രാജസ്ഥാനിൽ ഇന്ന് മുതൽ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; സ്കൂളുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്സ് എന്നിവ അടച്ചുപൂട്ടും, ഏപ്രിൽ 19 വരെ കടുത്ത നിയന്ത്രണം

രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങൾക്കായി തീരുമാനം എടുക്കാമെന്ന് കേന്ദ്രം അറിയിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ രാജസ്ഥാനിലും കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം 1 മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനം ആയിരിക്കുകയാണ്.
ഇന്ന് മുതല്‍ ഏപ്രില്‍ 19വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് കുമാറാണ് നിര്‍ദേശങ്ങള്‍ അറിയിച്ചിരിയ്ക്കുന്നത്.
പൊതുപരിപാടികളിൽ 100 പേർക്ക് മാത്രം പങ്കെടുക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമെ കോളജുകളില്‍ ക്ലാസുകള്‍ നൽകാറുള്ളൂ. മുന്‍കൂര്‍ അനുമതിയോടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനും അനുമതിയുണ്ട്.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള യാത്രക്കാർ 72 മണിക്കൂറിന് മുന്‍പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.
രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെയാണ് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് ഭക്ഷണ ഡെലിവറിക്ക് മാത്രമാണ് അനുമതിയുള്ളത്.
മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
രാജസ്ഥാനില്‍ ഇന്നലെ 1,729 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.
രാത്രി നിരോധനത്തോടൊപ്പം ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.
https://www.facebook.com/Malayalivartha