നിർമാണം കഴിഞ്ഞ് വെറും മൂന്ന് മാസം; ഉദ്ഘാടനം കഴിഞ്ഞ കള്ളാർ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു, രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ മാർച്ച് 5ന്

കഴിഞ്ഞ 3 മാസം മുൻപ് ഉദ്ഘാടനം കഴിഞ്ഞ കള്ളാർ പഞ്ചായത്ത് ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടം ചോർന്നൊലിക്കുന്നതായി പരാതി. കെട്ടിട നിർമാണത്തിലെ അപാകതയെന്ന് ആരോപണവുമായി നാട്ടുകാർ. നബാർഡ് സഹായത്തോടെ രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ബഡ്സ് സ്പെഷൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ മാർച്ച് 5നാണ്. നിലവിൽ ചെറിയ മഴയ്ക്ക് തന്നെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയ അവസ്ഥ.
അതായത് ഓഫിസ് മുറി, 2 ക്ലാസ് മുറികൾ, നടുമുറ്റം എന്നിവിടങ്ങളിലും പുറം ഭാഗങ്ങളിലുമാണ് ചോർച്ച ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ തന്നെ ജീവനക്കാർ സ്കൂളിൽ എത്തിയപ്പോൾ സ്കൂളിനകത്തെ നടുമുറ്റം മുഴുവൻ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ജീവനക്കാർ കൂലിക്ക് ആളെ വച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കിയത് പോലും.
കെട്ടിടത്തിന്റെ മേൽക്കുരയിൽ നിന്നു വരുന്ന മഴവെള്ളം പൈപ്പ് വഴി നടുമുറ്റത്ത് എത്തിച്ച് കെട്ടിടത്തിനടിയിൽ കൂടി പുറത്തെ ടാങ്കിൽ എത്തിക്കുന്ന തരത്തിലാണ് നിർമാണം നടത്തിയിട്ടുള്ളത്. എന്നാൽ ടാങ്കിൽ വെള്ളം നിറഞ്ഞ് തിരിച്ച് നടുമുറ്റത്ത് തന്നെ എത്തുന്നതായി ജീവനക്കാർ പറയുകയുണ്ടായി. കെട്ടിടത്തിന്റെ മേൽക്കൂര പല സ്ഥലത്തും ചോർച്ച തുടങ്ങിയിട്ടുണ്ട്.
അതേസമയം ക്ലാസ് മുറികളിൽ വെള്ളം തളംകെട്ടി നിൽക്കുന്നതിനാൽ തന്നെ കുട്ടികളെ ഇരുത്താൻ സാധിക്കുന്നില്ലെന്ന് അധ്യാപികമാർ ചൂണ്ടിക്കാട്ടുന്നു. നടക്കുമ്പോൾ തെന്നി വീഴും എന്നതിനാൽ കുട്ടികളെ നടത്തിക്കാനും അധ്യാപകർ ഭയക്കുന്നു. കെട്ടിട നിർമാണ സമയത്ത് തന്നെ സാധന സാമഗ്രികൾ ഉപയോഗിക്കുന്നതിൽ കൃത്രിമം ഉള്ളതായി പരാതി ഉയർന്ന വന്നിരുന്നു. കൂടത്തെ പ്രധാന കോൺക്രീറ്റ് സമയത്ത് ഒരു ഭാഗം തകർന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്. കാലവർഷത്തിൽ ശക്തമായ മഴ വരാനിരിക്കെ എങ്ങനെ കുട്ടികളെ ക്ലാസിൽ ഇരുത്തും എന്ന ആശങ്കയിലാണ് സ്കൂൾ ജീവനക്കാർ ഇപ്പോൾ.
https://www.facebook.com/Malayalivartha


























