കൃത്രിമ ദ്വീപുകളുണ്ടാക്കി ചൈനയുടെ പടയൊരുക്കം! തായ്‌വാനെ ചുട്ടെരിക്കും ..ഷിയുടെ തലയരിയാൻ അമേരിക്ക
തെക്കൻ ചൈനാക്കടലിൽ 3 ദ്വീപുകൾ ചൈന പൂർണമായും സൈനികവത്കരിച്ചെന്ന് യുഎസ് നാവികസേനയുടെ ഇൻഡോ പസിഫിക് കമാൻഡർ അഡ്മിറൽ ജോൺ സി അക്വിലിനോ. കൃത്രിമമായി ചൈന നിർമിച്ച ഈ ദ്വീപുകളിൽ അത്യാധുനിക കപ്പൽ, യുദ്ധവിമാന വേധ മിസൈൽ സംവിധാനങ്ങൾ, ലേസർ, ജാമിങ് ഉപകരണങ്ങൾ, ഫൈറ്റർ വിമാനങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നും അക്വിലിനോ പറഞ്ഞു. ചുറ്റുമുള്ള രാജ്യങ്ങൾക്കാകെ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്ന സംഭവമാണ് ഇത്.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ഈ ദ്വീപുകളൊന്നും സൈനികവത്കരിക്കില്ലെന്ന് നേരത്തെ ഉറപ്പു നൽകിയിരുന്നു. ഇതിനു വിഘാതമായ കാര്യമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ചൈന തങ്ങളുടെ സൈനികശേഷി ഉയർത്തിക്കാട്ടി മേഖലയിലെ മറ്റു രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അക്വിലിനോ ആരോപിച്ചു.
പ്രതിരോധത്തിനായി മാത്രമാണു തങ്ങൾ സന്നാഹങ്ങൾ ഒരുക്കുന്നതെന്നാണു ചൈനീസ് നിലപാട്. എന്നാൽ അടുത്തകാലത്തായി വലിയ തുകയാണ് ചൈന പ്രതിരോധ ആവശ്യങ്ങൾക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. യുഎസ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ ബജറ്റാണു ചൈനയുടേത്. ജെ20 സ്റ്റെൽത് ഫൈറ്ററുകൾ, ഹൈപ്പർ സോണിക് മിസൈലുകൾ, 2 എയർക്രാഫ്റ്റ് കാരിയറുകൾ എന്നിവ ചൈനയ്ക്കുണ്ട്.
തെക്കൻ ചൈനാക്കടൽ ഏതാണ്ടു പൂർണമായും തങ്ങളുടേതാണെന്ന നിലപാടാണു ചൈനയുടേത്. വലിയ മത്സ്യ സമ്പത്തും ധാതു നിക്ഷേപവും ഇവിടെയുണ്ട്. വലിയ ഒരു കപ്പൽ ഗതാഗത മേഖല കൂടിയാണു തെക്കൻ ചൈനാക്കടൽ. പ്രതിവർഷം 5 ട്രില്ല്യൻ മൂല്യമുള്ള ആഗോള ചരക്കുനീക്കം ഇതുവഴി നടക്കുന്നുണ്ടെന്നാണു കണക്ക്.
തയ്‌വാനുൾപ്പെടെ 5 രാജ്യങ്ങൾ ഈ കടലിലെ കുറേയേറെ മേഖലകളിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ചൈന ഇതൊന്നും അംഗീകരിക്കുന്നില്ല. ഇതു സംബന്ധിച്ച് യുഎൻ മുന്നോട്ടു വച്ച നിർദേശങ്ങളും അനുസരിക്കാൻ ചൈന തയാറായില്ല. ഇപ്പോൾ സൈനിക വത്കരണം നടന്നെന്നു കരുതപ്പെടുന്ന 3 ദ്വീപുകൾ ഉൾപ്പെടെ മൊത്തം ഏഴു ദ്വീപുകളാണു ചൈന കൃത്രിമമായി നിർമിച്ചത്.
2014ലാണ് ഈ വൻ പദ്ധതിക്കു തുടക്കമായത്. മണലും കോൺക്രീറ്റും ഉൾപ്പെടെ പൈൽ ചെയ്ത് പവിഴപ്പുറ്റു മേഖലകളിലാണ് ഇവ നിർമിക്കപ്പെട്ടത്. ഇതു മൂലം വ്യാപകമായ പരിസ്ഥിതി നാശമുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. ഇതിനായി ഡ്രെജിങ് ഷിപ്പുകൾ മേഖലയിൽ പരതി നടന്നു. എല്ലാ ദ്വീപുകളും കൂടി 3200 ഏക്കറോളം വിസ്തീർണമുണ്ടെന്നാണു ഏഷ്യ മാരിടൈം ട്രാൻസ്പേരൻസി ഇനിഷ്യേറ്റീവിന്റെ സർവേ പ്രകാരമുള്ള കണക്കാക്കൽ.
പൂർണമായും സൈനിക ആവശ്യങ്ങൾക്കായാണ് ഈ കൃത്രിമ ദ്വീപുകൾ പണികഴിപ്പിക്കപ്പെട്ടെതെന്ന് രാജ്യാന്തര ലോകം കുറ്റപ്പെടുത്തുന്നു. ഒരു മരം പോലുമില്ലത്രേ ഇവിടങ്ങളിൽ. ഭാവിയിൽ ചൈനയുടെ ലക്ഷ്യമായ തയ്‌വാൻ അധിനിവേശത്തിനും ജപ്പാനെ സമ്മർദ്ദത്തിലാക്കുന്നതിനും തെക്കൻ ചൈനാക്കടലിൽ പൂർണ ആധിപത്യത്തിനും ഈ ദ്വീപുകൾ നിർണായകമാകുമെന്നാണു ചൈനയുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha