കൂട്ടുകാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ദുബായില്‍ അരുംകൊല നടത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ
ഉറ്റ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ കൊന്ന് കത്തിച്ച കേസില്‍ കോമറോസ് ദ്വീപ് പൗരനായ പ്രതിയ്ക്ക് വധശിക്ഷ തന്നെ. പ്രതിയുടെ അപ്പീല്‍ കോടതി തളളി. 32-കാരനായ പ്രതിക്ക് കീഴ്‌കോടതി വിധിച്ച വധശിക്ഷ അന്തിമകോടതി ശരിവയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയും പ്രതിയുടെ കാമുകിയുമായ 23 വയസയുളള യുവതിയുടെ അപ്പീലും കോടതി തളളി. 15 വര്‍ഷം ശിക്ഷയെന്നത് ജീവപര്യന്തമാക്കി കോടതി ഉയര്‍ത്തിയിരുന്നു.
2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തന്നെ പ്രസീഡിങ് ജഡ്ജി അബ്ദുല്‍ അസീസ് അബ്ദുല്ല പ്രതികളുടെ അപ്പീല്‍ തള്ളുകയായിരുന്നു. തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയാണ് തന്നെ കൃത്യത്തിന് പ്രകോപിപിച്ചതെന്നും ഇയാള്‍ പറഞ്ഞു. ശിക്ഷയ്ക്കുശേഷം യുവതിയെ നാടുകടത്താനും ഉത്തരവായി.
കൊല്ലപ്പെട്ട വ്യക്തിയും പ്രതിയും ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നുവെങ്കിലും നടന്നത് അതിക്രൂരമായ കൊലപാതകമായിരുന്നു. 2016 ഒക്ടോബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയുടെ ഭര്‍ത്താവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് മൃതപ്രായനാക്കിയ ശേഷം ശരീരം വെട്ടിമുറിക്കുകയും തുടര്‍ന്ന് കാറില്‍ ഉപേക്ഷിച്ച് പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുകയുമായിരുന്നു. സംഭവ ദിവസം രാത്രി വീട്ടില്‍ നിന്നും സുഹൃത്തിനെ കാറില്‍ കയറ്റുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് വലിയ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു. ഇതിലും അവസാനിപ്പിക്കാതെ അടുത്ത കൂട്ടുകാരന്റെ മൃതദേഹം ഉള്‍പ്പെട്ട കാര്‍ ഒഴിഞ്ഞ പ്രദേശത്ത് പോയി പെട്രോള്‍ ഒഴിച്ചു കത്തിച്ചു.
നേരത്തെ അപ്പീല്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ യുവതി കുറ്റം നിഷേധിച്ചിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനുമായി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് യുവതി പറഞ്ഞു. 'അതെ ഞാനാണ് കൊന്നത്'എന്ന് കോടതിയില്‍ നടന്ന വാദത്തിനിടെ യുവാവ് പറഞ്ഞു. നിങ്ങളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയോ എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് യുവതി മറുപടി നല്‍കിയത്. 'പ്രതിയെ ഒരിക്കലും ഈ പ്രവര്‍ത്തിക്ക് പ്രോത്സാഹിപ്പിച്ചിട്ടില്ല. കൊലപാതകവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും' യുവതി കോടതിയില്‍ വ്യക്തമാക്കി. യുവതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൃത്യം നടത്തിയത് എന്നായിരുന്നു യുവാവ് മുന്‍പ് കോടതിയില്‍ നല്‍കിയ മൊഴി.
സംഭവത്തില്‍ ഉള്‍പ്പെട്ട മൂവരും കോംറോസ് ദ്വീപില്‍ നിന്നുള്ളവരാണ്. 2016-ല്‍ അല്‍ ഗൗസിസില്‍ വെയര്‍ ഹൗസിന് സമീപം ഒരാളുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍, സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും അധികൃതര്‍ വന്ന് പരിശോധന നടത്തുകയും ചെയ്തു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോംറോസ് ദ്വീപില്‍ നിന്നുള്ള വ്യക്തിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ മരിച്ച വ്യക്തിയുടെ ഭാര്യയും കാമുകനും കുടുങ്ങിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം നിഷേധിച്ചു. ഒടുവില്‍ യുവതി പറഞ്ഞത് അനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.
പ്രതിയും കൊല്ലപ്പെട്ടയാളുടെ ഭാര്യയും തമ്മില്‍ രണ്ടു വര്‍ഷത്തിലധികമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടയാളും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വലിയ പദ്ധതി തന്നെ ഇരുവരും തയാറാക്കി. സംഭവ ദിവസം വീട്ടില്‍ ഭര്‍ത്താവുമായി യുവതി മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കി. ഇത് പരിഹരിക്കാന്‍ കാമുകനും ഭര്‍ത്താവിന്റെ സുഹൃത്തുമായ വ്യക്തിയെ വിളിച്ചുവരുത്തി. രാത്രി മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഇയാള്‍ ഭര്‍ത്താവിനൊപ്പം പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് നടന്ന കാര്യങ്ങളെല്ലാം യുവതിയുമായി പ്രതി പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha