എൻ എസ് എസും എസ് എൻ ഡി പി യോഗവും തമ്മിൽ കോൺഗ്രസിനുണ്ടായിരുന്ന ബന്ധം.. പെരുന്നയിലേക്കും കണിച്ചുകുളങ്ങരയിലേക്കും കണ്ണുംനട്ട് ബി ജെ പിയും സി പി എമ്മും..

എൻ എസ് എസും എസ് എൻ ഡി പി യോഗവും തമ്മിൽ കോൺഗ്രസിനുണ്ടായിരുന്ന ബന്ധംഉലയുന്ന സാഹചര്യത്തിൽ പെരുന്നയിലേക്കും കണിച്ചുകുളങ്ങരയിലേക്കും കണ്ണുംനട്ട് ബി ജെ പിയും സി പി എമ്മും.തൊടുപുഴയിൽ യൂത്ത് ലീഗ് ആഹ്ളാദപ്രകടത്തിൽ വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ അസഭ്യ മുദ്രാവാക്യമായി പ്രവർത്തകർ രംഗത്തെത്തിയ സാഹചര്യത്തിലാണ് രംഗം വീക്ഷിക്കാൻ മറ്റ് പാർട്ടികൾ തയ്യാറെടുക്കുന്നത്. ലീഗിന് അഞ്ചു മന്ത്രി സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നതും കോൺഗ്രസ് ഇതര കക്ഷികൾക്ക് മനപായസത്തിനുള്ള വക നൽകി.
ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. ‘കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയും’. ‘അഭിമാനത്തിൻ അസ്തിത്വം ആരുടെ മുമ്പിൽ പണയം വയ്ക്കാൻ ആവില്ലെന്നും മുദ്രാവാക്യത്തിൽ പറയുന്നു. വിഡി സതീശന് അഭിവാദ്യം അർപ്പിച്ചുക്കൊണ്ട് ആയിരുന്നു മുദ്രാവാക്യം.മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീം ലീഗിനെ കുറ്റപ്പെടുത്തിക്കൊണ്ട് സുകുമാരൻ നായർ രംഗത്ത് വന്നിരുന്നു. കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടുവെന്നും ചോദിച്ചാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ സുകുമാരൻ നായർക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീറും രംഗത്ത് വന്നു. യുഡിഎഫിലെ വകുപ്പ് വിഭജനം മുന്നണി തീരുമാനിക്കുമെന്ന് മുനീർ പറഞ്ഞു. അതിൽ ബാഹ്യ ശക്തികളുടെ ഒരിടപെടലും അംഗീകരിക്കില്ല. പുറത്ത് നിന്നുള്ള ആരുടേയും അഭിപ്രായം ചെവികൊള്ളില്ലെന്നും എം കെ മുനീർ പറഞ്ഞു.കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും വിഷയത്തില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടുവെന്നും ചോദിച്ചാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട പരാമർശത്തിൽ സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്ത് വന്നിരുന്നു.
മുഖ്യമന്ത്രി ചര്‍ച്ച സംബന്ധിച്ച് ഘടകകക്ഷികളാണ് കുഴപ്പമുണ്ടാക്കിയത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ മുസ്ലിം ലീഗ് അടക്കമുള്ളവര്‍ക്ക് എന്താണ് കാര്യം. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കാന്‍ ഘടകക്ഷികള്‍ തയ്യാറാകണം. ചര്‍ച്ചയില്‍ തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ്. വിഷയത്തില്‍ ഇടപെട്ട എല്ലാ ഘടകകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.2011 ലെ യു ഡി എഫ് സർക്കാർ അധികാരത്തിൽ നിന്ന് പോയത് ലീഗിന്റെ അമിതാവേശം കാരണമാണെന്ന് വിശ്വസിക്കുന്ന നിരവധി കോൺഗ്രസ് നേതാക്കൾ ഇന്നും കേരളത്തിലുണ്ട്. അഞ്ചാംമന്ത്രി വിവാദത്തിന് പിന്നാലെയാണ് ചെന്നിത്തലക്ക് വേണ്ടി താക്കോൽ സ്ഥാന വിവാദവുമായി സുകുമാരൻ നായർ രംഗത്തെത്തിയത്. സോളാർ കേസും ബാർ കേസും ഇതിന് പിന്നാലെ ചങ്ങലപിടിച്ചു വന്ന വിവാദങ്ങളാണ്.
