തെരുവിലിറങ്ങിയ താരപോരാളികൾ എവിടെ; പൃഥ്വിരാജ്, കമല്‍, പാര്‍വതിമാരുടെ സാമൂഹ്യപ്രതിബദ്ധത എവിടെപ്പോയി? വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍
ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെയും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മലയാള സിനിമാ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദുൽഖർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം എന്നിവരാണ് പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് അന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ എന്നാണ് ശോഭ സുരേന്ദ്രൻ അന്ന് ചോദിച്ചത്. വിഷയം സാമൂഹ്യമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഇപ്പോഴിതാ മലയാള സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കുള്ള സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ആവശ്യപ്രകാരം സർക്കാർ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കി ദിവസങ്ങളായിട്ടും സിനിമാമേഖലയില്‍നിന്ന് പ്രതികരണമുണ്ടാകാത്തതിനെ വിമര്‍ശിച്ച് വീണ്ടും ശോഭസുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ കാണുന്നില്ലെന്ന് ശോഭസുരേന്ദ്രന്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
റിപ്പോര്‍ട്ടില്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍നടപടികളെ കുറിച്ച് സര്‍ക്കാരിനോടു ചോദിക്കാനോ 'കാസ്റ്റിംഗ് കൗച്ചു'കാരെ എന്നേക്കുമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവരാരും തയ്യാറായിട്ടില്ല. സാമൂഹിക പ്രതിബദ്ധത ആത്മാര്‍ത്ഥവും വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെങ്കില്‍ ഇവര്‍ ഈ നിശ്ശബ്ദത തുടരില്ല. സ്ഥിരം പ്രക്ഷോഭകാരികളായ സിനിമക്കാരില്‍ ചിലരുടെ ഈ കാര്യത്തിലെ മൗനത്തിന്റെ കാരണവും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവരുന്നതോടെ വ്യക്തമായേക്കുമെന്നും എന്നും ശോഭസുരേന്ദ്രന്‍ പ്രതികരിച്ചു.
ശോഭസുരേന്ദ്രന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങെന;
മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങളേക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ. ഹേമ കമ്മീഷന്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കി ദിവസങ്ങളായിട്ടും സിനിമ മേഖലയില്‍ നിന്ന് പ്രതികരണമുണ്ടാകാത്തത് അമ്ബരപ്പിക്കുന്നു. ലൈംഗിക ചൂഷണം ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരുന്നുവെന്ന് അഭിനേതാക്കളായ സ്ത്രീകള്‍ മൊഴി നല്‍കിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുറത്തു വന്ന ഭാഗങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ തെറ്റിദ്ധാരണ പരത്താന്‍ തെരുവില്‍ റാലി നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തില്‍ വെളിപ്പെട്ടു കാണുന്നില്ല.
ഇത്ര ഗുരുതരമായ വിഷയം കണ്മുന്നില്‍ ഉണ്ടായിട്ടും അത് അവസാനിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടികളേക്കുറിച്ച് സര്‍ക്കാരിനോടു ചോദിക്കാനോ സ്ത്രീകളുടെ മാനത്തിന് വില കല്‍പ്പിക്കാത്ത 'കാസ്റ്റിംഗ് കൗച്ചു' കാരെ എന്നേക്കുമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവരാരും തയ്യാറായിട്ടില്ല. സാമൂഹിക പ്രതിബദ്ധത ആത്മാര്‍ത്ഥവും വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമാണെങ്കില്‍ ഇവര്‍ ഈ നിശ്ശബ്ദത തുടരില്ല. പക്ഷേ, അവരാരും ഒരക്ഷരം പോലും മിണ്ടിക്കാണുന്നില്ല എന്നതുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് കുഴിച്ചുമൂടാമെന്ന് സര്‍ക്കാര്‍ കരുതരുത്. അതിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തുവിടണം.
തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പലരും മടിച്ചെന്നും ഭയംകൊണ്ടാണ് അതെന്നും റിപ്പോര്‍ട്ടിലുണ്ട് എന്നും സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട് എന്നും കണ്ടെത്തലുകള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിച്ചത്. കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്ന പരിഹാര നിര്‍ദേശങ്ങളും സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്.
സ്ഥിരം പ്രക്ഷോഭകാരികളായ സിനിമക്കാരില്‍ ചിലരുടെ ഈ കാര്യത്തിലെ മൗനത്തിന്റെ കാരണവും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവരുന്നതോടെ വ്യക്തമായേക്കും. ഇനിയും അത് പൂഴ്ത്തിവയ്ക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ സ്ത്രീസമൂഹം ചൂഷണം ചെയ്യപ്പെടുന്ന തങ്ങളുടെ സഹജീവികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങേണ്ടി വരും എന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha