മഴ കനക്കുന്നു; സംസ്ഥാനത്ത് ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്, വടക്കന്‍ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്നാട് മുതല്‍ മദ്ധ്യ പ്രദേശിന് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു... ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏഴ് ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) സംസ്ഥാനത്ത് വിന്യസിക്കുകയുണ്ടായി. തൃശൂരില്‍ രണ്ട് സംഘങ്ങളും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് ഓരോ സംഘങ്ങള്‍ വീതമാണ് വിന്യസിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, എല്ലാ ജില്ലകളിലും കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുമുണ്ട്. നിലവിൽ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
അതേസമയം വടക്കന്‍ തമിഴ്നാടിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്നാട് മുതല്‍ മദ്ധ്യ പ്രദേശിന് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ മൂലം വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.
അതോടൊപ്പം തന്നെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കൂടുതല്‍ മേഘങ്ങള്‍ കേരള തീരത്തേക്ക് അടുക്കുകയാണ് എന്നാണ് വിലയിരുത്തൽ. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം കൂടിയതും കൂടുതല്‍ മഴമേഘങ്ങളെത്താന്‍ കാരണമായി മാറിയിട്ടുണ്ട്. നിലവില്‍ ചക്രവാതച്ചുഴി ബംഗ്ലൂരുവിന് മുകളിലേക്ക് മാറിയിരിക്കുകയാണ്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ താനെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കോഴിക്കോട് പയ്യാനക്കലില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴ ആറാട്ടുപുഴയില്‍ കടല്‍ക്ഷോഭമുണ്ടായിരിക്കുകയാണ് . ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിന് സമീപമുള്ള പ്രദേശത്ത് കടല്‍ കയറിയിട്ടുണ്ട്. അപ്രോച്ച് റോഡിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. കോട്ടയത്തിന്റെ മലയോര മേഖലയിലും ഇടുക്കിയിലും തിരുവനന്തപുരത്തുമെല്ലാം ശക്തമായ മഴ ലഭിച്ചു.
കൂടാതെ 207 മില്ലീമീറ്റര്‍ മഴ പെയ്ത കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയിരിക്കുന്നത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























