക് അനുവദിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും കോടികള്‍ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ പ്രധാന തട്ടിപ്പ് രീതി.
ജീവിതകാലം മുഴുവന്‍ ആള്‍ദൈവങ്ങളെയും ആത്മീയ തട്ടിപ്പുകളെയും ശക്തമായി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്ത ശ്രീനിവാസന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക്, തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ കാര്‍മ്മികത്വം വഹിച്ചത് വിരോധാഭാസമായി പലരും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണെന്ന് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. കുടുംബവും ഈ അനധികൃത ഇടപെടല്‍ ആഗ്രഹിച്ചിരുന്നില്ല. തട്ടിപ്പുകാരനായ ഇയാളുടെ സാന്നിധ്യം കുടുംബത്തെ ഏറെ വേദനിപ്പിക്കുകയും ചെയ്തു.
വിവാദങ്ങള്‍ക്കിടയിലും നടനും മകനുമായ ധ്യാന്‍ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും പക്വമായ നിലപാടാണ് ഏറെ ശ്രദ്ധേയമായത്. ശ്രീനിവാസന്റെ ഭാര്യ വിമലയുടെ ആഗ്രഹപ്രകാരമാണ് മതപരമായ ചടങ്ങുകള്‍ തീരുമാനിക്കുകയും കര്‍മ്മികളെ ഏര്‍പ്പാടാക്കുകയും ചെയ്തത്. ഇതിനിടയിലേക്കാണ് സുനില്‍ സ്വാമി കടന്നുവന്ന് എല്ലാം ഏറ്റെടുത്തത്. അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുന്ന അമ്മയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ധ്യാനിന്റെ ദൃശ്യങ്ങള്‍ മലയാളികളുടെ കണ്ണ് നിറയിക്കുന്നതായിരുന്നു.
'നല്ല മനുഷ്യനായി ജീവിക്കുക എന്നതാണ് ഏറ്റവും വലിയ മതം എന്ന് വിശ്വസിച്ചിരുന്ന' പിതാവിന്റെ അതേ നിലപാടാണ് മക്കള്‍ക്കുമുള്ളത്. അന്ത്യകര്‍മ്മങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങള്‍ അച്ഛന് വിട നല്‍കുന്നത് ഹൃദയത്തില്‍ നിന്നാണെന്നും, ചടങ്ങുകളെക്കാള്‍ അച്ഛന്‍ പുലര്‍ത്തിയ ആദര്‍ശങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് ധ്യാന്‍ വിശ്വസിക്കുന്നത്.
അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ, വിവാദങ്ങള്‍ ഒഴിവാക്കി അച്ഛന് അര്‍ഹമായ യാത്രാമൊഴി നല്‍കുന്നതിലായിരുന്നു ധ്യാനിന്റെയും വിനീതിന്റെയും കുടുംബത്തിന്റെയും ശ്രദ്ധ. ആള്‍ദൈവങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ അച്ഛന്റെ മകന്‍ എന്ന നിലയില്‍, ഇത്തരം ബാഹ്യപ്രകടനങ്ങളല്ല മറിച്ച് അച്ഛന്‍ പകര്‍ന്നുനല്‍കിയ നന്മയാണ് വലുതെന്ന് ധ്യാന്‍ തന്റെ പ്രവൃത്തിയിലൂടെ കാണിച്ചു നല്‍കി.
https://www.facebook.com/Malayalivartha

























