ദിഷയുടെ ഹർജിയിൽ പൊലീസിനും മാധ്യമങ്ങൾക്കും താക്കീത് നൽകി ഹൈക്കോടതി... സ്വകാര്യതയുടെ അതിർത്തി ലംഘിക്കാൻ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു...

പരിസ്ഥിതി പ്രവർത്തക ദിഷ രവി അറസ്റ്റിലായ ടൂൾകിറ്റ് കേസിൽ കരുതലോടെ വാർത്ത നല്‍കണമെന്ന് മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം. വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതിനെതിരെയുള്ള ഹർജിയിലാണ് വാർത്തകൾ പെരുപ്പിച്ച് നല്‍കാതിരിക്കാൻ എഡിറ്റർമാർ ശ്രദ്ധിക്കണമെന്ന കോടതി ഉത്തരവിട്ടത്. ഉന്നത വിദ്യാഭ്യാസമുള്ളവർ ഭീകരതയും അക്രമവും അഴിച്ചു വിടുന്നു എന്ന് ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. മൂന്ന് പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കെതിരെ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഡല്‍ഹി പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ദിഷ രവിക്കുമാണ് കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.
സ്വകാര്യ വാട്സാപ്പ് ചാറ്റ് പോലും മാധ്യമങ്ങൾ വഴി പുറത്തുവരുന്നുണ്ട്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ പൊലീസ് വിവരം ചോർത്തുന്നു. എന്നൊക്കെയാണ് പരിസ്ഥിതി പ്രവർത്തക ദിൽ രവിക്ക് വേണ്ടി ഹാജരായ അഖിൽ സിബലിൻ്റെ പ്രധാന വാദം. പൊലീസ് നടത്തിയ വാർത്താസമ്മേളനത്തിന് ശേഷമാണ് വാട്സാപ്പ് ചാറ്റുകൾ വന്നതെന്നും സിബൽ പരാമർശിച്ചു. വിവരം ചോർത്തിയില്ല എന്ന നിലപാടിൽ തന്നെ പൊലീസും ഉറച്ചു നിന്നു. പൊതു ഇടത്തിൽ ലഭ്യമായ വിവരങ്ങളാണ് നൽകിയതെന്ന് മാധ്യമങ്ങളും, പരാതി കിട്ടിയാൽ നടപടി എടുക്കുമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേഡ്സ് അതോറിറ്റിയും കോടതിയെ അറിയിച്ചിട്ടുണ്ട്.
വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് പോലീസിനോടും അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മാധ്യമപ്രവര്‍ത്തകരോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം പോലീസിനെയും മറ്റ് അധികൃതരെയും അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദിഷയ്ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തന്റെ സ്വകാര്യ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്ന് ആരോപിച്ച് ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു ദിഷയുടെ ഹര്‍ജി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയിൽ ഹാജരായത്. പോലീസ് വിവരങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് മെഹ്ത കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ഡല്‍ഹി പോലീസിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു.
രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കാനുള്ള വിവരങ്ങൾ പുറത്തുവരണം. എന്നാൽ സ്വകാര്യതയുടെ അതിർത്തി ലംഘിക്കാനും പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഈ അതിർവരമ്പുകൾ പാലിച്ച് വാർത്തൾ കരുതലോടെ നല്‍കാൻ മാധ്യമ എഡിറ്റർമാർ ശ്രദ്ധിക്കണം. പൊലീസ് വാർത്ത നൽകുമ്പോഴുള്ള മാർഗ്ഗനിർദ്ദേശം പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് വിശദമായി കേൾക്കാനായി മാറ്റി വച്ചിട്ടുണ്ട്.
വാര്‍ത്തയുടെ ഉറവിടം എന്താണെന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് ചോദിക്കാനാവില്ല. അതേസമയം ആ വാര്‍ത്ത സത്യസന്ധമായിരിക്കുകയും വേണം. ഒന്നും ചോര്‍ത്തി നല്‍കിയിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. എന്നാല്‍ മാധ്യമങ്ങളുടെ അവകാശവാദം ഇതിന് ഘടകവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു കേസ് അന്വേഷണത്തെ കുറിച്ച് ഊഹാപോഹം നിറഞ്ഞ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ദിഷയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഖില്‍ സിബല്‍ വാദിച്ചു.
https://www.facebook.com/Malayalivartha























