കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

കേരള മഹാരാജ്യത്തിലെ ജനങ്ങൾക്ക് പൗരത്വകാർഡ് നൽകാനുള്ള സി പി എം സർക്കാരിന്റെ നീക്കത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി. കേന്ദ്ര നിയമങ്ങളെ വെല്ലുവിളിച്ച് ഇലക്ഷൻ കേന്ദ്രീകരിച്ച് നടത്തുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രീണന നീക്കമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്. കേന്ദ്ര സബ്ജക്റ്റായ പൗരത്വത്തിൽ കയറി കളിക്കാനുള്ള പിണറായിയുടെ നീക്കം ഗവർണറുടെ ഓഫീസും സശ്രദ്ധം നിരീക്ഷിക്കുന്നു. ദേശീയ പൗരത്വനിയമത്തിനുള്ളിൽ തന്ത്ര പൂർവം കടന്നു കയറാനുള്ള നീക്കമായി കേന്ദ്ര സർക്കാർ ഇതിനെ സംശയിക്കുന്നു.
സംസ്ഥാന സർക്കാർ നൽകാൻ തീരുമാനിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് പൗരത്വം തെളിയിക്കാൻ ഉതകുന്ന രേഖയായിരിക്കുമെന്ന മന്ത്രി കെ രാജന്റെ പ്രസ്താവന കേന്ദ്ര സർക്കാർ തള്ളും. പൗരത്വം എന്നത് പൂർണ്ണമായും കേന്ദ്രസർക്കാരിൻറെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. പാർലമെന്റിനാണ് നിയമനിർമ്മാണ അധികാരം. പൗരത്വ രേഖകൾ തീരുമാനിക്കേണ്ടതും കേന്ദ്രമാണ്. കേന്ദ്രം നൽകുന്ന ആധാർ പോലും പൗരത്വ രേഖയായി അംഗീകരിക്കുന്നില്ല . സുപ്രീംകോടതി പോലും ആ നിലപാടാണ് സ്വീകരിച്ചത്. അത് തിരിച്ചറിയൽ രേഖയാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖക്കപ്പുറം പൗരത്വ രേഖയായി നെറ്റിവിറ്റി കാർഡ് മാറാൻ ഇടയില്ല. കാർഡിന് നിയമപ്രാബല്യം നൽകാൻ ഓർഡിനൻസ് ഇറക്കാനും
ജനുവരിയിൽ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനും ആണ് പിണറായി മന്ത്രിസഭയുടെ നീക്കം.
എന്നാൽ പൗരത്വം കേന്ദ്ര വിഷയമായതിനാൽ ബില്ല് ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കാനാണ് സാധ്യത. മാതാപിതാക്കളിൽ ഒരാളെങ്കിലും കേരളത്തിൽ ജനിച്ചതാണെങ്കിൽ അന്യസംസ്ഥാനത്ത് ജനിച്ചവർക്കും നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാറുണ്ട്. അതുകൂടി കണക്കിലെടുക്കുമ്പോൾ നിയമനിർമ്മാണം പാളും. ന്യൂനപക്ഷ വോട്ട് സമാഹരണം ലഭ്യമായിട്ടാണ് കാർഡ് പ്രഖ്യാപിച്ചത്. പൗരത്വ രേഖകൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണ്. നിലവിൽ ബർത്ത് സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, മാതാപിതാക്കളുടെ പാസ്പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ് പൗരത്വം ലഭിക്കാനുള്ള തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടുണ്ട്. കേരളത്തിൽ ജനിച്ചതാണെന്ന് തെളിയിക്കാനും സർക്കാരിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉള്ള ആധികാരിക രേഖയായി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകരം ഉപയോഗിക്കുന്നതിന് തടസ്സം ഉണ്ടാവില്ല. പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശിക്കുന്നതിനും തൊഴിലുമാണ് നിലവിൽ സർട്ടിഫിക്കറ്റ് നൽകുന്നത്. ജന്മം കൊണ്ട് കേരളീയൻ ആണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മുഖ്യലക്ഷ്യം. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്.
