രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ..സാറ്റലൈറ്റ് ഫോട്ടോകളിൽ ദശരഥ് മഹലും സരയൂ നദിയും വ്യക്തമായി കാണാൻ സാധിക്കും.. നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷനും ചിത്രത്തിൽ കാണാം..

രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നായി മാറുന്നതിന്റെ മുന്നൊരുക്കങ്ങൾ അയോധ്യയിൽ പൂർത്തിയായിക്കഴിഞ്ഞു. 22-ാം തീയതി നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയെ അയോധ്യയുടെ എക്കാലത്തെയും വലിയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് ആബാലവൃദ്ധം ജനസമൂഹം. അയോധ്യയിലെത്തുന്ന അതിഥികളെ വരവേൽക്കാൻ നിരത്തുകളിൽ വിവിധ കലാപരിപാടികളും സജീവമാണ്.അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. നാളെയാണ് രാമക്ഷേത്ര പ്രണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി. ഇപ്പോഴിതാ രാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ എത്തിയിരിക്കുകയാണ്. സാറ്റലൈറ്റ് ഫോട്ടോകളിൽ ദശരഥ് മഹലും സരയൂ നദിയും വ്യക്തമായി കാണാൻ സാധിക്കും.
ശ്രീരാമക്ഷേത്രവും, പരിസരവും നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷനും ചിത്രത്തിൽ കാണാം. ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് രാമക്ഷേത്രത്തിന്റെ വിശദമായ ദൃശ്യങ്ങളാണ് പകർത്തിയിരിക്കുന്നത് .ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആർഒ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട് . അയോദ്ധ്യയുടെ ഈ മഹത്തായ പദ്ധതിയിലെ പ്രധാന വെല്ലുവിളി ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു.ഇത് കൃത്യമായി കണ്ടെത്താനുള്ള ചുമതലയും ഐഎസ്ആർഒയെ ഏൽപ്പിച്ചിരുന്നു.
പരമ്പരാഗത നാഗര ശൈലിയിൽ നിർമ്മിച്ച ക്ഷേത്ര സമുച്ചയം 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ് ദിശയും), 250 അടി വീതിയും 161 അടി ഉയരവുമുള്ളതാണ് . ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരവും 392 തൂണുകളും 44 കവാടങ്ങളുമുള്ളതായിരിക്കും.അയോധ്യയിലെ പ്രധാന റോഡുകളിലെല്ലാം 100 മീറ്റർ ഇടവേളകളിൽ സ്റ്റേജ് കെട്ടി അതിൽ പാട്ടും നൃത്തവും പൊടിപൊടിക്കുകയാണ്. കൂടാതെ കൊട്ടും പാട്ടുമായി നിരത്തിലൂടെ നടന്നു നീങ്ങുന്ന സംഘങ്ങളും ഏറെയാണ്.അയോധ്യയിലെ മുഖ്യ ആകർഷക കേന്ദ്രമായ ലതാ മങ്കേഷ്‌കർ വീണയുടെ ഭീമൻ ശില്പത്തിനടുത്ത് സെൽഫി എടുക്കാൻ ഉള്ളവരുടെ തിരക്കാണ്. അതിനിടയിലും കൊട്ടും പാട്ടുമായി എത്തുന്നവരേറെ. സരയൂ നദീതീരത്തുള്ള രാമകഥ സംഗ്രഹാലയത്തിന് മുന്നിൽ നിരവധി സ്റ്റേജുകളിലാണ് ഒരേസമയം കലാപരിപാടികൾ അരങ്ങേറുന്നത്.
അയോധ്യയിൽ എത്തുന്നവർക്ക് സൗജന്യമായി ചായയും മധുരപലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്യാൻ വിവിധ സംഘടനകൾ പലയിടത്തായി സൗകര്യമൊരുക്കിയിട്ടുണ്ട്. ചെറിയൊരു നഗരത്തിൽനിന്ന് രാജ്യത്തെ തിരക്കുള്ള തീർത്ഥാടന കേന്ദ്രത്തിലേക്ക് അതിവേഗം മുഖം മാറ്റുകയാണ് അയോധ്യ.ഉത്തർപ്രദേശ് പൊലീസും ദ്രുതകർമ്മ സേനയും ദേശീയ ദുരന്തനിവാരണ സംഘവുമെല്ലാം നഗരം വളഞ്ഞു കഴിഞ്ഞു. റോഡിലും കെട്ടിടത്തിനു മുകളിലും എല്ലാം നിലയുറപ്പിച്ചിരിക്കുന്ന സേനാംഗങ്ങൾ പഴുതടച്ച സുരക്ഷയാണ് ലക്ഷ്യമിടുന്നത്.നഗരം കനത്ത സുരക്ഷാ വലയത്തിൽ ആണെങ്കിലും ആഘോഷങ്ങൾക്ക് അത് തടസ്സമാകുന്നില്ല.അയോധ്യയുടെ അതിർത്തികൾ അടച്ചു.
വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു. ഡ്രോണുകളുടെ നിരന്തര നിരീക്ഷണത്തിലാണ് അയോധ്യ. അയോധ്യയിലെ തെരുവുകളിലും കവലകളിലും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. സരയൂ നദിയിൽ വാട്ടർ പൊലീസിനെ വിന്യസിച്ചിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ കെട്ടിടങ്ങളിലും പരിശോധന നടത്തുകയും അയോധ്യയിലെ തെരുവുകളിൽ മാർച്ച് നടത്തുകയും ചെയ്തു.ഏകദേശം പതിമൂവായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിലവിൽ അയോദ്ധ്യയിൽ വിന്യസിച്ചിട്ടുണ്ട്. ആന്റി-ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും മേഖലയിൽ സജ്ജരാണ്. ഇതുകൂടാതെ ആകസ്മിക സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എൻഡിആർഎഫ് സംഘവും അയോദ്ധ്യയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഉന്നത രാഷ്ട്രീയ നേതാക്കളും ആത്മീയ ഗുരുക്കന്മാരും വിവിധ മേഖലകളിലെ പ്രമുഖരും ഉൾപ്പടെ നിരവധിപേരാണ് അതിഥികളുടെ പട്ടികയിൽ ഉള്ളത്. അതേസമയം, ഇത്രയുംപേർ എത്തുന്നതിനാൽ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളെയും കൂടുതൽ സേനയെയും വിന്യസിച്ച് ക്ഷേത്ര നഗരിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിനുള്ളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാൻ പ്രത്യേക ട്രാഫിക് പ്ലാനുകളും നിലവിലുണ്ട്.
https://www.facebook.com/Malayalivartha























