തീവ്രസ്വഭാവമുള്ള തബ്ലിഗി ജമാത്തിന് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ധനസഹായം 2.45 കോടി രൂപ; നോട്ടീസ് അയച്ചു ഹൈക്കോടതി; ജനുവരി 23നകം വാദം സമർപ്പിക്കാൻ അധികാരികളോടും തബ്ലീഗ് ജമാഅത്തിനോടും ജഡ്ജി

തീവ്രസ്വഭാവമുള്ള തബ്ലിഗി ജമാത്ത് എന്ന സംഘടനയുടെ യോഗത്തിന് 2.45 കോടി രൂപ ധനസഹായം നൽകുന്ന തെലുങ്കാനയിലെ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാറിനു ഹൈക്കോടതി നോട്ടീസ് അയച്ചു.
ജനുവരി 6 മുതൽ 8 വരെ വികാരാബാദ് ജില്ലയിൽ നടക്കുന്ന തബ്ലീഗി ജമാഅത്ത് യോഗത്തിന് ധനസഹായം നൽകുന്നത് പുതിയ സർക്കാരിന്റെ “ശുദ്ധമായ തിന്മയും അതിരുകടന്നതുമാണ്” എന്ന് ബിജെപി എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ ബന്ദി സഞ്ജയ് കുമാർ നേരത്തെ സോഷ്യൽ മീഡിയയിൽ ഒരു സർക്കാർ ഉത്തരവ് പങ്കിട്ടുകൊണ്ട് കുറിച്ചിരുന്നു.
വികാരബാദ് ജില്ലയിലെ പാര്‍ഗി മണ്ഡലില്‍ നേമത് നഗര്‍ വില്ലേജിലാണ് ജനുവരി ആറിന് സമ്മേളനം നടന്നത്. പണം നല്‍കിയതിന് തെളിവായി ന്യൂനപക്ഷ ക്ഷേമത്തിന്റെ ചുമതലയുള്ള സെക്രട്ടറി സയ്യിദ് ഉമര്‍ ജലീല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും തബ്ലിഗി സമ്മേളനത്തിന് കഴിയുന്നത്ര സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നിട്ടുണ്ട്.
വികാരാബാദ് ജില്ലാ കളക്ടറും തബ്ലിഗി സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് 2.45 കോടി നല്‍കാന്‍ നിര്‍ദേശം നല്‍കിയതിനും തെളിവുണ്ട്. ഇത്രയും തുക വിവിധ വകുപ്പുകള്‍ നീക്കിവെയ്‌ക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
തബ്ലിഗി സമ്മേളനത്തിന് റോഡ് നേരെയാക്കാന്‍ പഞ്ചായത്ത് രാജ് എഞ്ചിനീയറിംഗ് വകുപ്പ് 40 ലക്ഷം നീക്കിവെച്ചിരുന്നു. സമ്മേളനസ്ഥലത്തേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ തെലുങ്കാന സര്‍ക്കാര്‍ തന്നെ 80 ലക്ഷം ചെലവഴിച്ചതായി സിയാസത്ത് ഡെയ് ലി റിപ്പോര്‍ട്ടില്‍ പറയുന്നു. സമീപത്തുള്ള കുളങ്ങളില്‍ നിന്നും സമ്മേളനസ്ഥലത്തേക്ക് ജലം എത്തിക്കാന്‍ 68 ലക്ഷം മിഷന്‍ ഭാഗീരഥ എന്ന പേരിലും തെലുങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെലവാക്കിയിരുന്നു.
കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനം തുടങ്ങി എന്നവകാശപ്പെട്ട് കെ.ചന്ദ്രശേഖരറാവുവിന്റെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ തെളിവുകള്‍ പുറത്തുവിടുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
തെലങ്കാന സംസ്ഥാന ചീഫ് സെക്രട്ടറി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി, വികാരാബാദ് ജില്ലാ കളക്ടർ, സംസ്ഥാന വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, തബ്ലീഗി ജമാഅത്ത് എന്നിവർക്ക് തെലങ്കാന ഹൈക്കോടതി ജസ്റ്റിസ് നാഗേഷ് ഭീമപാക ചൊവ്വാഴ്ച നോട്ടീസ് അയച്ചത്. ഡൽഹി ആസ്ഥാനമായുള്ള എൻജിഒ തബ്‌ലീഗ് ജമാഅത്തിന് 2.45 കോടി രൂപ അനുവദിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംഡി അഫ്‌സർ പാഷ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജഡ്ജി.
വഖഫ് ഫണ്ട് സർക്കാരിന് ഇഷ്ടാനുസരണം അനുവദിക്കാനാകില്ലെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവേക് റെഡ്ഡി കോടതിയെ അറിയിച്ചു. കൂടാതെ, ഒരു എൻജിഒയ്ക്ക് ഫണ്ട് അനുവദിച്ചത് വഖഫ് വ്യവസ്ഥകളുടെ ലംഘനമാണെന്നും ഗുണഭോക്താവിന് തുക അനുവദിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചുപിടിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.
ജനുവരി 23നകം ഹർജിയിൽ തബ്ലീഗ് ജമാഅത്ത് വാദം സമർപ്പിക്കാൻ പ്രതിഭാഗം അധികാരികളോടും തബ്ലീഗ് ജമാഅത്തിനോടും ജഡ്ജി നിർദേശിച്ചു.
https://www.facebook.com/Malayalivartha























