ഹോ...സർക്കാരിന് ഇതിനും കമ്മീഷനോ..! സഹകരണ ബാങ്കുകളിലെ വായ്പാക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് 7.5 ശതമാനം കമ്മീഷൻ, തുക ജപ്തി നടപടികളുടെ തുടക്കത്തിൽ സഹകരണബാങ്കുകളും സംഘങ്ങളും സർക്കാരിന് അടയ്ക്കണം...!
സഹകരണ ബാങ്കുകളിലെ വായ്പാക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് സർക്കാറിന് കമ്മീഷൻ. മൊത്തം തിരിച്ചുപിടിക്കേണ്ട പണത്തിന്റെ 7.5 ശതമാനം സർക്കാരിന് നൽകണമെന്നാണ് കരട് ചട്ടത്തിലെ വ്യവസ്ഥ ചെയ്യുന്നത്. ഈ തുക ജപ്തിനടപടികളുടെ തുടക്കത്തിൽത്തന്നെ സഹകരണബാങ്കുകളും സംഘങ്ങളും സർക്കാരിന് അടയ്ക്കണം.
വായ്പയെടുത്തയാളിൽ നിന്ന് ഈ തുകയടക്കമായിരിക്കും ബാങ്കുകൾ പിന്നീട് ജപ്തിയിലൂടെ ഈടാക്കുക.ജപ്തിയിലൂടെ അത്രയും തുക ലഭിച്ചില്ലെങ്കിൽ സർക്കാരിന് നൽകിയ തുക ബാങ്കിന് നഷ്ടമാവും.സഹകരണസംഘങ്ങൾ വിവിധ കാര്യങ്ങൾക്ക് സർക്കാരിലേക്ക് നൽകേണ്ട ഫീസ് നിരക്ക് ഉയർത്തി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റ കരടിലാണ് ഇക്കാര്യങ്ങളുള്ളത്.
ആർബിട്രേഷൻ ഫീസ് എന്ന വിഭാഗത്തിലാണ് പരിഷ്‌കാരം.ജപ്തി നടപടിക്ക് അനുമതി ലഭിക്കുന്നതിന് സഹകരണരജിസ്ട്രാർക്ക് ഓരോ ബാങ്കും കുടിശ്ശിക വായ്പയുടെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകണം.
മൂവാറ്റുപുഴയിൽ അർബൻ സഹകരണ ബാങ്ക് നിർധന കുടുംബത്തെ ജപ്തി ചെയ്ത നടപടിയുടെ പേരിൽ കടുത്ത വിമർശനം സർക്കാറും കേരളബാങ്കും കേൾക്കേണ്ടി വന്നിരുന്നു. ഇതിനിടെയാണ് സഹകരണബാങ്കുകളിലെ വായ്പക്കുടിശ്ശിക ജപ്തിചെയ്ത് പിരിച്ചെടുക്കുന്നതിന് സർക്കാറിനും കമ്മീഷൻ നിശ്ചയിച്ച നടപടിയാണ് വിവാദത്തിലാകുന്നത്.
ജപ്തി നടപടിക്ക് അനുമതി ലഭിക്കുന്നതിന് സഹകരണരജിസ്ട്രാർക്ക് ഓരോ ബാങ്കും കുടിശ്ശിക വായ്പയുടെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകണം.ജപ്തിയിലൂടെ ഒരുലക്ഷത്തിൽ താഴെ രൂപയാണ് പിരിച്ചെടുക്കേണ്ടതെങ്കിൽ സർക്കാരിന് 5000 രൂപ നൽകണം.
ഒരുലക്ഷത്തിന് മുകളിലാണെങ്കിൽ അതിന്റെ 7.5 ശതമാനം സർക്കാരിലേക്ക് നൽകണമെന്നതാണ് പുതിയ വ്യവസ്ഥ. ഈ വ്യവസ്ഥ അനുസരിച്ച് 10 ലക്ഷം രൂപ ബാങ്കിന് കുടിശ്ശികയായ ഒരാൾ അത് തീർക്കുന്നതിനൊപ്പം 75,000 രൂപ സർക്കാരിനുകൂടി നൽകേണ്ടിവരും.
സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സമാന രീതിയിൽ കമ്മിഷൻ അടിസ്ഥാനമാക്കിയാണ് കുടിശ്ശിക പിരിവിന് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകളിൽ ജപ്തി നടപടികൾക്കായി സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരെയാണ് സെയിൽസ് ഓഫീസർമാരായി നിയമിക്കാറുള്ളത്.
വലിയ ബാങ്കുകൾ അവർക്ക് മാത്രമായി സ്ഥിരം സെയിൽസ് ഓഫീസർമാരെ നിയമിക്കും. ചെറുതാണെങ്കിൽ ഒന്നിലേറെ ബാങ്കുകൾക്കായി ഗ്രൂപ്പ് സെയിൽസ് ഓഫീസർമാരാണ് ഉണ്ടാകുക. ഇങ്ങനെ നിയമിക്കുന്ന ഉദ്യോഗസ്ഥന്റെ ശമ്പളം, ആനുകൂല്യം എന്നിവയെല്ലാം കണക്കാക്കി ബാങ്കുകൾ സർക്കാരിന് അടയ്ക്കണം. അതിനാൽ, ജപ്തി നടപടിയിൽ സർക്കാരിന് ഒരു ചില്ലിക്കാശിന്റെ ചെലവുപോലുമില്ല.
https://www.facebook.com/Malayalivartha