ഇനി ശരണം വിളിയുടെ നാളുകൾ : മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ഭക്തജനപ്രവാഹം... ഇന്നുമുതൽ വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കും ദിവസവും ദർശനം

സ്വാമിയേ ശരണമയ്യപ്പാ..... ശരണം വിളികളോടെ മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ഭക്തർ ശബരിമലയിലേക്ക്... ഇനിയെങ്ങും ശരണംവിളിയുടെ നാളുകളായിരിക്കും. ക്ഷേത്രങ്ങളിലെല്ലാം വൃശ്ചികം ഒന്നായ ഇന്ന് പുഷ്പങ്ങളാലും ലൈറ്റുകളാലും അലങ്കരിച്ചിരിക്കുകയാണ്. എല്ലാ ക്ഷേത്രങ്ങളിലും നിരവധി ഭക്തരാണ് അതി രാവിലെ തൊഴാൻ എത്തിയിരിക്കുന്നത്. അതേസമയം ശബരിമല ഇന്നലെ നട തുറന്നപ്പോൾ ദർശനത്തിനെത്തിയത് അരലക്ഷം തീർത്ഥാടകരാണ് . ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി പകരുകയും ചെയ്തു.
ഇരുമുടിക്കെട്ടുമായി തിരുമുറ്റത്ത് കാത്തുനിന്ന പുതിയ മേൽശാന്തി ഇ.ഡി. പ്രസാദിനെയും മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിക്കുകായിരുന്നു. ഇ.ഡി. പ്രസാദിനെ സോപാനത്ത് ഇരുത്തി തന്ത്രി കലശാഭിഷേകം നടത്തി. ശ്രീകോവിലിൽ അയ്യപ്പന് സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുത്തു.
മാളികപ്പുറത്ത് നടന്ന ചടങ്ങിൽ എം.ജി. മനു നമ്പൂതിരിയെ മേൽശാന്തിയായി അവരോധിക്കുകയും ചെയ്തു. രാത്രി നടയടച്ചശേഷം പുറപ്പെടാ ശാന്തിമാരായിരുന്ന അരുൺകുമാർ നമ്പൂതിരിയും ടി. വാസുദേവൻ നമ്പൂതിരിയും പതിനെട്ടാംപടി ഇറങ്ങി. ഇന്നലെ പ്രത്യേക പൂജകളുണ്ടായിരുന്നില്ല.
ഇന്ന് പുലർച്ചെ 3ന് മണ്ഡലകാല പൂജകൾക്കായി പുതിയ മേൽശാന്തിമാർ ക്ഷേത്രനടകൾ തുറന്നു . ഡിസംബർ 27നാണ് മണ്ഡലപൂജ.
ഇന്നുമുതൽ വെർച്വൽ ക്യൂ വഴി 70,000 പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കുമാണ് ദിവസവും ദർശനം അനുവദിക്കുക.
പമ്പയിൽ തിരക്ക് നിയന്ത്രണാതീതമായതോടെ തീർത്ഥാടകരെ ഇന്നലെ രാവിലെ 11.30ന് മല ചവിട്ടാൻ അനുവദിക്കുകയായിരുന്നു. വൈകിട്ട് അഞ്ചിന് നട തുറന്നപ്പോൾ ഭക്തരുടെ കാത്തുനിൽപ്പ് മരക്കൂട്ടം വരെയെത്തി. തിരക്ക് നിയന്ത്രിക്കാനായി നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനങ്ങൾക്ക് രാവിലെ 11 മുതൽ ഏതാനും മണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇനി വരും നാളുകളിൽ തിരക്ക് വർദ്ധിക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha
























