പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബംഗാൾ സ്വദേശിക്ക് 50,000 രൂപ പിഴയും 35 വർഷം കഠിനതടവും

പ്രായപൂർത്തിയാകാത്ത പട്ടിക വിഭാഗത്തിൽപെട്ട പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശിക്ക് 35 വര്‍ഷം കഠിനതടവ്. 50,000 രൂപ പിഴയും അടക്കണം. പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ 2019ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി നരേന് ദേബ്നാഥിനെയാണ് (30) പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി (പോക്സോ സ്പെഷല്‍ കോടതി) ശിക്ഷ വിധിച്ചത്.
ജില്ലയില്‍ ആദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമമായ പോക്സോ ഉള്‍പ്പെട്ട കേസില്‍ ഇത്തരമൊരു ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാൾക്കെതിരായ കേസ് രെജിസ്റ്റർ ചെയ്യുമ്പോൾ പോക്സോ 5, 6 വകുപ്പുകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന ശിക്ഷ 10 വര്‍ഷമായിരുന്നു.
എന്നാല്‍, 2019 ആഗസ്റ്റില്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ വധശിക്ഷയോ, ശിഷ്ടകാലം മുഴുവന്‍ ജയില്‍ വാസമോ കുറഞ്ഞത് 20 വര്‍ഷമോ ആയി ശിക്ഷ വര്‍ധിപ്പിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന കാലം പരിഗണിച്ച കോടതി, ചെറിയ കാലാവധിയെക്കാൾ ബലാത്സംഗത്തിലെ വകുപ്പുകളിലെ കൂടിയ ശിക്ഷ പരിഗണിക്കുകയാണുണ്ടായത്.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ വകുപ്പുകള്‍ കോടതി പരിഗണിച്ചിട്ടുമില്ല. പെണ്‍കുട്ടി ഈ വിഭാഗത്തില്‍പെട്ടതാണെന്ന അറിവ് പ്രതിക്കില്ലായിരുന്നു എന്നത് മുഖവിലയ്ക്കെടുത്തു.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും സംഭവം പുറത്തറിയുന്നത് ജൂണിലായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായത് അറിഞ്ഞശേഷമാണ് വീട്ടുകാര്‍ പൊലീസിനെ സമീപിച്ചത്.
കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പ്രതി, ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ബലാത്സംഗത്തിനിരയാക്കിയത്.
\കൃത്യത്തിനുശേഷം മുങ്ങിയ പ്രതിയെ, അന്നത്തെ പുളിക്കീഴ് എസ്.ഐ വിപിന്‍, എ.എസ്.ഐ രാജേഷ്, സുദര്ശനന് എന്നിവരടങ്ങിയ സംഘം മാള്‍ഡയിലെത്തി അറസ്റ്റ് ചെയ്തിരുന്നു.
അന്നത്തെ പുളിക്കീഴ് ഇന്‍സ്പെക്ടര്‍ കെ.ജെ. പീറ്റര്‍ തുടക്കത്തില്‍ അന്വേഷിച്ച കേസ്, പട്ടിക വിഭാഗത്തിനെതിരായ പീഡനം സംബന്ധിച്ച വകുപ്പുകൂടി ചേര്‍ത്തതോടെ, തിരുവല്ല ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാര്‍ തുടര്‍ന്ന് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
അറസ്റ്റിലായതുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു പ്രതി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. കിരണ്‍രാജ് ഹാജരാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























