അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്

അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ, ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് പരമോന്നത നേതാവായിരുന്നു. എന്നാൽ ഇപ്പോൾ, സൈനിക കമാൻഡർമാരുടെ പക്കലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോർട്ട് പറയുന്നത്.
മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാരമേറ്റ മകൻ മുജ്‌തബ ഖമനെയിക്ക് പിതാവിനെപ്പോലെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. സൈനിക ജനറലുകൾ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുന്ന നിലയിലേക്ക് അദ്ദേഹം ഒതുങ്ങിയെന്നും, സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നുവെന്നുമാണ് വാർത്താ ഏജൻസി പറയുന്നത്. ഇതാണ് സമാധാന ചർച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു.
നയതന്ത്രപരമായ മറുപടികൾ നൽകുന്നതിൽ ഇറാൻ്റെ ഭാഗത്തുണ്ടാകുന്ന കാലതാമസത്തിന് കാരണവും ഏകീകൃത നേതൃത്വത്തിൻ്റെ അഭാവമെന്നാണ് റിപ്പോർട്ട്. മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോൾ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്. ഇത് മേഖലയിലെ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.
ഇറാൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായ അധികാരമാറ്റത്തിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ചുമതലയേറ്റ മുജ്തബ ഖമേനി, പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്തിന്‍റെ ഭരണം പൂർണ്ണമായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ജനറൽമാർ ഏറ്റെടുത്തതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. ഒരു കോർപ്പറേറ്റ് ഡയറക്ടർ ബോർഡിന് സമാനമായാണ് മുജ്തബ ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും എന്നാൽ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സൈനിക ജനറൽമാരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിൽ പിതാവിനൊപ്പം മുജ്തബയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മുജ്തബ ഇപ്പോൾ പൊതുവേദിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. അദ്ദേഹത്തിന്‍റെ ഒരു കാൽ മുറിച്ചുമാറ്റിയതായും കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയതായും വിവരമുണ്ട്. മുഖത്തും ചുണ്ടിലും ഏറ്റ പൊള്ളൽ കാരണം സംസാരിക്കാൻ പ്രയാസമുള്ളതിനാലാണ് അദ്ദേഹം ശബ്‍ദസന്ദേശങ്ങൾക്ക് പകരം രേഖാമൂലമുള്ള പ്രസ്താവനകൾ മാത്രം പുറത്തിറക്കുന്നത്. ഇസ്രായേൽ നിരീക്ഷണം ഭയന്ന് മുതിർന്ന നേതാക്കൾക്ക് പോലും അദ്ദേഹത്തെ സന്ദർശിക്കാൻ അനുവാദമില്ല. ഹൃദയ ശസ്ത്രക്രിയ വിദഗ്‍ദൻ കൂടിയായ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയന്‍റെയും ആരോഗ്യ മന്ത്രിയുടെയും മേൽനോട്ടത്തിലാണ് മുജ്തബയുടെ ചികിത്സ നടക്കുന്നത്. മുജ്തബയ്ക്ക് പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നാണ് വിവരങ്ങൾ.
രാജ്യത്തിന്‍റെ തന്ത്രപരമായ തീരുമാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം പാടെ മാറ്റിനിർത്തിയിരിക്കുകയാണ്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ അധികാരം വെട്ടിക്കുറയ്ക്കുകയും പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫിന് വിദേശ കാര്യങ്ങളിൽ കൂടുതൽ പ്രാധാന്യം ലഭിക്കുകയും ചെയ്തു. ഇസ്രായേലുമായുള്ള സൈനിക നീക്കങ്ങൾ, സമുദ്രപാതകൾ അടയ്ക്കൽ, വാഷിംഗ്ടണുമായി നടത്തിയ വെടിനിർത്തൽ ചർച്ചകൾ എന്നിവയിലെല്ലാം ഐആർജിസിക്കാണ് പൂർണ്ണ നിയന്ത്രണം. ഇറാൻ ചരിത്രത്തിൽ ആദ്യമായി യുഎസുമായുള്ള ചർച്ചാ സംഘത്തിൽ മുതിർന്ന ഗാർഡ് കമാൻഡർമാരെ നേരിട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇറാനുമായുള്ള നിലവിലെ സൈനിക സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്‍റെ നയം വ്യക്തമാക്കിയത്. സാധാരണ നിലയിലുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്‍റെ സൈനിക ശക്തിയെ അമേരിക്ക പൂർണ്ണമായും തകർത്തിട്ടുണ്ടെന്നും അതിനാൽ ആണവായുധങ്ങളുടെ ആവശ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യവും ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് തന്‍റെ നിലപാടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
