എസ്ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...

തിരഞ്ഞെടുപ്പ് വേളയിലെ എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു. കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ (എസ്‌ഐആർ) നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സുപ്രീം കോടതിയിൽ ഹർജി നൽകി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്‌ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ഹർജിയിൽ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ 21 ന് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതാണ്. അതിനാൽ, ഡിസംബർ 21 വരെ എസ്‌ഐആർ നടപടികൾ ഉടൻ നിർത്തിവയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു, എസ്‌ഐആറുമായി ബന്ധപ്പെട്ട മറ്റ് എല്ലാ കേസുകളും സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ഹൈക്കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു.
കേരളത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് SIR കേരളത്തിലേക്ക് വ്യാപിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയത്.ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോർജിൻ്റെ സമീപകാല ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് ഹർജിയിൽ പറയുന്നു.
ഈ സംഭവങ്ങൾ റിവിഷൻ നടപടികളെ ചുറ്റിപ്പറ്റിയുള്ള സമ്മർദ്ദവും തിടുക്കവും എടുത്തു കാണിക്കുന്നുണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടി.എസ്ഐആർ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഹർജി ഫയൽ ചെയ്തു. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എസ്‌ഐആർ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും.
https://www.facebook.com/Malayalivartha

























