മധ്യപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി... ബിജെപി പ്രാദേശിക നേതാവ് അടക്കം നാല് പേർക്കെതിരെ കേസെടുത്തു

യുവതിയെ തടവിൽ പാർപ്പിച്ച് രണ്ട് ദിവസത്തോളം ബലാത്സംഗം ചെയ്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് അടക്കം നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഷഹ്ദോൽ ജില്ലയിലാണ് സംഭവം നടന്നത്. യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു ഫാംഹൗസിൽ രണ്ട് ദിവസം തടവിൽ പാർപ്പിച്ചാണ് ഇവർ ബലാത്സംഗത്തിന് ഇരയാക്കിയത്.
കടയിൽ പച്ചക്കറികൾ വാങ്ങാൻ പോയ യുവതിയെ ഫെബ്രുവരി 18നാണ് തട്ടിക്കൊണ്ടു പോയത്. ബന്ധുവിൻ്റെ വീട്ടിലേക്ക് പോയെന്നു കരുതിയാണ് പൊലീസിൽ പരാതിപ്പെടാതിരുന്നത്. ഫെബ്രുവരി 20ന് പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ വീടിനരികെ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
സ്ഥലത്തെ ബിജെപി നേതാവ് വിജയ് ത്രിപാഠിയും കൂട്ടാളികളായ രാജേഷ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരും ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നും കുടുംബം ആരോപിക്കുന്നു.
“അവളെ ഒരു കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഞങ്ങൾ പരാതിപ്പെട്ടതിനു പിന്നാലെ അവർ അവളെ വീടിനു വെളിയിൽ ഉപേക്ഷിച്ചു. ആശുപത്രിയിൽ വച്ചാണ് അവർ കാര്യങ്ങൾ വിശദീകരിച്ചത്.” എന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. നാലു പേർക്കെതിരെ കേസ് ഫയൽ ചെയ്തു എന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























