രജനിയുടെ വരവില്‍ ആശങ്കപ്പെട്ട് ഡിഎംകെ ; മാധ്യമ സ്വാധീനം രജനിക്കെതിരെ ഉപയോഗപ്പെടുത്താന്‍ നീക്കം ;യന്തിരന്‍റെ രണ്ടാം ഭാഗം 2.0 പരാജയപ്പെടുത്താൻ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് ഡിഎംകെ നേതാവ് സ്റ്റാലിന്‍ രംഗത്തെത്തിയെങ്കിലും അദ്ദേഹം കടുത്ത ആശങ്കയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത തമിഴക മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരുന്ന സ്റ്റാലിന്‍ പുതിയ കരുനീക്കങ്ങളിലാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
തമിഴ് മാധ്യമ രംഗത്തുള്ള സ്വാധീനം ഉപയോഗപ്പെടുത്തി രജനികാന്തിന്‍റെ വെല്ലുവിളിയെ അതിജീവിക്കാനാണ് ഡിഎംകെയുടെ ശ്രമം. രജനികാന്തിന് അമിത പ്രാധാന്യം നല്‍കുന്ന വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാനാണ് നീക്കം. ഇതിനായി തമിഴകത്ത് ഏറ്റവും ശക്തമായ മാധ്യമ ശൃംഘലയുള്ളതും ഡിഎംകെയുടെ ഉടമസ്ഥതയിലുള്ളതുമായ സണ്‍ നെറ്റ് വര്‍ക്കിനെ ഉപയോഗപ്പെടുത്താനാണ് നീക്കം.
കരുണാനിധിയുടെ ബന്ധുവായ കലാനിധിമാരന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് വളരെ സജീവമാണ്. രജനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ യന്തിരന്‍ നിര്‍മ്മിച്ചതും സണ്‍ പിക്‌ചേഴ്‌സാണ്. മാത്രമല്ല സ്റ്റൈല്‍ മന്നന്‍റെ നിരവധി സിനിമകളുടെ സംപ്രേക്ഷണ അവകാശവും സണ്‍നെറ്റ് വര്‍ക്കിനാണ്. ഈ സിനിമകള്‍ തല്‍ക്കാലം സംപ്രേക്ഷണം ചെയ്യേണ്ടതില്ലെന്ന ആലോചനയും തലപ്പത്ത് നടക്കുന്നുണ്ട്.
യന്തിരന്‍റെ രണ്ടാം ഭാഗം 2.0 ഇപ്പോള്‍ പ്രദര്‍ശനത്തിന് തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തില്‍ ചിത്രം പരാജയപ്പെടുത്താനും തമിഴകത്തെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമം നടത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇക്കാര്യത്തില്‍ സംവിധായകന്‍ ശങ്കറും ആശങ്കകള്‍ പങ്കുവെയ്ക്കുന്നു.
അണ്ണാ ഡിഎംകെയുമായല്ല, മറിച്ച് രജനിയുടെ പാര്‍ട്ടിയുമായായിരിക്കും തങ്ങള്‍ക്ക് ഏറ്റുമുട്ടേണ്ടിവരികയെന്ന് ഡിഎംകെ നേതൃത്വം തിരിച്ചറിയുന്നുണ്ട്. രജനിയുടെ വരവിനെ എത്രമാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ പേടിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ നീക്കങ്ങള്‍.
https://www.facebook.com/Malayalivartha























