അവര്‍ എന്നെ ചതിച്ചു; റഷ്യ യുക്രൈനില്‍ പൊട്ടിത്തകരാന്‍ കാരണം കണ്ടെത്തി പുടിന്‍; ഇരുപതോളം എഫ്എസ്ബി ഓഫിസര്‍മാരുടെ വീടുകളില്‍ റെയ്ഡ്; റഷ്യയില്‍ സംഭവിക്കുന്നത്

യുക്രൈന്‍ അധിനിവേശത്തിന് മുന്‍പ് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് റഷ്യന്‍ ഇന്റലിജന്‍സ് സംഘടനയായ എഫ്എസ്ബിയുടെ ഫോറിന്‍ ഇന്റലിജന്‍സ് വിഭാഗം തലവന്‍ സെര്‍ഗി ബെസിഡ, അദ്ദേഹത്തിന്റെ ഡപ്യൂട്ടി അനറ്റോളി ബോല്യുഖ് എന്നിവരെ റഷ്യന്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ഇന്റലിജന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന അജെന്റുറ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും എഡിറ്ററുമായ ആന്ദ്രെ സോള്‍ഡാറ്റോവാണ് ഈ വിവരം നല്‍കിയത്. വ്‌ലാഡിമിര്‍ ഒസെക്കിന്‍ എന്ന റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എഫ്എസ്ബിയുടെ ഫോറിന്‍ ഇന്റലിജന്‍സ് വിഭാഗം തലവന്റെയും ഡപ്യൂട്ടിയുടെയും അറസ്റ്റ് അഴിമതിയാരോപണങ്ങളുമായും ഫണ്ട് ദുര്‍വിനിയോഗവുമായും ബന്ധപ്പെട്ടാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം യുക്രെയ്‌നില്‍ റഷ്യ ആക്രമണം നടത്തുന്നതിനു മുന്‍പ് ഇവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നതാണെന്നും പ്രബലമായ വാദമുണ്ട്. ഇതാണു സത്യമെങ്കില്‍ അതിശക്തമായ എഫ്എസ്ബിയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി പുട്ടിന്‍ നടത്തിയേക്കുമെന്നും സംശയമുണ്ട്. യുദ്ധം ഇത്രനാള്‍ പുരോഗമിച്ചിട്ടും യുക്രെയ്ന്‍ തലസ്ഥാനം കീവ് വരുതിയിലാക്കാന്‍ റഷ്യന്‍ സേനയ്ക്കു കഴിഞ്ഞിട്ടില്ല. ഇതിനൊരു പ്രധാന കാരണം യുദ്ധത്തിനു മുന്‍പ് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശരിയായ വിവരങ്ങള്‍ ശേഖരിക്കാത്തതും കൈമാറാത്തതുമാണെന്നും വിലയിരുത്തലുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടുതടങ്കലിലായതിനു പിന്നാലെ ഇരുപതോളം എഫ്എസ്ബി ഓഫിസര്‍മാരുടെ വീടുകളില്‍ എഫ്എസ്ബിയുടെ തന്നെ അന്വേഷണസംഘം റെയ്ഡും നടത്തിയിട്ടുണ്ട്. ഇവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിവരങ്ങള്‍ കൈമാറുന്നു എന്ന സംശയത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. എഫ്എസ്ബി റാങ്കുകളില്‍ പാശ്ചാത്യ അനുകൂലികളായ ചാരന്‍മാര്‍ പ്രബലരാകുന്നെന്ന നിഗമനത്തെ തുടര്‍ന്ന് റഷ്യയുടെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗവും സംഘടനയ്ക്കു മേല്‍ നിരീക്ഷണം ശക്തമാക്കി വരികയാണ്.
