എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടികയ്ക്ക് എതിരെ ഉയർന്ന പരാതികൾ തീർപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു

എസ്.ഐ.ആറിന്റെ കരട് വോട്ടർപട്ടികയ്ക്ക് എതിരെ ഉയർന്ന പരാതികൾ തീർപ്പാക്കുന്നതിൽ മേൽനോട്ടം വഹിക്കാൻ നാല് മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയോഗിച്ചു.
ഒന്നിൽ കൂടുതൽ ജില്ലകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. കേന്ദ്രനിരീക്ഷകയായി ഐശ്വര്യസിംഗും ഉണ്ടായിരിക്കും. നടപടികളുമായി ബന്ധപ്പെട്ട മൂന്നു ഘട്ടങ്ങളിൽ ഇവർ ജില്ലകൾ സന്ദർശിച്ച് പാകപ്പിഴ ഇല്ലെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ.യു.ഖേൽഖർ അറിയിച്ചു.
എം.ജി.രാജമാണിക്യം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കെ.ബിജു തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും മേൽനോട്ടം വഹിക്കും.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ ചുമതല ടിങ്കു ബിസ്വാളിനാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിൽ ഡോ.കെ.വാസുകിയും ചുമതല വഹിക്കും.
അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുന്ന നോട്ടീസ് ഘട്ടം, ഇ.ആർ.ഒമാർ മുഖേന അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്ന വേള,ബി.എൽ.ഒമാർ പ്രവർത്തന പകർപ്പ് പരിശോധിക്കുകയും അന്തിമ പട്ടിക പരിഷ്കരിക്കുകയും ചെയ്യുന്ന വേള എന്നിങ്ങനെയാണ് അതു നിശ്ചയിച്ചിരിക്കുന്നത്.
ഇവർ ആദ്യം ജില്ലകൾ സന്ദർശിച്ച് എം.പിമാർ,എം.എൽ.എമാർ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ച് പരാതികളും പരാതിവിഷയങ്ങളും കേൾക്കും. പുനഃപരിശോധനാ നടപടികളിൽ അവരുടെ സജീവപങ്കാളിത്തം ഉറപ്പാക്കും. തീയതിയും സമയവും മുൻകൂട്ടി അറിയിച്ചശേഷം പൊതുജനങ്ങളുടെ യോഗവും നടത്തും.
https://www.facebook.com/Malayalivartha























