ഗുണ്ടാ കുടിപ്പക: തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ്:4 പ്രതികളും കുറ്റക്കാര്‍ , ശിക്ഷ വെള്ളിയാഴ്ച സംഭവം 2019 മാര്‍ച്ച് 2 4ന് രാത്രി 11 മണിക്ക് ലോ കോളേജ് ജംഗ്ഷനില്‍: ദൃക്‌സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു
തലസ്ഥാന നഗരത്തെ നടുക്കിയ ബാര്‍ട്ടണ്‍ഹില്‍ അനില്‍ കുമാര്‍ കൊലക്കേസ് വിചാരണയില്‍ 4 പ്രതികളും കുറ്റക്കാരെന്ന് തലസ്ഥാനത്തെ വിചാരണ കോടതി കണ്ടെത്തി. .തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി പ്രതികളെ റിമാന്റ് ചെയ്തത്. ജഡ്ജി കെ. ലില്ലി ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.
ജീവന്‍ എന്ന വിഷ്ണു. എസ്. ബാബു , ജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മനോജ് , മേരി രാജന്‍ , രാകേഷ് എന്നിവരാണ് കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കൊലക്കുറ്റം ചെയ്തയാളെ ഒളിവില്‍ പാര്‍പ്പിച്ചതിനും വിചാരണ നേരിട്ട ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍.
ഒന്നാം പ്രതി ജീവന്‍ രണ്ടു തവണ കാപ്പ ചുമത്തപ്പെട്ട് കരുതല്‍ തടങ്കല്‍ അനുഭവിച്ചിട്ടുണ്ട്. അഞ്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇയാളെ കാപ്പ ചുമത്തി ഒരു വര്‍ഷം വീതം രണ്ടു തവണ ജയിലില്‍ പാര്‍പ്പിച്ചത്. പിന്നീട് 'ഓപ്പറേഷന്‍ ബോള്‍ട്ട് ' എന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാര്‍ച്ച് 23 ശനിയാഴ്ച വൈകിട്ട് വിട്ടയച്ചു. പിറ്റേന്ന് ഞായറാഴ്ചയാണ് കൊലപാതകം നടന്നത്.
പ്രതികള്‍ കൃത്യസമയം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സിമ്മുകള്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പ് 65 ബി പ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വോഡാഫോണ്‍ നോഡല്‍ ഓഫീസര്‍ എം.വി. രാകേഷായിരുന്നു. ഇത് പ്രോസിക്യൂഷന്‍ ഭാഗം തെളിവായി അക്കമിട്ട് കോടതി തെളിവില്‍ സ്വീകരിച്ചിരുന്നു. കേസന്വേഷണ ഘട്ടത്തില്‍ പോലീസിന് നല്‍കിയ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡ് (സിഡിആര്‍), സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച സാക്ഷിമൊഴി രാകേഷ് നല്‍കി.
ദൃക്‌സാക്ഷിയും പ്രോസിക്യൂഷന്‍ ഭാഗം രണ്ടാം സാക്ഷിയുമായ മാത്യു എബ്രഹാം പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷനിലെ കോണ്‍ട്രാക്റ്റ് ഡ്രൈവറുമായ വഞ്ചിയൂര്‍ സ്വദേശി മാത്യു എബ്രഹാം എന്ന പഞ്ചര്‍ ഷൈജുവാണ് കൃത്യം നടന്നതെങ്ങനെയെന്ന് വിവരിച്ച് പ്രതികളെ തിരിച്ചറിഞ്ഞും സാക്ഷി മൊഴി നല്‍കിയത്. സംഭവം സംബന്ധിച്ച് താന്‍ പര പ്രേരണ കൂടാതെ സ്വമേധയാ മജിസ്ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതായും മാത്യു മൊഴി പറഞ്ഞു.
സംഭവത്തിന് മുമ്പേ താന്‍ അനിലിനെ കൊല്ലുമെന്ന് പല തവണ പ്രതി ജീവന്‍ വെല്ലു വിളിച്ചിരുന്നു. വെട്ടു കത്തി കൊണ്ട് അനിലിന്റെ ദേഹമാസകലം തുരുതുരാ വെട്ടിടിയ ശേഷം സാക്ഷി പറയാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അവരെയും കൊല്ലുമെന്ന് പ്രതി ജീവന്‍ ഭീഷണി മുഴക്കികിയ ശേഷമാണ് കൃത്യ സ്ഥലത്ത് നിന്ന് ഒളിവില്‍ പോയത്.
മൂന്നും നാലും സാക്ഷികളായ ടാക്‌സി ഡ്രൈവര്‍ പൊന്നച്ചന്‍ , പെയിന്റടി ജോലിക്കാരനായ രഞ്ജിത് എന്നിവര്‍ പോലീസ് മൊഴി കോടതിയില്‍ തിരുത്തിയിരുന്നു. ഫെബ്രുവരി 6 മുതല്‍ മാര്‍ച്ച് 13 വരെയുള്ള തീയതികളിലായി 96 സാക്ഷികളെ കോടതി വിസ്തരിച്ചു.
ഗുണ്ടാ കുടിപ്പകയാല്‍ ബാര്‍ട്ടണ്‍ഹില്‍ കോളനി സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനില്‍കുമാറിനെ ബാര്‍ട്ടണ്‍ ഹില്ലില്‍ നിന്ന് കോളനിയിലേക്കുള്ള വഴിയില്‍ പേരൂര്‍ക്കട ലോ കോളേജ് ജംഗ്ഷനടുത്തുള്ള പാര്‍ക്കിന് സമീപം വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 മാര്‍ച്ച് 24 ന് രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്.
അനില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ബാര്‍ട്ടണ്‍ഹില്‍ സ്വദേശിയും അനവധി കേസിലെ പ്രതിയും ഗുണ്ടയും കേഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ ജീവന്‍ എന്ന വിഷ്ണു അനിലിനെ പിന്നാലെയെത്തി വെട്ടി വീഴ്ത്തിയത്. നിരവധി വീടുകളുള്ള ഭാഗത്താണ് കൊലപാതകം നടന്നത്. അനിലിന്റെ ദേഹത്ത് എട്ടു വെട്ടുകള്‍ ഉണ്ടായിരുന്നു. തലയ്ക്കും മാരക പരിക്കേറ്റു. സംഭവം നടന്ന് അര മണിക്കൂറിന് ശേഷമാണ് പോലീസെത്തി ആശുപത്രിയിലെത്തിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 294 (ബി) (അസഭ്യ വാക്കുകള്‍ ഉച്ചരിക്കല്‍) , 342 ( അന്യായമായി തടഞ്ഞു വെയ്ക്കല്‍) , 506 (ശശ) (വധഭീഷണി) , 302 (കൊലപാതകം ചെയ്യല്‍) , 120 ബി(കുറ്റകരമായ ഗൂഢാലോചന) , 201 (കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് നശിപ്പിക്കല്‍) , 212 (കുറ്റവാളിയെ ഒളിവില്‍ പാര്‍പ്പിച്ച് അഭയം നല്‍കല്‍) , 34 (പൊതു ലക്ഷ്യത്തിന് വേണ്ടി കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി കോടതി പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.
"
https://www.facebook.com/Malayalivartha