സിപിഎം കൊലയാളി അഴിയെണ്ണും തീർച്ച... കൊണ്ടും കൊടുത്തും കണ്ണൂരിലെ 'ചുവന്ന' രാഷ്ട്രീയം.... പാർട്ടി ഗ്രാമങ്ങൾ ചോരക്കളമാകുന്നോ..?

പാനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സിപിഎം പ്രവർത്തകന്റ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മൻസൂറിൻറെ അയൽവാസിയായ ഷിനോസിനെ അൽപ സമയത്തിനകം കോടതിയിൽ ഹാജരാകും. ഷിനോസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യിൽ നിന്നും വീണു പോയ ആയുധമാകാമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിലാപയാത്രക്കിടെ സിപിഎം ഓഫീസുകൾ തകർത്ത സംഭവത്തിൽ പത്ത് ലീഗ് പ്രവർത്തകർകരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. 21 ലീഗ് പ്രവർത്തകർക്കെതിരെ ചൊക്ലി, കൊളവല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ 20 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
വിലാപയാത്രക്കിടെ ലീഗുക്കാർ അക്രമിച്ച ഓഫീസുകളും വീടുകളും സിപിഎം നേതാക്കൾ സന്ദർശിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, പി. ഹരീന്ദ്രൻ, കെ. പി. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ലീഗുക്കാർ അക്രമിച്ച ഓഫീസുകളും വീടുകളും സന്ദർശിക്കാനായി എത്തിയത്. സാധാരണ ജീവിതം തകർക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ പ്രതികരിച്ചു. ആസൂത്രിത കലാപത്തിന് അക്രമികൾ ശ്രമിച്ചെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗിൻറെ ക്രമിനലുകൾ സംഘടിപ്പിച്ച അക്രമത്തിൽ സിപിഎമ്മിന്റെ എട്ട് ഓഫീസുകൾ, കടകൾ, വീടുകൾ എന്നിവയ്ക്ക് നല്ല തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവർത്തകരെ അഴിഞ്ഞാടാൻ അനുവദിക്കുകയാണെന്നും ജയരാജൻ ആരോപിച്ചു. നാദാപുരം മാതൃകയിൽ കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാനപരമായ ശ്രമങ്ങളോട് സിപിഎം സഹകരിക്കുമെന്നും കൊലപാതകത്തിലും തുടർന്നുണ്ടായ അക്രമത്തിലും കർശനമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ രാത്രി മൻസൂറിൻറെ വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം നടന്നത്. പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസുകളും പി കൃഷ്ണപിള്ള സ്മാരക മന്ദിരവും ലീഗ് പ്രവർത്തകർ തീവെച്ച് നശിപ്പിച്ചു.
കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ചു. നിരവധി കടകൾക്ക് നേരെയും ആക്രമണം നടന്നു. പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ടി. വി. സുഭാഷ് വിളിച്ച സമാധാന യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. രാവിലെ പതിനൊന്ന് മണിക്കാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരുന്നത്.
വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലാണ് എന്നാണ് പോസ്റ്റ്‍മോർട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.
22 കാരനായ മൻസൂറിനെ അച്ഛൻറെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ മൻസൂർ ഇന്നല രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു.
പോളിങിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha