ധനമന്ത്രി തോമസ് ഐസക്കിന്റെ കുരുക്കിൽ മുഖ്യമന്ത്രി വീണു. സാലറി ചാലഞ്ചിന്റെ പേരിൽ ഐസക്ക് നീട്ടിയ കുരുക്കിൽ വീഴാതെ ഒഴിഞ്ഞുനിന്ന മുഖ്യമന്ത്രി പിണറായി വിജയനെ ധനമന്ത്രി തന്ത്രപൂർവം കുരുക്കിലാക്കിയെന്ന് ഉന്നത വ്യത്തങ്ങൾ
ധനമന്ത്രി തോമസ് ഐസക്കിന്റെ കുരുക്കിൽ മുഖ്യമന്ത്രി വീണു. സാലറി ചാലഞ്ചിന്റെ പേരിൽ ഐസക്ക് നീട്ടിയ കുരുക്കിൽ വീഴാതെ ഒഴിഞ്ഞുനിന്ന മുഖ്യമന്ത്രി പിണറായി വിജയനെ ധനമന്ത്രി തന്ത്രപൂർവം കുരുക്കിലാക്കിയെന്നാണ് ഉന്നത വ്യത്തങ്ങൾ നൽകുന്ന സൂചന. ചില മന്ത്രിമാരുടെ സഹായത്തോടെയാണ് സാധിച്ചത്.
മന്ത്രിസഭാ യോഗത്തിന്റെ അവസാനം വരെ മുഖ്യമന്ത്രി നിർബന്ധപൂർവമുള്ള ചാലഞ്ചിനെ എതിർത്തു. അത് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും സർക്കാരിന് എതിരാക്കുമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. കേന്ദ്ര സർക്കാരിൽ നിന്ന് കടമെടുത്ത് മുന്നോട്ടു പോകാമെന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത് . താത്പര്യമുള്ളവരിൽ നിന്ന് ശമ്പളം വാങ്ങുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നയം.
ഇടതുപക്ഷ ആഭിമുഖ്യമുള്ള ജീവനക്കാർ പ്രളയത്തിന്റെ ഭാഗമായുള്ള സാലറി ചാലഞ്ച് 2019 ഡിസംബറിന് കൊടുത്തു തീർന്നതേയുള്ളു. മേയ് മാസത്തെ ശമ്പളത്തിൽ അടുത്ത ബാധ്യത ആരംഭിക്കുമ്പോൾ ഇടത് സഹയാത്രികരായുള്ള ജീവനക്കാർ പോലും സർക്കാരിന് എതിരാകുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ പറഞ്ഞതായാണ് സൂചന. എന്നാൽ മന്ത്രി ഐസക്ക് വഴങ്ങിയില്ല.
പിണറായി സർക്കാരിന്റെ ഇമേജ് ഇല്ലാതാക്കാനുള്ള നീക്കം സി പി എമ്മിലെ ഒരു വിഭാഗത്തിൽ നിന്നും നിരന്തരം ഉണ്ടാകുന്നുണ്ട്. സ്പ്രിംഗ്ളർ കമ്പനിയുമായുള്ള കരാറിൽ മുഖ്യമന്ത്രിയെ സഹായിക്കാൻ ഐസക് ഇതു വരെ രംഗത്ത് എത്തിയിട്ടില്ല. സർക്കാരിലെ ഒരു വിഭാഗം മന്ത്രിമാർക്ക് സർക്കാരിനെ പൊതുജന മധ്യത്തിൽ മോശമാക്കാൻ താത്പര്യമുള്ള കാര്യം മുഖ്യമന്ത്രിക്ക് അറിയാം. എന്നാൽ അദ്ദേഹം അവരെ എതിർക്കുന്നതിൽ അശക്തനാണ്.
തദ്ദേശതെരഞ്ഞടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ സർക്കാരിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.
സാധാരണ സർക്കാർ ജീവനക്കാർ കോവിഡ് ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ റോഡിലും ആശുപത്രിയിലും ജോലി ചെയ്യുന്നവരെ പോലും ഒഴിവാക്കാൻ സർക്കാർ തയ്യാറാകാത്തത് വലിയ എതിർപ്പിന് കാരണമാകും.
രോഗവ്യാപനം തടയാനും നിയന്ത്രണത്തില്‍ നിര്‍ത്താനും മുന്നണിപ്പോരാളികളായി നിലകൊള്ളുന്നത് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരാണ്. തികഞ്ഞ ആത്മാർത്ഥതയോടും കർത്തവ്യബോധത്തോടും സ്വന്തം ആരോഗ്യം പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്നവരാണ് അവരോരോരുത്തരും. തങ്ങളുടെയും കുടുംബത്തിന്റെയും സമയവും ആരോഗ്യവും സുരക്ഷയും സമൂഹനന്മയ്ക്കായി സമർപ്പിച്ച അവരുടെ ത്യാഗത്തെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി അവരെ സംരക്ഷിക്കു ന്നതിനോടൊപ്പം സാമ്പത്തിക ആനുകൂല്യങ്ങൾ കൂടി നൽകി അവരെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്.
ഭാരതം ഉൾപ്പടെ പല ലോക രാജ്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും അധിക ശമ്പളവും നൽകി ആരോഗ്യ പ്രവർത്തകരെ പ്രോൽസാഹിപ്പിക്കുന്നതും ഭാരതത്തിലെ പല സംസ്ഥാനങ്ങളും ആ മാതൃക പിൻതുടരുന്നതും കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. അതിനു കടകവിരുദ്ധമായാണ് ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ഉൾപ്പെടെ സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha