സർക്കാർ പദ്ധതികളിൽ പലപേരിലും പല കമ്പനികളുമായും എത്തിയവർക്കു പിന്നിൽ ഒരേ മുഖങ്ങളും ഒട്ടേറെ കമ്മിഷൻ ഇടപാടുമുണ്ടെന്ന് ഇ.ഡി... നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ‘ടീം’ ! യു.എ.ഇ. കോൺസുലേറ്റ് കോഴിക്കോട്ടെ ഒരു ട്രസ്റ്റിന് വൻതുക ‘സഹായ’മായി നൽകിയതിലും ദുരൂഹത... മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേർ ഇ.ഡി.യുടെ സംശയനിഴലിൽ....

സ്വർണക്കടത്ത് കേസ് കൊണ്ടെത്തിച്ച നൂലാമാലകൾ ചെറുതൊന്നുമല്ല.ഇപ്പോഴിതാ എം. ശിവശങ്കറിന്റെ നേതൃത്വത്തിൽ നടന്ന കമ്മിഷൻ ഇടപാടിന്റെ ചിതറിയ ചിത്രങ്ങളാണ് ഇ.ഡി. കൂട്ടിയൊട്ടിച്ചെടുക്കുന്നത്. സർക്കാർ പദ്ധതികളിൽ പലപേരിലും പല കമ്പനികളുമായും എത്തിയവർക്കു പിന്നിൽ ഒരേ മുഖങ്ങളും ഒട്ടേറെ കമ്മിഷൻ ഇടപാടുമുണ്ടെന്നാണ് ഇ.ഡി. പറയുന്നത്.
അവരെ നയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ‘ടീം’ ആണ്. അവരുടെ ഇടപാട് വിവരങ്ങളാണ് ഇ.ഡി. ശേഖരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേരാണ് ഇപ്പോൾ ഇ.ഡി.യുടെ സംശയത്തിലുള്ളത്. ഇവർ ആരൊക്കെയാണെന്ന് കോടതിക്ക് നൽകിയ ഒരു റിപ്പോർട്ടിലും ഇ.ഡി. വ്യക്തമാക്കിയിട്ടില്ല.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, രവീന്ദ്രന് കോവിഡ് ബാധിച്ചതോടെ ചോദ്യംചെയ്യൽ മുടങ്ങി. അതോടെയാണ് സംശയമുള്ളവരുടെയെല്ലാം ഇടപാടും ബന്ധവും ശേഖരിച്ചുതുടങ്ങിയത്. കെ-ഫോൺ, ഇ-മൊബിലിറ്റി, ലൈഫ്, സ്മാർട്ട് സിറ്റി പദ്ധതികളിലെ കരാറുകളും കൺസൾട്ടൻസികളുമാണ് സ്വപ്ന-ശിവശങ്കർ ബന്ധത്തിന്റെ പേരിൽ സംശയത്തിലുള്ളത്. എന്നാൽ, സർക്കാരിന്റെ വിവിധ വകുപ്പുകളിലെ പല കരാറുകളിലും കമ്മിഷൻ ഇടപാട് നടന്നിട്ടുണ്ടെന്ന സംശയം അന്വേഷണ ഏജൻസികൾക്കുണ്ട്.
പല നിർമാണ കരാറുകളും ടെൻഡറില്ലാതെ നൽകുന്നതിനുപിന്നിൽ ‘സി.എം. ഓഫീസ് ടീം’ ഉണ്ടായിരുന്നു. സി.എം. രവീന്ദ്രനിലൂടെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാകുമെന്നാണ് ഇ.ഡി.യുടെ കണക്കുകൂട്ടൽ. ‘സി.എം. ഓഫീസ് ടീമു’മായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
യു.എ.ഇ. കോൺസുലേറ്റ് കോഴിക്കോട്ടെ ഒരു ട്രസ്റ്റിന് വൻതുക ‘സഹായ’മായി നൽകിയതിലും ദുരൂഹതയുണ്ട്. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്നുള്ള കൈമാറ്റമായതിനാൽ ഇതേക്കുറിച്ച് ഇ.ഡി. പരിശോധിച്ചിട്ടില്ല. കൂട്ടുകച്ചവടത്തിന്റെ മറയാണ് ഈ കൈമാറ്റവും എന്ന് ബോധ്യമായാൽ ട്രസ്റ്റിന്റെ ഇടപാടും നിരീക്ഷണത്തിലാവും. സർക്കാരിന്റെ നിർമാണക്കരാറുകൾ കൂട്ടത്തോടെ ഏറ്റെടുത്ത സ്ഥാപനങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ഇ.ഡി. പരിശോധിച്ചേക്കും.