അന്ന് ഉമ്മൻ ചാണ്ടിക്കെതിരെ സതീശൻ പരസ്യവിമർശനം നടത്തിയത് ഇന്നും സമൂഹമാധ്യമങ്ങളിൽ ചൂടൻ വാർത്തയായി ഓടികൊണ്ടിരിക്കുന്നു. ഇത്രയും മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദു വോട്ടുകൾ വേണ്ടെന്നുവയ്ക്കുന്നത് അപകടമാണെന്ന് ചില നേതാക്കളെങ്കിലും പറയുന്നു. എന്നാൽ വിജയ വെളിച്ചത്തിന്റെ പ്രഭാ വലയത്തിൽ നിൽക്കുന്ന സതീശൻ ഇക്കാര്യങ്ങൾ തിരിച്ചറിയുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഇരുത്തം വന്ന നേതാക്കൾ ഇത്തരത്തിൽ പ്രതികരിക്കാതിരിക്കുന്നതും ശ്രദ്ധിക്കണം.ഉമ്മൻ ചാണ്ടിയുടെ ലൈനാണ് ഇക്കാര്യത്തിൽ സതീശൻ സ്വീകരിക്കുന്നത്. ലീഗിനെയും കേരള കോൺഗ്രസിനെയും കൂട്ടിയാണ് ഉമ്മൻ ചാണ്ടി തന്റെ മന്ത്രിസഭ മുന്നോട്ടുകൊണ്ടു പോയത്. ലീഗിനെയും കേരള കോൺഗ്രസ് ജോസഫിനെയുമാണ് സതീശൻ ഒപ്പം കൂട്ടിയത്.
ഇവരെല്ലാം സതീശന് വലിയ പിന്തുണ നൽകുകയും ചെയ്തു. എന്നാൽ ഇതൊരു കെണിയാണെന്ന് പാവം സതീശൻ അറിയുന്നില്ല. ഇപ്പോൾ കൈയടിക്കുന്നവർ ഉമ്മൻ ചാണ്ടിയെ കൈവിട്ടത്പോലെ നാളെ സതീശനെയും കൈവിടാം. കുഞ്ഞൂഞ്ഞ്,കുഞ്ഞാപ്പ, കുഞ്ഞുമാണി എന്ന സുകുമാരൻ നായരുടെ മൂന്ന് കു വിമർശനം ഇന്നും ആരും മറന്നിട്ടില്ല. 2012 ലെ അഞ്ചാം മന്ത്രി വിവാദം ഇന്നും ആരും മറന്നിട്ടില്ല. അന്ന് അഞ്ചാം മന്ത്രി പ്രശ്നത്തിലുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലെ അഭിപ്രായം ഇതായിരുന്നു.അഞ്ചാം മന്ത്രിസ്ഥാനം മുസ്ലിം ലീഗ് അനര്‍ഹമായി നേടിയതല്ല. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് വടംവലികളുടെ ഭാഗമാണ്. കോണ്‍ഗ്രസിനുളളിലെ ചില ഗ്രൂപ്പ് താല്‍പര്യങ്ങളാണ് അഞ്ചാം മന്ത്രി വിവാദമുണ്ടാക്കിയത്. മന്ത്രിസഭാ രൂപീകരണ സമയത്ത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മൂലയുടെ ഭാഗമായാണ് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചത്.
അര നൂറ്റാണ്ടായി ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാസീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കിയത് മറക്കരുത്. ലീഗിനകത്തെ അഭിപ്രായ വ്യാത്യാസങ്ങളാണ് പ്രശ്നങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം. കേരളത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് ലീഗ് സംയമനം പാലിക്കണമായിരുന്നു. സി എച്ച് മുഹമ്മദ്കോയയുടെ മകന്‍ മുനീറിനോട് ലീഗിന്റെ അണികള്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ഡോക്ടറായ അദ്ദേഹം ആ പണി ഉപേക്ഷിച്ച് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലിറങ്ങാനുള്ള കാരണം ഈ താല്‍പ്പര്യമാണ്. പല പ്രാവശ്യം മത്സരിച്ചു. ജയിച്ചു. മന്ത്രിയുമായി. ഇതിനിടെ മുസ്ലിം ലീഗിനു വേണ്ടി ഇന്‍ഡ്യാവിഷന്‍ എന്ന ചാനലും തുടങ്ങി. പക്ഷെ മങ്കടയില്‍ മഞ്ഞളാം കുഴി അലി എന്ന വ്യവസായിയോട് തോല്‍ക്കേണ്ടി വന്നു. ലീഗില്‍ അപ്പോഴേക്കും കുഞ്ഞാലിക്കുട്ടി ഒരു വിധം അപ്രമാദിത്തം തന്നെ നേടിയിരുന്നു. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന ഒരു ഗ്രൂപ്പും ലീഗില്‍ ഉണ്ടായി.
ഇ അഹമ്മദിനെ കേരള രാഷ്ട്രീയത്തില്‍ നിന്നും പുറത്തു ചാടിച്ചതിനു ചുക്കാന്‍ പിടിച്ചത് കുഞ്ഞാലിക്കുട്ടി ആയിരുന്നു. സ്വാഭാവികമായി അഹമ്മദ്, ബഷീറിന്റെ ഗ്രൂപ്പിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. അങ്ങനെയിരിക്കെ ഇന്‍ഡ്യാ വിഷന്‍ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചു എന്ന ആരോപണമുള്ള റെജീനയുടെ അഭിമുഖം പ്രക്ഷേപണം ചെയ്തു. കുഞ്ഞാലിക്കുട്ടി മുനീറിന്റെ ശത്രുവുമായി. 2011 ൽ മലപ്പുറത്തെ മുസ്ലിങ്ങളുടെ ബലത്തില്‍ മുസ്ലിം ലീഗ് 20 സീറ്റുകള്‍ നേടി. മലപ്പുറത്തെ സീറ്റുകളൊക്കെ കുഞ്ഞാലിക്കുട്ടി വിശ്വസ്തരെ മത്സരിപ്പിച്ചിട്ട്, മുനീറിനെ തോല്‍പ്പിക്കാനായി കോഴിക്കോട്ടേക്ക് അയച്ചു. തോല്‍പ്പിക്കാന്‍ ആഞ്ഞു ശ്രമിച്ചിട്ടും ചെറിയ ഭൂരിപക്ഷത്തിനു മുനീര്‍ ജയിച്ചു. മന്ത്രി സ്ഥാനം പങ്കു വച്ചപ്പോള്‍ അഞ്ചാമതൊന്നു കൂടി ലീഗ് ചോദിച്ചു. മഞ്ഞളാം കുഴി അലിയെ കാലു മാറ്റിയപ്പോള്‍ കൊടുത്ത വാഗ്ദാനമായിരുന്നു മന്ത്രി സ്ഥാനം.
കൂടെ മുനീറിനു മന്ത്രിസ്ഥാനം കൊടുക്കാതിരിക്കാനുള്ള അടവു നയവും ഉണ്ടായിരുന്നു. മന്ത്രിയാകണമെങ്കില്‍ മുനീര്‍ ഇന്‍ഡ്യ വിഷന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന ഒരാവശ്യം കുഞ്ഞാലിക്കുട്ടി മുന്നോട്ടു വച്ചു.. മുനീര്‍ രാജി വച്ചു. അതോടെ പദ്ധതികളൊക്കെ തകിടം മറിഞ്ഞു. എങ്കില്‍ അഞ്ചാം മന്ത്രിയില്‍ ഉറച്ചു നില്‍ക്കാം എന്നു തീരുമാനിച്ചു. കോണ്‍ഗ്രസ് പക്ഷെ വഴങ്ങിയില്ല. എങ്കിലും തങ്ങളേക്കൊണ്ട് അത് പ്രഖ്യാപിപ്പിച്ചു. തങ്ങള്‍ പറയുന്ന വാക്കു മാറ്റാന്‍ ആകില്ല എന്നത് ലീഗിലെ അലിഖിത നിയമമാണ്. അത് യു ഡി എഫിലെയും അലിഖിത നിയമക്കാനായി പിന്നെത്തെ ശ്രമം. പക്ഷെ കോണ്‍ഗ്രസിലെ എതിര്‍പ്പ് ശക്തമായിരുന്നു. അഞ്ചാമത്തെ മന്ത്രിയെ തരാം പക്ഷെ സാവകാശം വേണം എന്ന് ഉമ്മന്‍ ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു.
