ഇനി ആരും റാഗിംഗിന് ഇരയാകാതിരിക്കാന്‍ ഉറപ്പിച്ച് അശ്വതി

കര്‍ണാടകയിലെ കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ റാഗിങ്ങിന് ഇരയായ എടപ്പാള്‍ കണ്ടനകം കളരിക്കല്‍ പറമ്ബില്‍ അശ്വതി (18) വീട്ടില്‍ തിരിച്ചെത്തി. 49 ദിവസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അശ്വതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. അശ്വതിക്ക് ഇനി വായിലൂടെ ഭക്ഷണം കഴിക്കാം. ഇതുവരെ കുഴല്‍വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുകയായിരുന്നു.
പഠിച്ചിരുന്ന കലബുറഗി അല്‍ഖമര്‍ കോളജ് ഓഫ് നഴ്‌സിങ്ങിലേക്ക് ഇനിയില്ലെന്ന തീരുമാനത്തിലാണ് അശ്വതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അശ്വതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ശുചിമുറിയില്‍ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിച്ചെന്നുമാണ് കേസ്. റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ഓര്‍മകള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും ഇനി കലബുറഗി കോളജിലേക്ക് പഠിക്കാനില്ലെന്നും അശ്വതി പറഞ്ഞു. കലബുറഗി കോളജില്‍ നിന്ന് ഇതുവരെ ഒരാള്‍പോലും വിവരം തിരക്കിയിട്ടില്ല. സര്‍ട്ടിഫിക്കറ്റുകളെല്ലാം കോളജിലാണെന്നും കേരളത്തിലെ ഏതെങ്കിലും നഴ്‌സിങ് കോളജില്‍ പഠിക്കാനാണ് ആഗ്രഹമെന്നും അശ്വതി പറഞ്ഞു.
താന്‍ വളരെ വേദന അനുഭവിച്ചിട്ടുണ്ടെന്നും ഇനിയാര്‍ക്കും ഈ അനുഭവമുണ്ടാകാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും അശ്വതി പറഞ്ഞു. കോളേജില്‍ എത്തിയതു മുതല്‍ താനുള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് വിധേയമായിട്ടുണ്ടെന്നും അശ്വതി പറഞ്ഞു. തന്നെ ഫിനോയില്‍ കുടിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിനി ആതിരയുടെ നേതൃത്വത്തിലാണെന്നും അശ്വതി പറഞ്ഞു. ലക്ഷ്മിയും ആതിരയുടെ സഹായത്തിനുണ്ടായിരുന്നു. മുമ്ബ് കൃഷ്ണപ്രിയയും ശില്‍പയും റാഗിങ്ങിന് ഇരയാക്കിയിട്ടുണ്ടെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ രണ്ടിനാണ് അശ്വതിയെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു മുന്‍പ് കലബുറഗിയിലെയും എടപ്പാളിലെയും ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. വിവാദം ആളിക്കത്തിയതോടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു. അപകടനില തരണംചെയ്ത അശ്വതി കഴിഞ്ഞ ദിവസം മുതല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം വായിലൂടെ കഴിച്ചിരുന്നു. ഏതാനും മാസങ്ങള്‍കൂടി വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥിനികള്‍ പിടിയിലായി. മറ്റൊരു മലയാളിവിദ്യാര്‍ത്ഥിനിക്കുവേണ്ടി അന്വേഷണം തുടരുകയാണ്.
റാഗിങ്ങിന്റെ ഭാഗമായി ടോയ്‌ലറ്റ് ക്‌ളീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളത്തിന് ഗുരുതര പൊള്ളലേറ്റ അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണ്ണാടക ഡിവൈ.എസ്പി വി. ജാന്‍വി, സി.ഐ ശങ്കര്‍ ഗൗഡ പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അശ്വതിയെ ചികിത്സിച്ച ആശുപത്രികളിലും വീട്ടിലുമത്തെി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാസം ഒന്നാകാറായിട്ടും റിപ്പോര്‍ട്ട് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല.
അതേസമയം, കേസില്‍ അറസ്റ്റിലായ രണ്ടു വിദ്യാര്‍ത്ഥിനികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കേസിലെ ഒന്നും രണ്ടും പ്രതികളായ ആതിര, ലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കലബുറഗി ബെഞ്ചിനു മുമ്ബാകെ ജാമ്യാപേക്ഷ നല്‍കിയത്.
https://www.facebook.com/Malayalivartha























