"ഇടതുവിരോധം കൊണ്ടുമാത്രം മുളക്കുന്ന കവിതകൾ ചിലതുണ്ട് ഈ മനുഷ്യൻ മനസിൽ"; കെ റെയിലിനെ വിമർശിച്ച് കവിത: റഫീക്ക് അഹമ്മദിനെതിരെ സൈബർ ആക്രമണം... കവിത കൊണ്ടു തന്നെ മറുപടി
സിൽവർ ലൈൻ പദ്ധതിക്കെതിരെ കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ വ്യാപകമായ സൈബർ ആക്രമണം. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്ന് ആരോപിച്ചാണ് സൈബർ ആക്രമണം. എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ എന്ന് തുടങ്ങുന്ന കവിത കഴിഞ്ഞ ദിവസം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ കവിതയ്ക്ക് താഴെയാണ് റഫീഖിനെതിരെ സൈബർ ആക്രമണം നടക്കുന്നത്.
ഇടത് വിരോധവും വികസന വിരുദ്ധതയുമാണ് എഴുത്തിന് പിന്നിലെന്നാണ് കമന്റ് ബോക്സുകളിൽ ഉയരുന്നത്. എന്നാൽ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് മറ്റൊരു കവിതയും റഫീഖ് അഹമ്മദ് പങ്കുവച്ചു. തെറിയാൽ തടുക്കുവാൻ കഴിയില്ല എന്ന് തുടങ്ങുന്ന മറ്റൊരു കവിതയാണ് സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി അദ്ദേഹം കുറിച്ചത്.
തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന
മുനയുള്ള ചോദ്യങ്ങ,ളറിയാത്തകൂട്ടരേ
കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു
കരുണ മാത്രം, വെറുപ്പില്ലൊരശേഷവും.
അതേസമയം സൈബർ ആക്രമണത്തിന് ഇരയായ റഫീക്ക് അഹമ്മദിന് പിന്തുണയുമായി നിരവധി പ്രമുഖർ രംഗത്തെത്തി. ഇടതുവിരോധം കൊണ്ടുമാത്രം മുളക്കുന്ന കവിതകൾ ചിലതുണ്ട് ഈ മനുഷ്യൻ മനസിൽ എന്നു പറഞ്ഞ് റഫീഖിന്റെ മറ്റൊരു കവിതയ്ക്ക് പാരഡിയുമായായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെയുള്ള ഒരു വിമർശനം. സിനിമയ്ക്ക് പാട്ടെഴുതാൻ കൊച്ചിയിലേയ്ക്കും ചെന്നൈയിലേയ്ക്കുമൊക്കെ നടന്നാണോ പോകുക, വിമാനത്തിൽ പോയാൽ മേഘങ്ങളെ കീറിമുറിക്കുമ്പോൾ അവയ്ക്ക് വേദനയെടുത്താലോ എന്നാണ് മറ്റൊരു കമന്റ്.
റഫീക്ക് അഹമ്മദിന്റെ സൈബർ ആക്രമണത്തിനിടയാക്കിയ ഹേ കേ.. എന്ന കവിത...
ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല -
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ ..
കേ ..?
https://www.facebook.com/Malayalivartha