തങ്ങളെക്കൊണ്ട് ഈ തീരുമാനം അംഗീകരിച്ചു. എവിടെ അഞ്ചാം മന്ത്രി എന്ന ചോദ്യം കൂടെക്കൂടെകേള്‍ക്കാന്‍ തുടങ്ങി. അലി അണികളെ ഇറക്കി ചില പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. അപ്പോഴേക്കും പിറവം ഉപതെരഞ്ഞെടുപ്പു വന്നു. അതിനു ശേഷം തീരുമനിക്കാം എന്ന ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം കുഞ്ഞാലിക്കുട്ടി സ്വീകരിച്ചു. അപ്പോഴേക്കും ബഷീറിനും മുനീറിനും കുറച്ചു കൂടെ ധൈര്യമായി തുടങ്ങി. പിറവത്ത് ജയിച്ച അനൂപിന്റെ സത്യപ്രതിജ്ഞ പോലുമിവര്‍ ഇടപെട്ട് തടഞ്ഞു. അനൂപ് മന്ത്രിയാകുന്നെങ്കില്‍ അലി കൂടി മന്ത്രിയാകണം എന്ന് ലീഗ് ശഠിച്ചു. അനൂപിന് മന്ത്രി സ്ഥാനം വേണമെങ്കില്‍ അലി കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്ന കടുത്ത നിലപാടും എടുത്തു. ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് കെ പി സി സി വിളിച്ചു കൂട്ടി. ലീഗിനു കൂടുതല്‍ മന്ത്രിമാരെ നല്‍കാന്‍ ആകില്ല എന്നവര്‍ ഏക കണ്ഠമായി തീരുമാനിച്ചു.
വിവരം ഹൈക്കമാണ്ടിനെയും അറിയിച്ചു. കോണ്‍ഗ്രസിലെ പൊതു വികാരം ഇതണെന്നറിഞ്ഞ കുഞ്ഞാലിക്കുട്ടി ഒത്തുതീര്‍പ്പിനു തയ്യാറായി. അഞ്ചാം മന്ത്രി എന്നത് അഞ്ചാം പദവി ആയാലും മതി എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. കുഞ്ഞാലിക്കുട്ടിയെ അടിക്കാന്‍ പറ്റിയ അവസരം ഇതാണെന്ന് ബഷീറും മുനീറും തീര്‍ച്ചയാക്കി. ബാക്കി ലീഗുനേതാക്കളൊക്കെ നിശബ്ദരായപ്പോള്‍ ഇവര്‍ രണ്ടു പേരും, അഞ്ചാം മന്ത്രി വേണം എന്ന നിലപാട് പരസ്യമായി പ്രകടിപ്പിച്ചു. അണികളെയും ഭാരവാഹികളെയും ഇളക്കി വിട്ടു. അതിന്റെ ഫലം ലീഗിന്റെ നേതൃയോഗത്തിലുണ്ടായി. അവിടെ ഭൂരിപക്ഷാഭിപ്രായം അഞ്ചാം മന്ത്രി വേണം എന്നും ഒരു വകുപ്പും വിട്ടു കൊടുക്കില്ല എന്നും, വേണ്ടി വന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണം എന്നും ആയിരുന്നു.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, എംഎല്‍എമാരായ കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, പാലോട് രവി തുടങ്ങിയവര്‍ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. കേരള കോണ്‍ഗ്രസ് പിള്ള, സിഎംപി, ജെഎസ്എസ് എന്നിവയുടെ നേതാക്കളും ചടങ്ങില്‍നിന്ന് വിട്ടുനിന്നു. അലിയെ മന്ത്രിയാക്കിയതിനെതിരെ ലീഗിനുള്ളിലും പ്രതിഷേധമുണ്ടായി. . മുസ്ലിംലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി, ടി എ അഹമ്മദ് കബീര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയില്ല. വലിയൊരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തികഞ്ഞ അമര്‍ഷത്തിലായി. . കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയ കാര്യ സമിതിയും അഞ്ചാം മന്ത്രി വേണ്ടെന്ന് ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടും മറിച്ചൊരു തീരുമാനമെടുത്തപ്പോള്‍ അക്കാര്യം എന്തുകൊണ്ട് കെ.പി.സി.സി നേതൃയോഗം വിളിച്ച് അറിയിച്ചില്ലെന്നാണ് എം.എല്‍.എമാര്‍ ചോദിച്ചത്.
ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നെടുത്ത തീരുമാനം ആത്മഹത്യാപരമാണെന്നായിരുന്നു എം.എല്‍.എമാരുടെ അഭിപ്രായം. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് വിരട്ടിയാണ് മു സ്ലിം ലീഗ് അഞ്ചാം മന്ത്രിപ്രശ്നത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്തിയത്. കെ. കരുണാകരനും എ.കെ. ആന്റണിയും മറ്റും കോണ്‍ഗ്രസ്സിനെ നയിച്ചിരുന്ന കാലത്ത് ഇതുപോലെ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഒരിക്കലും കോണ്‍ഗ്രസിനെ മുറിവേല്പിക്കുന്ന ഒത്തുതീര്‍പ്പ് തീരുമാനമുണ്ടാകില്ലായിരുന്നു. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ലീഗ് വിരട്ടിയപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി പേടിച്ചുപോയി. . "നിങ്ങള്‍ രാജിവയ്ക്കേണ്ട, പകരം ഞാന്‍ രാജിവയ്ക്കാം "എന്ന് ഉമ്മന്‍ചാണ്ടി ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ ലീഗ് ഒതുങ്ങുമായിരുന്നു.
ലീഗിന് മറ്റെങ്ങും പോകാന്‍ കഴിയില്ലെന്ന സത്യം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തിരിച്ചറിയാതെ പോയി.കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടാകാത്തവിധം ന്യൂനപക്ഷ സമുദായക്കാരുടെ എണ്ണം കൂടി . മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ പദവികളില്‍ ന്യൂനപക്ഷക്കാർ വര്‍ദ്ധിച്ചു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവ ഉള്‍പ്പെടെ 24 പദവികളില്‍ പതിന്നാലിലും ന്യൂനപക്ഷക്കാരായി .കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയെ പോലുമറിയിക്കാതെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി പുനര്‍വിഭജിച്ചു. കരുണാകരന്റെ കാലത്ത് വകുപ്പുകള്‍ മാറ്റുന്നത് താനുമായും തന്റെ ഗ്രൂപ്പുമായും ചര്‍ച്ചചെയ്‌തില്ലെന്ന് പരാതിപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ സ്‌ഥാനം ഉമ്മന്‍ചാണ്ടി രാജിവച്ചിട്ടുണ്ട്. 1994 ല്‍ കരുണാകരന്‍ വയലാര്‍ രവിയെ തഴഞ്ഞ് ലീഗിനു രാജ്യസഭാ സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി സ്ഥാനവും അദ്ദേഹം രാജി വച്ചിട്ടുണ്ട്.
അതേ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ലീഗിനു മുന്നില്‍ ഇഴയുന്നു. തീരുമാനങ്ങളൊക്കെ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും മറച്ചു വയ്ക്കുന്നു.എന്‍ എസ് എസിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ രണ്ട് നായന്‍മാര്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കി. മന്ത്രിസഭയിലെ ന്യൂനപക്ഷ അതിപ്രസരത്തെ മറികടക്കാനാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത്. ഭൂരിപക്ഷ സമുദായക്കാരെ സന്തോഷിപ്പിക്കാനായി ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യൂ അടൂര്‍പ്രകാശിനും നല്‍കി. എന്നാൽ എൻ എസ് എസ് ഇതുകൊണ്ട് സമാധാനപ്പെട്ടില്ല. ഇതായിരുന്നു 2012 ലെ അവസ്ഥ.2026 ലും ഇതാവർത്തിക്കുമെന്ന് സിപി എമ്മും ബി ജെ പിയും കരുതുന്നു. അതിനാണ് അവർ തക്കം പാർത്ത് കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