ജനങ്ങൾക്ക് നേറ്റിവിറ്റി കാർഡ് നൽകുന്ന ആദ്യ സംസ്ഥാനമാകാൻ പോകുകയാണ് കേരളമെന്നാണ് സർക്കാരിന്റെ വീമ്പ്. കേരളത്തിനുപുറത്ത് ഇതിന് എത്രത്തോളം നിയമസാധുതയുണ്ടാകുമെന്നത് തർക്കവിഷയമായതിനാൽ ഈ കാർഡിന്റെ പ്രയോജനം സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾക്കു മാത്രമായി പരിമിതപ്പെടാമെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.
ഒരാൾ കേരളത്തിൽത്തന്നെ ജനിച്ചുവളർന്നയാളാണെന്നു തെളിയിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റാണ് നൽകുന്നത്. ഓരോ ആവശ്യത്തിനും ഓരോ തവണയും ഇത് വാങ്ങണം. ഇതിനുപകരം സ്ഥിരമായി ഉപയോഗിക്കാനാണ് നേറ്റിവിറ്റി കാർഡ്. സംസ്ഥാനസർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങൾക്കുമുള്ള ഒറ്റ തിരിച്ചറിയൽരേഖയായി ഇത് വിപുലീകരിക്കാനാണ് ആലോചന.
കേരളത്തിൽ ജനിച്ച എല്ലാവർക്കും അപേക്ഷിച്ച് കരസ്ഥമാക്കാവുന്ന കാർഡാണ് നൽകാൻ പോകുന്നത്. ഇതിനായി കെ-സ്മാർട്ട് തുടങ്ങിയ ആപ്പുകൾ സജ്ജമാക്കും. കേരളത്തിനകത്തെ പരീക്ഷകൾക്കും നിയമനങ്ങൾക്കും സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ ഈ കാർഡ് മതിയാവും. സൈനിക വിഭാഗങ്ങളിലേക്കുള്ള നിയമനത്തിന് അവർ നിർദേശിക്കുന്ന പ്രത്യേക ഫോർമാറ്റിലാണ് ഇപ്പോൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. സൈനിക നിയമനങ്ങളുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരേണ്ടിവരും.
ഇന്ത്യൻപൗരത്വം തെളിയിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്ന രേഖകൾതന്നെ ഹാജരാക്കേണ്ടിവരും. പൗരത്വം തെളിയിക്കാനുള്ള രേഖയായി ഈ കാർഡിനെ കണക്കാക്കണമെങ്കിൽ അത് കേന്ദ്രസർക്കാർ അംഗീകരിക്കുകയും കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതുമായിരിക്കണം. നേറ്റിവിറ്റി കാർഡ് ഏതൊക്കെ രേഖകൾ വിലയിരുത്തിയാണ് നൽകുന്നതെന്ന് നിയമനിർമാണത്തിലേ വ്യക്തമാകൂ.
കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കുന്നത്. ഭാവിയിൽ കേരളത്തിലും അത് നടപ്പാക്കുകയാണെങ്കിൽ ഏതെങ്കിലും കാരണവശാൽ പട്ടികയിൽ പെടാതെപോകുന്നവർക്ക് സംസ്ഥാനത്തെ ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കാൻ തിരിച്ചറിയൽരേഖയായി ഈ കാർഡ് പ്രയോജനപ്പെടുത്താമെന്നാണ് സർക്കാർ വാദം. കേരളത്തിൽ ജനിച്ചുവളർന്നയാളാണെന്ന് സംസ്ഥാന സർട്ടിഫിക്കറ്റിന്റെ കാർഡ് കൈയിലുണ്ടെങ്കിൽ പൗരത്വം നിയമപരമായി അവകാശപ്പെടാമെന്ന വാദമുണ്ട്. ഇതാണ് ഈ ആശയത്തിന് പിന്നിലെ രാഷ്ട്രീയം. അതായത് കേന്ദ്ര സർക്കാരിന്റെ പട്ടികയിൽ നിന്നും പുറത്തുപോകുന്നവർക്ക് കോടതിയിൽ പോയി പൗരത്വം നേടാമെന്ന കുതന്ത്രമാണ് കേരളം പ്രയോഗിക്കുന്നത്. ഇതാണ് കേന്ദ്ര സർക്കാരിനെ സംശയത്തിലാഴ്ത്തുന്നത്.
നേറ്റിവിറ്റി കാർഡിന്റെ ഡേറ്റാബേസിൽ ഡ്രൈവിങ് ലൈസൻസ്, കാരുണ്യ പോലുള്ള പദ്ധതികളുടെ ഐഡി, മറ്റ് വകുപ്പുകളിൽനിന്നുള്ള അടിസ്ഥാന രേഖകളിലെ വിവരങ്ങൾ ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡിജി ലോക്കറിൽ ഈ കാർഡ് ചേർക്കാനാവും.
സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾക്ക് തിരിച്ചറിയൽരേഖയായി നേറ്റിവിറ്റി കാർഡ് നൽകാം. അതിന് നിയമംപോലും വേണ്ട. ഒരു ഉത്തരവിലൂടെ അത് നടപ്പാക്കാം. പൗരത്വം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ വ്യവസ്ഥ ചെയ്യുന്ന രേഖകൾ ഹാജരാക്കേണ്ടിയും കേന്ദ്രത്തിന്റെ രീതികൾ അവലംബിക്കേണ്ടിയുംവരും. എന്നാൽ നിയമം കൊണ്ടുവരുന്നത് കേന്ദ്രത്തെ വെല്ലുവിളിക്കാൻ വേണ്ടിയാണ്.
ഒരാൾ കേരളീയനാണെന്നതിന്റെ ആധികാരിക രേഖയാണിത്. കേരളം ഇന്ത്യക്ക് അകത്താണ്. കേരളീയനായ ഒരാൾ ഇന്ത്യക്കാരനുമായിരിക്കും. ഇവിടെ ജനിച്ചുവളർന്നവർക്കുപോലും പൗരത്വം സംബന്ധിച്ച ആശങ്കകളുണ്ട്. ഇത്തരം ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ആധികാരികരേഖയായാണ് നേറ്റിവിറ്റി കാർഡ് വിഭാവനം ചെയ്യുന്നത്. ഇത് നിയമസംവിധാനങ്ങൾക്കു മുന്നിൽ സാധുതയുള്ളതായി മാറും. ഇതാണ് കേന്ദ്രത്തെ മറി കടക്കുന്ന കളി.
എന്നാൽ 'നേറ്റിവിറ്റി കാര്‍ഡ്' നടക്കില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയായി മാറുമെന്ന അവകാശവാദം നിയമപരമായ പ്രതിസന്ധിയാകും. സംസ്ഥാനത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വ രേഖ എന്ന നിലയില്‍ അംഗീകാരം ലഭിക്കില്ല. ഇതിന് വേണ്ടി കേരളം നിയമ നിര്‍മ്മാണം നടത്തിയാലും ഗവര്‍ണ്ണറും രാഷ്ട്രപതിയും അംഗീകരിക്കില്ല.
പൗരത്വ രേഖകള്‍ നിശ്ചയിക്കാനുള്ള അധികാരം ഭരണഘടനാപരമായി പാര്‍ലമെന്റിന് മാത്രമാണെന്നിരിക്കെ, കേന്ദ്രം നല്‍കുന്ന ആധാര്‍ കാര്‍ഡിനെ പോലും സുപ്രീം കോടതി ഒരു പൗരത്വ രേഖയായി അംഗീകരിച്ചിട്ടില്ലെന്നത് ഈ നീക്കത്തിന് തിരിച്ചടിയാകുന്നുണ്ട്. വ്യക്തിയുടെ ജനനവും താമസവും തെളിയിക്കുന്ന ഒരു തിരിച്ചറിയല്‍ രേഖ എന്നതിനപ്പുറം ഇതിന് നിയമസാധുത ലഭിക്കാനിടയില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും നിയമ നിര്‍മ്മാണത്തിലൂടെ ഇത് സാധ്യമാക്കാന്‍ ശ്രമിച്ചാല്‍ ഗവര്‍ണ്ണറുടെ അനുമതി അനിവാര്യതയാകും. അതിനിടെ ഈ വിഷയത്തില്‍ സാധ്യതാ പഠനം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിയമോപദേശവും തേടും. ഇതിന് വേണ്ടി ലക്ഷങ്ങള്‍ ചെലവാകും.
ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ഈ കാര്‍ഡ് സഹായകമാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ഉറപ്പിച്ചു പറയുന്നുണ്ടെങ്കിലും അതിന്റെ സാങ്കേതിക വശങ്ങള്‍ അവ്യക്തമാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഒന്നാണ്. കേരളത്തില്‍ ജനിച്ച് വളര്‍ന്നവര്‍ക്കും കേരളീയരായ മാതാപിതാക്കളുടെ മക്കള്‍ക്കും ഈ കാര്‍ഡിന് അര്‍ഹതയുണ്ടാകുമെങ്കിലും കേന്ദ്ര നിലപാട് ഇതില്‍ നിര്‍ണ്ണായകമാകും.
2019 ഡിസംബറിലാണ് ഏറെ വിവാദമായ സി എഎ പാസാക്കിയത്. തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധങ്ങളുണ്ടായി. തുടർന്ന് നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയിരുന്നില്ല. എന്നാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം അപ്രതീക്ഷിതമായി കേന്ദ്രം വിജ്ഞാപനം ചെയ്തു. നിയമം നടപ്പാക്കുന്നതിനായി 2020 മുതൽ, ആഭ്യന്തര മന്ത്രാലയം പാർലമെൻ്ററി കമ്മിറ്റിയിൽ നിന്ന് പതിവായി സമയം നീട്ടിച്ചോദിക്കുകയായിരുന്നു.
2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയൽരാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. മതപരമായ പീഡനം മൂലം 2014 ഡിസംബർ 31-ന് മുമ്പ് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് പൗരത്വം ലഭിക്കുക.
സിഎഎ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മുകളിൽ പറഞ്ഞ ആറ് രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളല്ലാതെ, മറ്റു വിദേശികൾക്ക് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. നേരത്തെയും രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾക്ക് ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വിഭാഗം, ബർമ്മയിൽ നിന്നുള്ള വ്യക്തികൾ, 1970കളിലെ അട്ടിമറിയെ തുടർന്ന് ഉഗാണ്ടയിൽ നിന്നുള്ളവർ എന്നിവരുൾപ്പെടെ വിവിധ ഗ്രൂപ്പുകൾക്ക് ഇന്ത്യ മുമ്പ് പൗരത്വവും പുനരധിവാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ നിയമം നടപ്പാക്കാനുള്ള നടപടികൾ ആദ്യം ആരംഭിച്ചത് കേരളത്തിലാണ്. അതും പിണറായി സർക്കാർ.
നിയമത്തിന്റെ ഭാഗമായി തടങ്കൽ പാളയം നിർമ്മിക്കാൻ നരേന്ദ്രമോദി പറഞ്ഞയുടനെ പിണറായി സർക്കാർ നിർമ്മാണം തുടങ്ങിയിരുന്നു. സി പി എം സെക്രട്ടറിയായിരുന്ന എ വിജയരാഘവന്റെ ഭാര്യയുടെ വകുപ്പിന് കീഴിൽ തന്നെ തടങ്കൽ പാളയം നിർമ്മിച്ചു. അന്ന് പാർട്ടിയുടെ അനുമതിയും ഇതിന് കിട്ടിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിൻറെ ഭാഗമായാണ് തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ വർഷങ്ങൾക്ക് മുമ്പ് നിർദ്ദേശം നൽകിയത്.
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നോർക്കണം. ദേശീയ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തതിൻറെ പേരിൽ കേരളത്തിലും ബംഗാളിലും ഡൽഹിയിലുമൊക്കെ നിരവധിയാളുകൾ കേസുകളിൽ പ്രതിയായിട്ടുണ്ട്. കേന്ദ്ര സർക്കാരാകട്ടെ ദേശീയ പൗരത്വ നിയമം നടപ്പിലാക്കുമെന്ന കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് കേരളത്തിൽ നടപ്പാക്കില്ലെന്ന് ഘോര ഘോരം പ്രസംഗിച്ചതാണ് പലവട്ടം. നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ചരിത്ര രേഖയാണ്.
സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന എ വിജയരാഘവൻറെ ഭാര്യയും സാമൂഹിക നീതി മന്ത്രിയുമായ ആർ.ബിന്ദുവാണ് തടങ്കൽ പാളയത്തിൻറെ ഫയൽ സംസ്ഥാന സർക്കാരിന് വേണ്ടി കൈകാര്യം ചെയ്തത്.
കേന്ദ്ര സർക്കാരിൻറെ നിർദേശമനുസരിച്ചാണ് കേരളത്തിൽ തടങ്കൽപാളയങ്ങൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരത്തും തൃശൂരും തടങ്കൽപാളയങ്ങൾ ആരംഭിക്കാൻ സാമൂഹിക സുരക്ഷാ വകുപ്പ് ഡയറക്ടർ പുനർവിജ്ഞാപനം പുറപ്പെടുവിച്ചു.
വർഷങ്ങൾക്ക് മുമ്പാണ് തടങ്കൽ പാളയത്തിൻറെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. അത് വിവാദമായതോടെ നിർത്തി. എന്നാൽ കോവിഡ് സമയത്ത് നിർമ്മാണം പുനരാരംഭിക്കാൻ സർക്കാർ രഹസ്യമായി നിർദ്ദേശം നൽകുകയായിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തടങ്കൽപാളയങ്ങൾ സ്ഥാപിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും, പാസ്പോർട്ട് കാലാവധി തീർന്ന ശേഷവും രാജ്യത്ത് തുടരുന്ന വിദേശികളെയും, ശിക്ഷാകാലാവധി പൂർത്തിയാക്കി അവരവരുടെ രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള നിയമനടപടികൾ കാത്തുകിടക്കുന്ന വിദേശികളെയും അവർ രാജ്യം വിടുന്നതുവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ സംസ്ഥാന തലത്തിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഡിറ്റൻഷൻ സെൻറർ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് വിജ്ഞാപനം വിശദീകരിക്കുന്നത്.
ഒരു സമയം പരമാവധി 10 പേർക്ക് താമസിക്കാവുന്ന തടങ്കൽ പാളയമാണ് രണ്ട് ജില്ലകളിലും ആരംഭിക്കുന്നത്. താൽപര്യമുള്ള സംഘടനകൾ ജൂൺ 15ന് വൈകീട്ട് അഞ്ചിനു മുമ്പ് വിശദ നിർദേശം ലഭ്യമാക്കാനും ഡയറക്ടർ നിർദേശിക്കുന്നു. അടിസ്ഥാന സൗകര്യത്തിനു പുറമെ സി.സി.ടി.വി, മുള്ളുവേലിയടക്കം തടങ്കൽപാളയത്തിന് ഏർപ്പെടുത്തും. സംസ്ഥാന പൊലീസിനാകും സുരക്ഷ. തൃശൂർ പൂങ്കുന്നത്ത് ഡിറ്റൻഷൻ സെൻറർ പ്രവർത്തനം തുടങ്ങി.
ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് നൈജീരിയൻ പൗരന്മാരെയും ഒരു മ്യാന്മർ പൗരനെയും തൃശൂരിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കുന്നതിൻറെ ഭാഗമായി തടങ്കൽപാളയങ്ങൾ നിർമിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിർദേശം നേരത്തേ വിവാദമായപ്പോൾ സംസ്ഥാനത്ത് തടങ്കൽപാളയങ്ങൾ നിർമിക്കില്ലെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് 2020 ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 2012 ൽ യു.ഡി.എഫ് സർക്കാർ ആരംഭിച്ച നടപടിക്രമങ്ങൾ നിർത്തിവെക്കാൻ ഉത്തരവിറക്കിയതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ഒന്നും ചെയ്തില്ല.
അന്നൊന്നും കാണിക്കാത്ത ആത്മാർത്ഥതയാണ് തദ്ദേശ തെരഞ്ഞടുപ്പിൽ തോറ്റതോടെ പിണറായി സർക്കാർ കാണിക്കുന്നത്. ഇത് ബി ജെ പി വിരുദ്ധരായ ന്യൂനപക്ഷങ്ങളുടെ വോട്ടുതട്ടാനുള്ള ഒരു തന്ത്രമാണെന്ന് തീർച്ചയായും പറയാം. അത് മനസിലാക്കിയാണ് അമിത് ഷായും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പിണറായിയുടെ തന്ത്രമറിയാൻ ബൈനാകുലർ സ്ഥാപിച്ചത്.
https://www.facebook.com/Malayalivartha
























