നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം

നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. കടലൂർ ജില്ലയിൽ തിട്ടക്കുടിക്ക് സമീപത്ത് ഉണ്ടായ അപകടത്തിൽ ഒമ്പതു പേർ മരിച്ചു. ടയർ പൊട്ടിത്തെറിച്ച് ബസ് നിയന്ത്രണം വിട്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.
തിരുച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോൾ മുൻഭാഗത്തെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ഡിവൈഡർ തകർത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും നിശ്ശേഷം തകർന്നനിലയിലായി.
കാർ യാത്രികരാണ് മരിച്ചത്. ഏഴുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരും മരിച്ചു. അപകടത്തെ തുടർന്ന് ചെന്നൈ- തിരുച്ചി ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സം നേരിട്ടു.
https://www.facebook.com/Malayalivartha

























