കാണാതായ വ്യോമ സേന വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കി , മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു

വ്യോമസേനയുടെ ഏറ്റവും സുരക്ഷിതമായ ചരക്കുവിമാനമെന്ന വിശേഷണമുള്ള എഎന്‍-32 കണ്ടെത്താനുള്ള തിരച്ചിലിനു മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നു. കാലവര്‍ഷം മൂലം രണ്ടു ദിവസമായി ബംഗാള്‍ ഉള്‍ക്കടലില്‍ മോശം കാലാവസ്ഥ തുടരുന്നത് തിരച്ചിലിനു തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും സേന വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. വ്യോമ, നാവിക, തീരസംരക്ഷണ സേനയുടെ സംയുക്ത പങ്കാളിത്തത്തോടെയാണു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
അതേ സമയം കാണാതായ വ്യോമസേനാ വിമാനത്തില്‍ മലയാളികളായ ഉണ്ടായിരുന്നത് കോഴിക്കോട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. കക്കോടി, മക്കട കോട്ടുപാടം ചെറിയാമ്പറത്ത് വാസുനായരുടെ മകന്‍ വിമല്‍, കാക്കൂര്‍ പാഞ്ചോറ രാജന്റെ മകന്‍ സജീവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളതെന്നു കണ്ടെത്തി.
ഇന്നലെ വിവിധ സേനാവിഭാഗങ്ങളിലെ 29 പേരുമായി ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്ന് ആന്‍ഡമാനിലെ പോര്‍ട്ബ്ലയറിലേക്കു പുറപ്പെട്ട എഎന്‍-32 വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായതിനെ തുടര്‍ന്ന് വ്യോമസേനയുടെ രണ്ട് എഎന്‍-32 വിമാനങ്ങള്‍, ഒരു സി-130 വിമാനം, നാവികസേനയുടെ 12 യുദ്ധക്കപ്പലുകള്‍, രണ്ടു ഡോണിയര്‍ വിമാനങ്ങള്‍, രണ്ടു പിഎട്ട്‌ഐ വിമാനങ്ങള്‍, തീരസംരക്ഷണ സേനയുടെ ഒരു കപ്പല്‍ എന്നിവ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിയോഗിച്ചിട്ടുണ്ട്.
വിമാനത്തിലുള്ള 29 പേരില്‍ വിമാന ജീവനക്കാരടക്കം 17 പേര്‍ വ്യോമസേനാംഗങ്ങളാണ്. ഒന്‍പതു നാവിക സേനാംഗങ്ങളും രണ്ടു കരസേനാംഗങ്ങളും ഒരു കോസ്റ്റ് ഗാര്‍ഡ് അംഗവുമുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റന്‍ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ബദാസുരയായിരുന്നു. സഹ പൈലറ്റ് ഫ്‌ലൈയിങ് ഓഫിസര്‍ നന്ദാല്‍ കാണാതായ വ്യോമസേനാ വിമാനത്തില്‍ ഉണ്ടായിരുന്നു. പോര്‍ട്ബ്ലയറിലുള്ള യുദ്ധക്കപ്പലുകളിലെ അറ്റകുറ്റപ്പണികള്‍ നടത്താനായി പുറപ്പെട്ടവരാണു നാവികസേനാംഗങ്ങളിലെ എട്ടുപേര്‍.
25,000 അടിയോളം ഉയരത്തിലെത്തി മലനിരകളുടെ ഇടയിലൂടെ സാവധാനം (മണിക്കൂറില്‍ ഏതാണ്ട് 500 കിലോമീറ്റര്‍) പറന്ന് അവയുടെ ഇടയിലുള്ള ഡ്രോപ്പിങ് സോണുകള്‍ കണ്ടുപിടിച്ച് അവിടെ കാവല്‍നില്‍ക്കുന്ന സൈന്യത്തിനു ഭക്ഷണവും വെടിക്കോപ്പും എത്തിക്കുന്നതിനായിരുന്നു എ എന്‍32 വിഭാഗത്തില്‍ പെട്ട വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നത്.
https://www.facebook.com/Malayalivartha