യുക്രെയ്ന്‍ യുദ്ധം തുടങ്ങി പെട്ടെന്നു തന്നെ അവസാനിക്കുമെന്ന് റഷ്യ കണക്കുകൂട്ടിയിരുന്നു. നിലവിലെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലിന്‍സ്‌കിക്ക് തീരെ ജനസമ്മതിയില്ലെന്നും അതിനാല്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തെ നിഷ്‌കാസിതനാക്കാമെന്നും റഷ്യന്‍ വിലയിരുത്തലുണ്ടായിരുന്നു. എന്നാലിതെല്ലാം തെറ്റിയെന്ന് നിരീക്ഷകര്‍ പറയുന്നു. യുക്രെയ്ന്‍ ജനത യുദ്ധം ഏറ്റെടുക്കുകയും സൈന്യത്തോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. സെലിന്‍സ്‌കിയുടെ ജനപ്രീതി കുതിച്ചുയരുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കുന്നതില്‍ റഷ്യന്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
സെര്‍ഗി ബെസിഡയും അനറ്റോളി ബോല്യുഖും യുക്രെയ്‌നെക്കുറിച്ച് നിരവധി വര്‍ഷമായി ഇന്റലിജന്‍സ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ബെസിഡ 2014ല്‍ കീവ് സന്ദര്‍ശിച്ചിരുന്നു. ആ സമയം തന്നെയാണ് റഷ്യന്‍ അനുകൂലിയായ അക്കാലത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് നിഷ്‌കാസിതനായതും തുടര്‍ന്ന് അദ്ദേഹം റഷ്യയിലേക്കു പോയതും.
അതേസമയം മരിയുപോളിനു സമീപം റഷ്യന്‍ നിയന്ത്രണത്തിലുള്ള ബെര്‍ദ്യാന്‍സ്‌ക് തുറമുഖത്ത് റഷ്യന്‍ കപ്പലുകള്‍ തകര്‍ത്ത് യുക്രെയ്ന്‍ സേന. യുക്രെയ്ന്‍ സൈന്യം പങ്കുവച്ച വിഡിയോയില്‍ തുറമുഖത്ത് കിടക്കുന്ന റഷ്യന്‍ യുദ്ധക്കപ്പലായ ഓര്‍സ്‌ക് കത്തിയമരുന്ന ദൃശ്യങ്ങള്‍ കാണാം. സമീപമുള്ള രണ്ടു കപ്പലുകള്‍ക്കും കേടുപാടുണ്ട്.
സൈന്യത്തിനാവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ റഷ്യ ഉപയോഗിച്ചിരുന്ന തുറമുഖമാണ് ബെര്‍ദ്യാന്‍സ്‌ക്. ഓര്‍സ്‌ക് കപ്പല്‍ തുറമുഖത്തെത്തി നങ്കൂരമിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ ടിവി ചാനലുകള്‍ വലിയ നേട്ടമായി അവതരിപ്പിച്ചിരുന്നു. സ്‌ഫോടനത്തില്‍ ഓര്‍സ്‌ക് പൂര്‍ണമായും നശിച്ചു. തുറമുഖത്തെ മറ്റു കപ്പലുകളുടെ നാശനഷ്ടം എത്രയെന്നു വ്യക്തമല്ല.
നാറ്റോ കൂടുതല്‍ സൈനികസഹായം നല്‍കണമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. പോരാടുന്നതു മുഴുവന്‍ യൂറോപ്പിനും വേണ്ടിയാണെന്നു പറഞ്ഞ സെലെന്‍സ്‌കി, യുക്രെയ്‌നിനു യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗത്വം നല്‍കണമെന്നും ആവശ്യപ്പെട്ടു. മറ്റൊരു വിഡിയോയില്‍ ജീവന്‍ നഷ്ടമാകും മുന്‍പ് റഷ്യക്കാരോടു യുക്രെയ്ന്‍ വിട്ടുപോകാന്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു.
അതേ സമയം, നാറ്റോ പ്രകോപിപ്പിച്ചാല്‍ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നു ഐക്യരാഷ്ട്രസംഘടനയിലെ റഷ്യന്‍ ഡപ്യൂട്ടി അംബാസഡര്‍ ദിമിത്രി പോള്യാന്‍സ്‌കി പറഞ്ഞു.
ന്മ മരിയുപോളില്‍ നിന്ന് റഷ്യന്‍സേന പിടിച്ചുകൊണ്ടുപോയത് 15,000 പേരെയാണെന്ന് യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു. ഇവരെ റഷ്യയില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളില്‍ പാര്‍പ്പിച്ച് നിര്‍ബന്ധിത ജോലിക്കു നിയോഗിക്കുമെന്ന് ആശങ്കയുള്ളതായി യുഎന്നിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























