അഗ്നിതീർത്ഥം കടലിൽ പുണ്യ സ്നാനം ചെയ്ത് രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രതിഷ്ഠാദിനമായ 22ന് സരയൂ നദിയിൽ സ്നാനം...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അഗ്നിതീർത്ഥം കടലിൽ പുണ്യ സ്നാനം ചെയ്ത് രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രത്തിൽ രുദ്രാക്ഷമാല ധരിച്ചെത്തിയ മോദി പ്രാർത്ഥനകൾക്ക് ശേഷമാണ് മടങ്ങിയത്. ഇതിന്റെ വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ശ്രീകോവിലിൽ നടന്ന ഭജനയിലും മോദി പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്ററിലാണ് മോദി ഇവിടെയെത്തിയത്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിനും രാമനും തമ്മിൽ ബന്ധമുണ്ടെന്നാണ് വിശ്വാസം.
കാരണം ഇവിടെയുള്ള ശിവലിംഗം ശ്രീരാമനാണ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്നു. പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് സംഘപരിവാർ സംഘടനകൾ വീടുകളിൽ ജയ് ശ്രീറാം പതാകകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ രാമക്ഷേത്രത്തിന്റേതടക്കം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആറു തരം സ്റ്റാമ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. സൂര്യൻ, സരയൂ നദി, ഗണപതി, ഹനുമാൻ, ജടായു, ക്ഷേത്രത്തിലെ വിവിധ ശില്പങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും സ്റ്റാമ്പിലുണ്ട്.അന്താരാഷ്ട്ര തലത്തിൽ രാമനുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ ശേഖരമടങ്ങിയ പുസ്തകവും മോദി പുറത്തിറക്കി.
അനേകം തലമുറകളെ പ്രാണപ്രതിഷ്ഠയെ കുറിച്ച് ഓർമ്മിപ്പിക്കാൻ സ്റ്റാമ്പുകൾ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. പ്രതിഷ്ഠാദിനമായ 22ന് രാവിലെ പ്രധാനമന്ത്രി സരയൂ നദിയിൽ സ്നാനം ചെയ്യും. രാംപഥിലൂടെയും ഭക്തിപതിലൂടെയും രാമജന്മഭൂമിയിലേക്ക് നടക്കും. രണ്ട് കിലോമീറ്ററോളം മോദി കാൽനടയായി പോകും. തുടർന്ന് ഹനുമാൻ ഗഢി ക്ഷേത്രത്തിൽ ദർശനം നടത്തും. രാജ്യത്തെ വിശിഷ്ട വ്യക്തിത്വങ്ങളായ 8000 ത്തില്‍ അധികം പേരെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
രാത്രിയിലും സ്വർണ്ണം പോലെ തിളങ്ങുന്ന രീതിയിലാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം. രാമക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ 14 സ്വർണ്ണ വാതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. 12 അടി ഉയരവും 10 അടി വീതിയുമുള്ള ശ്രീകോവിലിൽ 1 വാതിൽ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിലും ക്ഷേത്രത്തിൽ സൂര്യരശ്മികൾ പതിക്കുന്നതായി ആളുകൾക്ക് തോന്നുന്ന തരത്തിലാണ് ഇവിടെ വിളക്കുകൾ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രം മുഴുവൻ സ്വർണ്ണം പോലെ തിളങ്ങും.
ക്ഷേത്രത്തിൽ ആകെ 46 വാതിലുകൾ സ്ഥാപിക്കും. ഇതിൽ 42 എണ്ണത്തിൽ 100 കിലോ സ്വർണം പൂശും. പടികൾക്ക് സമീപം 4 വാതിലുകളുണ്ടാകും, അതിൽ സ്വർണ്ണം പൂശില്ല. മഹാരാഷ്‌ട്ര തേക്ക് തടി കൊണ്ടാണ് ഈ വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് ഇതിന്റെ കൊത്തുപണി നടത്തിയത്. രാംലല്ലയുടെ സിംഹാസനവും സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രത്തിന്റെ കൊടിമരവും സ്വർണ്ണം കൊണ്ടായിരിക്കും. അയോധ്യയിലെ രാമക്ഷേത്രം യഥാർത്ഥത്തിൽ നൂറ്റാണ്ടുകളോളം നിലനിൽക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണത്തിനായി ശാസ്ത്രം ഉൾക്കൊള്ളുന്ന പരമ്പരാഗത ഇന്ത്യൻ പൈതൃക വാസ്തു വിദ്യയുടെ സംയോജനമാണ്. ആയിരം വർഷത്തിലേറയായി ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര പറയുന്നത്.
https://www.facebook.com/Malayalivartha























