'ലോകത്തിലെ എല്ലാ ഭക്തജനങ്ങളും എപ്പോഴും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന് ഊര്‍ജം നേടുന്നു... ഇന്ന്, അയോധ്യയിലെ അഭിഷേകത്തിന്റെ ശുഭകരമായ അവസരത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ സോളാര്‍ മേല്‍ക്കൂര സംവിധാനം വേണമെന്ന എന്റെ പ്രമേയം കൂടുതല്‍ ശക്തിപ്പെട്ടു..പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ കേന്ദ്രം സോളാര്‍ പാനല്‍ സ്ഥാപിക്കും. സര്‍ക്കാരിന്റെ 'പ്രധാനമന്ത്രി സൂര്യോദയ യോജന'യുടെഭാഗമായാണ് പദ്ധതി. അടുത്തിടെ ഇത് സംബന്ധിച്ച ഒരു യോഗത്തില്‍ മോദി അധ്യക്ഷത വഹിച്ചിരുന്നു. വീടുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സോളാര്‍ പാനലുകള്‍(solar panels) അവലോകനം ചെയ്യുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്സില്‍ പങ്കിട്ടിരുന്നു.
'ലോകത്തിലെ എല്ലാ ഭക്തജനങ്ങളും എപ്പോഴും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന് ഊര്‍ജം നേടുന്നു. ഇന്ന്, അയോധ്യയിലെ അഭിഷേകത്തിന്റെ ശുഭകരമായ അവസരത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ സോളാര്‍ മേല്‍ക്കൂര സംവിധാനം വേണമെന്ന എന്റെ പ്രമേയം കൂടുതല്‍ ശക്തിപ്പെട്ടു.' പ്രധാനമന്ത്രി മോദി പറഞ്ഞു.
അനുബന്ധ വാർത്തകൾ
'ഒരു കോടി വീടുകളില്‍ സോളാര്‍ റൂഫ്ടോപ്പ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സര്‍ക്കാര്‍ 'പ്രധാനമന്ത്രി സൂര്യോദയ യോജന' ആരംഭിക്കുമെന്നതാണ് അയോധ്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാന്‍ എടുത്ത ആദ്യ തീരുമാനം. ഈ നടപടി പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുക മാത്രമല്ല, ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാഭിഷേക ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയായെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. രാം ലല്ല വിഗ്രഹത്തിന്റെ 'പ്രാണ പ്രതിഷ്ഠ' ഒരു പുതിയ യുഗത്തിന്റെ ആവിര്‍ഭാവത്തെ അടയാളപ്പെടുത്തിയെന്ന് ചടങ്ങുകള്‍ അവസാനിച്ച ശേഷം അദ്ദേഹം പറഞ്ഞു. 'രാമന്‍ അഗ്‌നിയല്ല, ഊര്‍ജമാണ്. രാമന്‍ തര്‍ക്കമല്ല, പരിഹാരമാണ്. രാമന്‍ നമ്മുടേത് മാത്രമല്ല, എല്ലാവരുടെയും ആളാണ്. രാമക്ഷേത്രം സമാധാനത്തിന്റെ പ്രതീകം കൂടിയാണ്', പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അയോധ്യയിലെ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ രാമലല്ല ഇവിടെ എത്തിച്ചേര്‍ന്നു. സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്ന് നാല് വര്‍ഷത്തിന് ശേഷം രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന്റെ ആത്മീയ അനുഭവത്തില്‍ നിന്ന് താന്‍ ഇപ്പോഴും ''വിറയ്ക്കുക''യാണ്. രാമന്‍ ഒരു തര്‍ക്കവിഷയമല്ല, ഒരു പരിഹാരമാണ്. ശ്രീരാമന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമമന്ദിര്‍-ബാബറി മസ്ജിദ് തര്‍ക്കത്തിലെ സുപ്രധാന വിധിയെ പരാമര്‍ശിച്ച് ഇന്ത്യന്‍ ജുഡീഷ്യറി നീതി ഉറപ്പാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ശ്രീരാമന്റെ അസ്തിത്വത്തെച്ചൊല്ലിയുള്ള നിയമയുദ്ധം ദശാബ്ദങ്ങളോളം നീണ്ടുനിന്നു. നീതി നടപ്പാക്കിയതിന് ഇന്ത്യയിലെ ജുഡീഷ്യറിയോട് ഞാന്‍ നന്ദി അറിയിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ന് ഞാനും ഭഗവാന്‍ ശ്രീരാമനോട് മാപ്പ് ചോദിക്കുന്നു. ഇത്രയും നൂറ്റാണ്ടുകളായി ഈ ജോലി ചെയ്യാന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് നമ്മുടെ പ്രയത്‌നത്തിലും ത്യാഗത്തിലും തപസ്സിലും എന്തെങ്കിലുമൊക്കെ കുറവുണ്ടായിരുന്നത് കൊണ്ടാകാം. ഇന്ന് ആ ജോലി പൂര്‍ത്തിയായി. ശ്രീരാമന്‍ തീര്‍ച്ചയായും ഞങ്ങളോട് ക്ഷമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യുപിയിലെ അയോധ്യയിൽ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിൽ പ്രധാനമന്ത്രി നേതൃത്വത്തിൽ നടന്ന 'പ്രൺ പ്രതിഷ്ഠ' ചടങ്ങിന് ശേഷമാണ് രാം ലല്ലയുടെ പൂർണരൂപം വെളിപ്പെടുത്തിയത്. 'മുഖ്യ യജമാനൻ' എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചടങ്ങിൽ പങ്കെടുത്തത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. ചടങ്ങുകൾക്കിടെ സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. രാജ്യത്താകമാനം വീടുകളിലും ക്ഷേത്രങ്ങളിലുമായി ലക്ഷക്കണക്കിന് പേർ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണത്തിന് സാക്ഷിയായി.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകൾ ഇഷ അംബാനി ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷിയായി.
https://www.facebook.com/Malayalivartha