"എന്തിന് ഞാൻ ആണവായുധങ്ങൾ ഉപയോഗിക്കണം? അവയില്ലാതെ തന്നെ വളരെ സാധാരണമായ രീതിയിൽ നാം അവരെ തകർത്തു കഴിഞ്ഞു," ട്രംപ് പറഞ്ഞു. ഇറാന്‍റെ നാവികസേന കടലിന്‍റെ അടിത്തട്ടിലാണെന്നും വ്യോമസേനയും റഡാർ സംവിധാനങ്ങളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം അതിശക്തമാണെന്നും സമയം ഇറാന് അനുകൂലമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി താൻ തിടുക്കം കാണിക്കുന്നില്ലെന്നും ദീർഘകാലം നിലനിൽക്കുന്ന സുശക്തമായ ഒരു കരാറാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, മേഖലയിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വീണ്ടും വർദ്ധിപ്പിച്ചു. യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷ് (USS George HW Bush) എന്ന വിമാനവാഹിനിക്കപ്പൽ കൂടി ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയതോടെ മേഖലയിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി. നിലവിൽ യുഎസ്എസ് അബ്രഹാം ലിങ്കൺ അറബിക്കടലിലും യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ചെങ്കടലിലും നിലയുറപ്പിച്ചിട്ടുണ്ട്. വിർജീനിയയിലെ നോർഫോക്കിൽ നിന്നും യാത്ര തിരിച്ച ബുഷ്, ആഫ്രിക്കൻ തീരം ചുറ്റിയാണ് മിഡിൽ ഈസ്റ്റിലേക്ക് എത്തിയത്. ഇറാന് മേലുള്ള സമ്മർദ്ദം ശക്തമാക്കാൻ ഈ സൈനിക നീക്കം സഹായിക്കുമെന്നാണ് പെന്‍റഗൺ വിലയിരുത്തുന്നത്.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ സംയുക്തമായി അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ നിയമവിരുദ്ധ നടപടികളെ സൗദി അറേബ്യയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) യോഗം പ്രസ്താവനയിലൂടെ തള്ളി. കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിനോ സുരക്ഷിതമായ യാത്രയ്ക്കായി ഫീസ് ഈടാക്കുന്നതിനോ എതിരെ മുന്നറിയിപ്പും നൽകി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഖത്തർ, ബഹ്റൈൻ ഭരണാധികാരികളും കുവൈത്ത് കിരീടാവകാശിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യമന്ത്രിയും പങ്കെടുത്തു. സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇറാനിലേക്ക് പോകുകയാണെന്ന് സംശയിച്ച് ചരക്കുകപ്പലിനെ യുഎസ് മറീനുകൾ അറബിക്കടലിൽ തടഞ്ഞു. 'എംവി ബ്ലൂ സ്റ്റാർ III' എന്ന വാണിജ്യ കപ്പലാണ് തടഞ്ഞത്. ഇറാനിയൻ തുറമുഖത്തേക്കല്ല പോകുന്നതെന്ന് വ്യക്തമായതോടെ കപ്പലിനെ വിട്ടയച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാൻ ഇറാനോട് ജർമൻ വിദേശകാര്യമന്ത്രി ജോഹാൻ വഡേഫുൾ ആവശ്യപ്പെട്ടു. പ്രതിസന്ധി രൂക്ഷമായതോടെ ആയിരക്കണക്കിന് ചരക്കുകപ്പലുകളും ഏകദേശം 20,000 നാവികരും ഹോർമുസിൽ കുടുങ്ങിക്കിടക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഈ വിഷയത്തിൽ ഇടപെടണമെന്നും വഡേഫുൾ എക്സിൽ കുറിച്ചു.
തകർച്ചയുടെ വക്കിലാണെന്നും ഹോർമുസ് തുറന്നു നൽകണമെന്നും ഇറാൻ യുഎസിനോട് അപേക്ഷിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെഹ്റാൻ നേതൃദാരിദ്ര്യം അനുഭവിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഹോർമുസ് തുറക്കണമെന്ന് ഏതു മാർഗത്തിലൂടെയാണ് ഇറാൻ ആവശ്യപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ‘തകർച്ചയുടെ വക്കിലാണെന്ന് ഇപ്പോൾ ഇറാൻ ഞങ്ങളെ അറിയിച്ചു. എത്രയും വേഗം ഹോർമുസ് കടലിടുക്ക് തുറന്നു നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. അവർ നേതൃത്വപ്രശ്നവും അനുഭവിക്കുന്നുണ്ട്’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോകത്തെ പ്രധാന കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്. ഹോർമുസ് വഴി ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം തടയാനും ടെഹ്റാനെ സാമ്പത്തികമായി സമ്മർദത്തിലാക്കാനുമാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്. യുഎസ് ഉപരോധം പിൻവലിക്കുന്നതുവരെ ഹോർമുസ് തുറക്കില്ലെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇറാൻ–യുഎസ് രണ്ടാംഘട്ട ചർച്ചകളുടെ മുന്നോടിയായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വീണ്ടും പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി അറഗ്ചി പാക്കിസ്ഥാനിൽ എത്തിയേക്കുമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി ധീരമായി പോരാടുകയാണെന്ന് റഷ്യൻ പ്രസിഡന്റ് അറഗ്ചിയോട് പറഞ്ഞു. ഈ വിഷമഘട്ടം തരണം ചെയ്ത് ഇറാൻ സമാധാനം കണ്ടെത്തും. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും റഷ്യ നടത്തുമെന്നും പുട്ടിൻ അറഗ്ചിയോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha























