നാളെ മുതൽ കേരളത്തിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു... ഇനി തൊട്ട് കർശന പൊലീസ് പരിശോധന...

വൈറസ് വ്യാപനം ഒന്നും കുറഞ്ഞ് വരികയായിരുന്നു. എന്നാൽ ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പ് ചൂടിലും പ്രചരണത്തിലും വൈറസ് വ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങൾ വ്യാപനം രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും മറ്റുമായി പ്രതിരോധം ആരംഭിച്ചിരുന്നു. എന്നാലിപ്പോൾ കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളവും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. മാസ്ക് - സാമൂഹിക അകലം ഉറപ്പാക്കാനുള്ള നിർദ്ദേശം അധികൃതർക്ക് നൽകിയിട്ടുണ്ട്. നാളെ മുതൽ പൊലീസ് പരിശോധന കൂടുതൽ കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ വിലയിരുത്താനായി നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഇനി ഒരാഴ്ച ക്വാറന്റീൻ തുടരും.
കൂടാതെ പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ പോളിങ് ഏജന്റുമാർക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷന്റെ കണക്ക് ഇനിയും വർധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിലും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ധർണകളും റാലികളും പൂർണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടും. പ്രദേശത്ത് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നു കളക്ടർ അഭ്യർഥിച്ചിട്ടുണ്ട്.
കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണു തീരുമാനങ്ങൾ എടുത്തത്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണമെന്നും കളക്ടർ നിർദ്ദേശിച്ചു.
അതേസമയം, കേരളത്തില്‍ ഇന്ന് 3502 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ, സൗത്ത് ആഫ്രിക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ഇവരില്‍ 105 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,554 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്.
https://www.facebook.com/Malayalivartha