നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ കുറഞ്ഞത് നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയിരുന്നു. സൗരക്കൊടുങ്കാറ്റിന് പിന്നാലെ ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളുകയാണ് സൂര്യന്‍. ഭൂമിയെ ലക്ഷ്യമാക്കി അവ നീങ്ങുകയാണെന്നും കഴിഞ്ഞയാഴ്ച വീശിയ സൗരക്കൊടുങ്കാറ്റിനെക്കാള്‍ ശക്തിയേറിയതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്‍റെ ദൃശ്യമായ ഭാഗത്ത് നിന്നുമാണ് നിലവിലെ സൗരജ്വാല പുറപ്പെട്ടിരിക്കുന്നതെന്ന് അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍റെ രേഖകള്‍ പറയുന്നു.
അമേരിക്കയിലാകും സൗരജ്വാലയുടെ പ്രത്യാഘാതം കൂടുതലായും എത്തുകയെന്നും റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസപ്പെടുമെന്നുമാണ് മുന്നറിയിപ്പ്. സൂര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും എന്നാൽ, സമീപ പ്രദേശങ്ങളെക്കാൾ തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പിരിഞ്ഞു കിടക്കുന്ന കാന്തമണ്ഡലത്തിലെ ഊർജം പെട്ടെന്ന് പുറത്തേക്കു പുറന്തള്ളുമ്പോഴാണ് പൊട്ടിത്തെറിയുടെ രൂപത്തില്‍ സൗരജ്വാലകള്‍ പുറത്തേക്ക് തെറിക്കുന്നത്. നിലവില്‍ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന രാക്ഷസന്‍ സൗരജ്വാല ധ്രുവദീപ്തിക്കോ ഭൗമ കാന്തികക്കാറ്റിനോ കാരണമാകില്ലെന്ന് എന്‍.ഒ.എ.എ വ്യക്തമാക്കി.
എ.ആര്‍ 3664 എന്ന സൗരകളങ്കത്തിനുള്ളിലെ ഊര്‍ജം പുറന്തള്ളപ്പെട്ടതോടെയാണ് മേയ് പത്തിന് എക്സ്5.8 ക്ലാസിലുള്ള സൗരജ്വാല പുറന്തള്ളപ്പെട്ടത്. ഈ സൗരജ്വാല 11 വര്‍ഷത്തെ സൗരചക്രത്തില്‍ വച്ചേറ്റവും വലിയതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2025 ലെ സൂര്യ ചക്രത്തിന് തുടക്കമായെന്നും സൗരകളങ്കങ്ങള്‍ ഇനി പതിവാകുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 2025ല്‍ സൗര കളങ്കങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞയാഴ്ചയുണ്ടായ സൗരക്കാറ്റ് ലോകമെങ്ങുമുള്ള വാനനിരീക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയാണ് ഒരുക്കിയത്. പിങ്കും, പച്ചയും പര്‍പ്പിളും നിറത്തില്‍ ആകാശം ദൃശ്യവിരുന്നൊരുക്കി നിന്നു. വടക്കന്‍ യൂറോപ്പ് മുതല്‍ ഓസ്ട്രേലിയയിലെ ടാസ്മാനിയ വരെയുള്ള ഭാഗങ്ങളിലാണ് ഇത് കൂടുതലായും ദൃശ്യമായതെങ്കിലും പതിവുകളെല്ലാം തെറ്റിച്ച് ധ്രുവദീപ്തി ഇക്കുറി ഇന്ത്യയിലെ ലഡാക്കിലും എത്തിയിരുന്നു. അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ് ലോകമെങ്ങുമുള്ള വാനനിരീക്ഷകരും ജനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (ഐഐഎ) ജ്യോതിശാസ്ത്രജ്ഞർ ഈ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിക്ക് ചുറ്റും സ്ഥാപിച്ചിട്ടുള്ള ഓൾ സ്കൈ ക്യാമറകള്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശനിയാഴ്ച സന്ധ്യമുതല്‍ അര്‍ധരാത്രിവരെ ധ്രുവദീപ്തി ലഡാക്കിലെ ആകാശത്ത് വിസ്മയക്കാഴ്ച തീര്‍ത്തുവെന്നും പുലർച്ചെ 2 മണിക്ക് ഈ അദ്ഭുത പ്രതിഭാസം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിയതായും ഐഐഎ പറയുന്നു.
ധ്രുവദീപ്തി എന്നും അറോറ എന്നും നോര്‍ത്തേണ്‍ ലൈറ്റ്സ് എന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം സാധാരണയായി ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ അതായത് ഉയർന്ന അക്ഷാംശ മേഖലകളിലാണ് കാണപ്പെടുന്നത്. ദക്ഷിണ ധ്രുവങ്ങളില്‍ ഇത് അറോറ ഓസ്ട്രാലിസ് എന്നും ഉത്തര ധ്രുവങ്ങളില്‍ ഇത് അറോറ ബൊറിയാലിസ് എന്നും അറിയപ്പെടുന്നു. ബഹിരാകാശത്ത് സൗരവാതങ്ങളും ഭൂമിയുടെ കാന്തികമണ്ഡലവും പ്രതിപ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായാണ് ധ്രുവദീപ്തി രൂപപ്പെടുന്നത്.
സൗരവാതങ്ങളില്‍ നിന്നുള്ള ചാര്‍ജുള്ള കണങ്ങളെ ഭൂമിയുടെ കാന്തികവലയങ്ങള്‍ ആകര്‍ഷിക്കുകയും ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ച് ധ്രുവദീപ്തി ഉണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ കൂട്ടിയിടികൾ പ്രകാശം ഉൽപ്പാദിപ്പിക്കുന്നു. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ പറയുന്നത് പ്രകാരം ഭൂമിയുടെ കാന്തികമണ്ഡലത്തിന് ധ്രുവപ്രദേശങ്ങളില്‍ ശക്തി കൂടുതലാണ്.
മെയ് 10, 11 തീയതികളിൽ സെക്കന്‍ഡില്‍ 700 കിലോമീറ്റര്‍ വേഗതയിലെങ്കിലും സഞ്ചരിച്ചാണ് സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയത്. ശരാശരിയേക്കാള്‍ കൂടിയതായരുന്നു ഇവയുടെ തീവ്രത. ശക്തമായ ഈ സൗരകൊടുങ്കാറ്റ് കശ്മീരിലെ ലഡാക്കിലും എത്തിയതാണ് കശ്മീരിലും ധ്രുവദീപ്തി പ്രത്യക്ഷപ്പെടാന്‍ കാരണം. കഴിഞ്ഞ 20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടാകുന്ന ഏറ്റവും ശക്തമായ സൗരകൊടുങ്കാറ്റായിരുന്നു ഇത്.
സൗരകൊടുങ്കാറ്റ് ശക്തമാകുമ്പോള്‍ മുൻപ് യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രമാണ് നോര്‍ത്തേണ്‍ ലൈറ്റ്സ് ദൃശ്യമായിരുന്നത്. അതേസമയം ധ്രുവദീപ്തിയുടെ ചിത്രം ഇന്ത്യയിൽനിന്നു ലഭിക്കുന്നത് ആദ്യമായിട്ടാണെന്നാണ് ലഡാക്ക് ഹാൻലെ ഒബ്സർവേറ്ററി ക്യാമറ എൻജിനീയർ ഡോർജെ ആംഗ്ചുക് പറയുന്നത്. യുഎസിന്‍റെയും യുകെയുടെയും ചില ഭാഗങ്ങളിലും അറോറകൾ ദൃശ്യമായിരുന്നു.
https://www.facebook.com/Malayalivartha

























