ശബരിമലയിൽ ദേവസ്വം ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഭക്ഷണം നൽകുന്ന മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക

ശബരിമലയിൽ ദേവസ്വം ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും ഭക്ഷണം നൽകുന്ന മെസ് നടത്തിപ്പ് കരാർ സ്വന്തമാക്കി വനിതാസംരംഭക കൊല്ലം തേവലക്കര സ്വദേശി സുധ പഴയമഠമാണ് (54) മത്സര ടെൻഡറിലൂടെ കരാർ സ്വന്തമാക്കിയത്. സന്നിധാനത്ത് മാത്രം ദിവസവും അയ്യായിരത്തോളം പേർക്ക് മൂന്നുനേരം ഭക്ഷണം നൽകണം.
കൂടാതെ, പമ്പയിൽ രണ്ടായിരത്തോളം പേർക്കും നിലയ്ക്കലിൽ 1500 പേർക്കും ഭക്ഷണം നൽകുന്നതും സുധയുടെ ഉത്തരവാദിത്തമാണ്.
സാധനങ്ങൾ എത്തിക്കുന്നതിനും പാചകത്തിനും നൂറോളം ജീവനക്കാർക്കൊപ്പം നേതൃത്വം നൽകി 24 മണിക്കൂറും സന്നിധാനത്തെ ദേവസ്വം മെസിൽ സുധയുമുണ്ട്. മണ്ഡലകാലം തുടങ്ങിയപ്പോൾ ഇവിടെയെത്തിയ സുധ ഇനി മകരവിളക്ക് കഴിഞ്ഞശേഷമേ നാട്ടിലേക്ക് മടങ്ങുന്നുള്ളൂ.
മണ്ഡലകാലത്ത് ശബരിമലയിൽ സേവനത്തിനെത്തുന്ന വിവിധ മേഖലകളിലുള്ളവർക്ക് ഭക്ഷണം നൽകുന്നത് വെല്ലുവിളിയാണെന്ന് സുധ പറയുന്നു.
ആദ്യ ദിവസങ്ങളിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ അളവിൽ ചെറിയ കുറവുണ്ടായത് വലിയ പരാതിക്കിടയാക്കിയിരുന്നു. എന്നാൽ, അത് വെല്ലുവിളിയായെടുത്ത് അടുത്തദിവസം മുതൽ പരാതിരഹിതമായി മെസ് നടത്താനായെന്ന് സുധ. വീട്ടമ്മയായ സുധ 2006-ലാണ് കുടുംബശ്രീയുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണം നൽകുന്ന കാറ്ററിങ് യൂണിറ്റ് തുടങ്ങുന്നത്. പിന്നീട് അത് കൂടുതൽ വിപുലമാക്കി. വിവിധ സർക്കാർ പരിപാടികളിൽ ഭക്ഷണം നൽകുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 'ക്വാളിറ്റി' എന്ന പേരിൽ കാറ്ററിങ് വിപുലീകരിച്ചതോടെ കൂടുതൽ വലിയ പരിപാടികളിൽ ഭക്ഷണം നൽകാൻ സുധയ്ക്ക് സാധിച്ചു.
"
https://www.facebook.com/Malayalivartha























