മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ വർദ്ധനവ്... സംസ്ഥാനത്തെ അമരാവതി ജില്ലയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു... ആവശ്യമെങ്കിൽ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി...

ഇനിയും ലോക്ക്ഡൗണോ..! കഴിഞ്ഞ ഒരു വർഷത്തോളമായി ലോക്ക്ഡൗണിന്റെ ബുദ്ധിമുട്ടുകൾ നമ്മൾ അനുഭവിച്ചതാണ്. കൊറോണ വൈറസ് ചില ഇടങ്ങളിൽ നിന്ന് വിട്ട് പോകില്ലാ എന്ന വാശിയിൽ നിന്നാൽ ഇതല്ലാതെ മറ്റൊരു പ്രതിരോധ മാർഗവുമില്ലതാനും. ഇപ്പോൾ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അമരാവതി ജില്ലയിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി.
തിങ്കളാഴ്ച വൈകീട്ട് മുതൽ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി യശോമതി ഠാക്കൂർ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങൾ തയ്യാറായില്ലെങ്കിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് ഇവിടെ നിലനിൽക്കുന്നുണ്ട്.
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകള്‍ ഇതേനിലയില്‍ തന്നെ തുടരുകയാണെങ്കില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. കോവിഡ് കേസുകൾ ഉയർന്നതോടെ ഫെബ്രുവരി 28 വരെ പുണെയിലെ സ്കൂളുകളും കോച്ചിങ് സെന്ററുകളും കോളേജുകളും അടയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ജില്ലയിൽ ലോക്ഡൗൺ ഏർപ്പെടുത്താനുളള തീരുമാനം ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.
രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുമെന്നും സംസ്ഥാനത്തെ മന്ത്രി വിജയ് വഡെത്തിവാർ നേരത്തേ അറിയിച്ചിരുന്നു.
നാഗ്പുർ, അകോല, അമരാവതി, യവത്മൽ, മുംബൈ എന്നിവിടങ്ങളിൽ കോവിഡ് കേസുകളുടെ ശരാശരി കുതിച്ചുയരുകയാണ്. ലോക്ഡൗണോ മറ്റെന്തിങ്കിലും നിയന്ത്രണങ്ങളോ ഏർപ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിൽ ഇന്നലെ 6971 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 921 കേസുകൾ മുംബൈയിൽ നിന്നാണ്. ഇത്തരത്തിൽ കൊറോണ വൈറസ് കേസുകള്‍ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്കാണ് ഇപ്പോൾ സംസ്ഥാനങ്ങൾ കടന്നിരിക്കുന്നത്.
ഇതിനിടെ കോവിഡ് കേസുകളിൽ വർദ്ധനവ് കാണിക്കുന്ന കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാ നിരക്ക് വര്‍ധിപ്പിക്കാനും ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ ഉയര്‍ത്താനും കേന്ദ്രം അഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് നിലവിലുള്ള സജീവ കേസുകളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഉള്ളത്. കേരളവും മഹാരാഷ്ട്രയും കൂടാതെ പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് കേസുകളില്‍ വർദ്ധനവുണ്ട്.
അതേസമയം, കേരളത്തില്‍ ഇന്നലെ 4070 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4089 ആയി ഉയർന്നിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























