കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..

മലയാളികൾക്ക് ആശ്വാസ വാർത്ത .കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ സജീവമാകുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കന്‍, മധ്യ കേരളത്തിലെ വിവിധ ജില്ലകളില്‍ വ്യാപകമായി മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്നും വ്യാഴാഴ്ചയോടെ സംസ്ഥാനത്താകെ മഴ കൂടുതല്‍ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി,
തിരുവനന്തപുരം ജില്ലകളില്‍ ചൊവ്വാഴ്ച മികച്ച മഴ ലഭിച്ചു. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇത് കുടിവെള്ളക്ഷാമത്തിനും കൃഷിനാശത്തിനും ചെറിയ രീതിയിലുള്ള ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ മഴയുടെ സാന്നിധ്യം കുറവായിരുന്നു.മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ ദിവസങ്ങളിലായി സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ശനിയാഴ്ച വരെ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നല്‍ സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
തുടര്‍ച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്ന പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ എത്തുന്നതോടെ താപനിലയില്‍ കുറവുണ്ടാകും. അന്തരീക്ഷത്തിലെ ആര്‍ദ്രത വര്‍ദ്ധിക്കുന്നത് ചിലയിടങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുമെങ്കിലും മഴ പെയ്യുന്നത് ഭൂമി തണുക്കാന്‍ സഹായിക്കും. വേനല്‍മഴ ലഭിക്കുന്നത് ജലസ്രോതസ്സുകളിലെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്.
നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം ശനിയാഴ്ചയ്ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ മഴയില്‍ കുറവുണ്ടായേക്കാം. എന്നാല്‍ അതിനുശേഷം മഴ വീണ്ടും സജീവമാകും. മെയ് പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. ഇത് കാലവര്‍ഷത്തിന് മുന്നോടിയായുള്ള അന്തരീക്ഷ മാറ്റങ്ങളുടെ സൂചനയായും നിരീക്ഷകര്‍ കരുതുന്നു.മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥാ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha






