അതേസമയം ഇ.ഡി രജിസ്റ്റർചെയ്ത കേസിൽ എം. ശിവശങ്കറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ജാമ്യഹർജിയിൽ വാദംകേട്ട് വിധിപറയാൻ മാറ്റിയതിനെ തുടർന്നാണ് കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലിലേക്ക് 26 വരെ റിമാൻഡ് ചെയ്തത്. ജാമ്യാപേക്ഷയിൽ 17-ന് വിധിപറയും. ആയുർവേദ ചികിത്സ നൽകാനും കോടതി നിർദേശിച്ചു. കോവിഡ് പരിശോധനയ്ക്കുശേഷം 5.40-ന് ജയിലിൽ എത്തിച്ചു. നാലുമണിക്കൂറാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷയിൽ വാദംകേട്ടത്. ഇ.ഡി.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, ഇ.ഡി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണൻ എന്നിവർ വാദിച്ചു. ശിവശങ്കറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള, എസ്. രാജീവ് എന്നിവർ ഹാജരായി.
കേസിലെ പ്രധാനപ്രതിതന്നെ ശിവശങ്കർ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പറയുമ്പോൾ എങ്ങനെയാണ് കുറ്റവാളിയല്ലെന്ന് പറയുക എന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കൗസർ എടപ്പകത്ത് ശിവശങ്കറിന്റെ അഭിഭാഷകരോട് ചോദിച്ചു. ലോക്കറിലെ പണം എങ്ങനെയാണ് ശിവശങ്കറിന്റേതെന്ന് പറയാനാവുകയെന്നും പ്രാഥമിക കുറ്റപത്രം നൽകിയശേഷം എന്തു തെളിവുകളാണുള്ളതെന്ന് ഇ.ഡി.യോടും ചോദിച്ചു. കോടതിക്കു സമർപ്പിച്ച സീൽവെച്ച കവറിൽ തെളിവുകളുണ്ടെന്ന് ഇ.ഡി. മറുപടി നൽകി. ജാമ്യത്തിൽ വിധിപറയാൻ കവറിലെ തെളിവുകൾ പരിഗണിക്കുന്നത് ശിവശങ്കറിന്റെ അഭിഭാഷകർ എതിർത്തിരുന്നു.
എന്നാൽ ശിവശങ്കറിന്റെ വാദം ഇങ്ങനെയായിരുന്നു.. നാലുമാസം കഴിഞ്ഞിട്ടും തനിക്കെതിരേ ഒരു തെളിവുപോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടുകഥകൾ മെനയുകയാണ് ഇ.ഡി. അവരുടെ ഉദ്ദേശ്യം അന്വേഷണമല്ല, തന്നിലൂടെ സംസ്ഥാനസർക്കാരിന്റെ പദ്ധതികളിലേക്കെത്തുകയാണ്. സ്വർണക്കടത്തിലൂടെ കിട്ടിയ പണം തീവ്രവാദപ്രവർത്തനത്തിന് ഉപയോഗിച്ചെന്നും ലോക്കറിലെ പണം ഇതാണെന്നുമാണ് എൻ.ഐ.എ. കേസ്. ഇപ്പോൾ ഇ.ഡി. പറയുന്നു, ഇത് കോഴപ്പണമാണെന്ന്. രണ്ടു കേസും പരസ്പരവിരുദ്ധമാണ്.
എന്നാൽ ശിവശങ്കറിനെതിരെ ഇ ഡിയുടെ വാദം മറ്റൊന്നായിരുന്നു.. ലോക്കറിലുള്ള പണം ശിവശങ്കറിന്റേതാണ്. സ്വപ്ന മുഖംമൂടി മാത്രമാണ്. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ അടുക്കലേക്ക് പണവുമായി നേരിട്ട് പോയതും ലോക്കർ തുടങ്ങാൻ നിർദേശിച്ചതും സ്വന്തം പണമായതിനാലാണ്. എൻ.ഐ.എ. കേസിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസെടുത്തതെങ്കിലും അന്വേഷണം പുരോഗമിക്കുന്തോറും പുതിയ ക്രമക്കേടുകൾ കണ്ടെത്തുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മറ്റൊരു കേസിനെ ആശ്രയിച്ചല്ല ഇ.ഡി. കേസ് നിലനിൽക്കുന്നത്.
https://www.facebook.com/Malayalivartha

























