ശ്രീരാമന്റെ ജന്മനാട്ടിൽ ആഘോഷം മാത്രം... തീർത്ഥാടകർ ഒഴുകുകയാണ്. അയോധ്യയിൽ ബാലരാമവിഗ്രഹത്തിന് തിങ്കളാഴ്ച ചൈതന്യം പകരും... ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ...

ശ്രീരാമന്റെ ജന്മനാട്ടിൽ ആഘോഷം മാത്രം. തീർത്ഥാടകർ ഒഴുകുകയാണ്. അയോധ്യയിൽ ബാലരാമവിഗ്രഹത്തിന് തിങ്കളാഴ്ച ചൈതന്യം പകരും. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂർത്തത്തിലാണ് പ്രാണപ്രതിഷ്ഠ. 12.20-ന് തുടങ്ങുന്ന ചടങ്ങുകൾ ഒരുമണിവരെ നീളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രാണപ്രതിഷ്ഠ. പ്രധാനമന്ത്രി പ്രധാന യജമാനനാകും. നേരത്തെ പ്രാണ പ്രതിഷ്ഠ നടത്തുന്നത് മോദിയാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. ചടങ്ങുകൾ പൂർത്തിയായ ശേഷം നാളെ മുതൽ അയോധ്യയിലേക്ക് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും.
കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 8000 അതിഥികളുടെ സാന്നിധ്യമുണ്ടാവും. പൊലീസും കേന്ദ്രസേനകളും കനത്തസുരക്ഷ ഉറപ്പാക്കുമ്പോഴും അയോധ്യയുടെ ആഘോഷങ്ങൾക്ക് തടസ്സമില്ല. പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പഴുതടച്ച സുരക്ഷയാണ്. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകീട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.
പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങൾ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്‌നാനം നടത്തിയത്. കണ്ണുകൾമൂടിയ നിലയിലുള്ള ബാലരാമവിഗ്രഹം പ്രാണപ്രതിഷ്ഠയ്ക്കുശേഷമാണ് കണ്ണു തുറക്കുക. കേരളത്തിൽ നിന്നടക്കം സന്യാസ ശ്രേഷ്ഠർ പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകാൻ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ അയോധ്യയിലെത്തും. പ്രത്യേക വിമാനത്തിലെത്തുന്നവർ ഒഴികെ, ബോളിവുഡ് താരങ്ങളും വിശിഷ്ടാതിഥികളും ഞായറാഴ്ചതന്നെ അയോധ്യയിലും ലഖ്നൗവിലുമെത്തിയിട്ടുണ്ട്.
11.30നാണ് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിലേക്ക് ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 10.25ഓടെ അയോദ്ധ്യയിലെ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി 10.55ഓടെയാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
രാമക്ഷേത്രത്തിന്റെ കവാടങ്ങളും പ്രധാനവീഥികളും പുഷ്പാലംകൃതമാക്കിയിട്ടുണ്ട്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽനിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും അരങ്ങേറി. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠയ്ക്കുമുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറും. ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകളും പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്.
സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ്, സിആർപിഎഫ്, തീവ്രവാദ വിരുദ്ധ സേന, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, പാരാ കമാൻഡോകൾ തുടങ്ങിയ വിവിധ ഏജൻസികളാണ് അയോദ്ധ്യയിൽ സുരക്ഷ ഒരുക്കുന്നത്. യുപി സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്‌സിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ നിലയുറപ്പിക്കും. എസ്ഡിആർഎഫ് സംഘങ്ങളെ സരയൂ നദിയിൽ ബോട്ട് പട്രോളിങ് നടത്താനായി വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























