ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്.... മരണ കാരണം ബോംബേറിലെ പരിക്കുമൂലം രക്തം വാർന്ന്...

കൂത്തുപറമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവത്തിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തിയിട്ടുണ്ട്. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്കേറ്റത്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൻസൂറിന്റെ മൃതദേഹം വിട്ടു നൽകി. സിഎച്ച് സെൻ്ററിൽ പ്രാർത്ഥനയ്ക്ക് ശേഷം മൃതദേഹം കുഞ്ഞിപ്പള്ളിയിലേക്ക് കൊണ്ടു പോയി. അവിടുന്ന് വിലാപ യാത്രയായിട്ടാണ് വീട്ടിലേക്ക് കൊണ്ടു പോയത്.
വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. 22കാരനായ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജൻ്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കിൽ പീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ ബൂത്തിൽ എത്തിയത്.
ആക്രമണത്തിനിടയിൽ മുഹ്സിൻ്റെ സഹോദരനായ മൻസൂറിനും വെട്ടേൽക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ടാർഗെറ്റ് ചെയ്തിരുന്നെന്നാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹസിൻ പറയുന്നത്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമണം നടത്തിയത്. നിലവിളി ശബ്ദം കേട്ടപ്പോൾ നാട്ടുകാർ ഓടിയെത്തിയപ്പോൾ ആക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
അതിൽ ഒരാളെ മുഹസിൻ പിടിച്ച് വെച്ചിരുന്നു. പിടികൂടിയാളെ വിട്ടുകിട്ടാൻ പ്രതികൾ ബോംബെറിയുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നത് ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരാണെന്നും അക്രമികളെ എല്ലാവരെയും പരിചയമുണ്ടെന്നും മുഹസിൻ വെളിപ്പെടുത്തി.
സിപിഎം കേന്ദ്രങ്ങളിൽ മുസ്ലീം ലീഗ് പ്രവർത്തകർ ആളുകളെ ഓപ്പൺ വോട്ട് ചെയ്യിക്കാൻ എത്തിച്ചതിനെ സിപിഎം പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നാലെ കടവത്തൂർ ഭാഗത്തെ 150,149 ബൂത്തുകളിൽ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും നടന്നു. പോളിംഗ് നടന്നതിനിടെ തന്നെ മുഹ്സിന് നേരെ ഭീഷണി ഉയർത്തിയിരുന്നു.
മന്‍സൂറിന്‍റേത് രാഷ്ട്രീയക്കൊലയാണെന്ന് പ്രാഥമിക അന്വേഷണത്തിനു ശേഷം പൊലീസും സ്ഥിരീകരിച്ചു. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ വ്യക്തമാക്കി. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ. ഇളങ്കോ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കൊലയ്ക്കു പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നതിന്റെ ശബ്ദരേഖ പുറത്തു വന്നു. തക്കം നോക്കി കൊലപ്പെടുത്തിയെന്ന മൻസൂറിന്‍റെ കുടുംബത്തിന്‍റെ പരാതിയും അന്വേഷണ പരിധിയിൽ വരുമെന്നും കമ്മിഷണർ പറഞ്ഞു. കേസില്‍ പത്തിലധികം പേർക്ക് പങ്കുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്‍റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha