പശ്ചിമ ബംഗാള്‍ യുവമോര്‍ച്ച വനിതാ നേതാവ് കൊക്കെയ്‌നുമായി പിടിയില്‍... മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണോ എന്ന കാര്യവും അന്വേഷിക്കുന്നു... വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ...

ബി.ജെ.പിയൂടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി 23കാരിയായ പമേല ഗോസ്വാമിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി. പമീല അടക്കം മൂന്നു പേരെയാണ് കൊക്കൈയ്‌നുമായി പൊലീസ് അറസ്റ്റ് ചെയ്തത്.
പമേലയുടെ സുഹൃത്തും സെക്യുരിറ്റി ഗാര്‍ഡുമാണ് പിടിയിലായ മറ്റു പ്രതികൾ. പ്രബീര്‍ കുബാര്‍ ദേ, സോംനാഥ് ചാറ്റര്‍ജി എന്നിവരാണ് മറ്റ് അറസ്റ്റിലായവർ. സുഹൃത്തായ പ്രബിർ കുമാറിനൊപ്പം ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതിനായി പമീല കാറിൽ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വൈകുന്നേരം പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.
എട്ടു വാഹനങ്ങളിലായെത്തിയ പോലീസ് പമീലയുടെ കാർ വളഞ്ഞിട്ടു പിടിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. പമീല ഏതെങ്കിലും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും സൗത്ത് കൊല്‍ക്കത്ത സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുധീര്‍ കുമാര്‍ നീലാകാന്തം അറിയിച്ചു.
പമേലയുടെ കാറില്‍ നിന്ന് 100 ഗ്രാമോളം കൊക്കൈയ്‌നാണ് പിടിച്ചെടുത്തത്. 10 ലക്ഷത്തോളം രൂപ വില മാർക്കറ്റിൽ വരുന്നതാണിത്. ഇവരുടെ ഹാൻഡ്ബാഗിൽ ആയിരുന്നു കൊക്കെയ്ൻ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ന്യൂ അലിപോര്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
സ്വന്തം ഉപയോഗത്തിനും വിതരണത്തിനുമാണ് പമേല കൊക്കൈയ്ന്‍ സൂക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍- മേയ് മാസങ്ങളില്‍ നടക്കാനിരിക്കേ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായിരുന്നു പമേല ഗോസ്വാമി.
എന്നാൽ സംഭവത്തിൽ പോലീസിന്റെ റോൾ സംബന്ധിച്ച് തങ്ങൾക്ക് സംശയമുണ്ടെന്ന് പറഞ്ഞ ബിജെപി, പമീല കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും വ്യക്തമാക്കി. 'നിരവധി ബിജെപി പ്രവർത്തകെര പോലീസ് ആയുധക്കടത്ത് കേസിൽ അകപ്പെടുത്തിയത് ഞങ്ങൾ നേരത്തേ കണ്ടിട്ടുളളതാണ്. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് എനിക്ക് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പറയാനാകില്ല. പമീല ചെറുപ്പമാണ്. അവൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകും.' എന്നാണ് ബിജെപി എം.പി ലോക്കറ്റ് ചാറ്റർജി പറഞ്ഞത്.
പോലീസ് സംസ്ഥാന സർക്കാരിന് കീഴിലുളളതാണെന്നും അതിനാൽ എന്തും സംഭവിക്കാമെന്നുമായിരുന്നു ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യയുടെ പ്രതികരണം. പോലീസ് കണ്ടെടുത്ത പാക്കറ്റുകൾ പമീലയുടെ വാഹനത്തിലോ, ബാഗിലോ നിക്ഷേപിച്ചതാണോ എന്നത് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ബിജെപിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദ്രിമ ഭട്ടാചാര്യ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിലെ സ്ത്രീകൾ പോലും ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നു എന്നുളളത് നാണക്കേടാണ് എന്നായിരുന്നു അവരുടെ പ്രതികരണം.
'നേരത്തേ കുറേ ബിജെപി നേതാക്കൾക്ക് കുട്ടിക്കടത്തിൽ പങ്കുളളതായി കണ്ടെത്തിയിരുന്നു. ഇപ്പോൾ മയക്കുമരുന്ന് കടത്ത്. എല്ലായ്പ്പോഴും ഇത് ഗൂഢാലോചനയാണെന്ന് ആരോപിക്കാൻ ബിജെപിക്ക് കഴിയില്ല. അവരുടെ വനിതാ നേതാക്കൾ ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്നത് നാണക്കേടാണ്' എന്നും അവർ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























