ദാരിദ്ര്യമെന്നാല്‍ അപമാനം കൂടിയെന്നാണ് അര്‍ഥമെന്ന് രുചിച്ചറിഞ്ഞ ഗിരിജ, ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രേഡ് ഫെയര്‍ പുരസ്‌കാരനേട്ടം വരെ വളര്‍ന്നതിന്റെ കഥ
ശരാശരി ആയിരം പേരെയെങ്കിലും ദിവസവും അന്നമൂട്ടുന്ന കേറ്ററിങ് വ്യവസായി ഇന്ന് വനിതാ ദിനത്തിലും നാളെ ആറ്റുകാല്‍ പൊങ്കാലയ്ക്കും ഊണിന് ഇലയിടുമ്പോള്‍ ഒരു നേരത്തെ പോലും വിശപ്പടക്കാനാകാതെ ഗതികെട്ടു താണ്ടിയ വഴികളൊക്കെയും വീണ്ടുമോര്‍ക്കും. അതാണു ജീവിക്കാനുള്ള പുതിയ ഊര്‍ജ്ജം നല്‍കുന്നത്.
അച്ഛന്റെ മദ്യപാനം നരകതുല്യമാക്കിയ കൊച്ചുകൂരയില്‍ നിസ്സഹായരായ ഒരമ്മയ്ക്കും മൂന്നു മക്കള്‍ക്കും മൂന്നു നേരവും നിറച്ചു വിളമ്പിക്കിട്ടിയിരുന്നത് അപമാനം മാത്രമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അത്‌കൊണ്ട് ദാരിദ്ര്യമെന്നാല്‍ ഇല്ലായ്മകളുടെ ദുരിതമെന്നു മാത്രമല്ല; അപമാനം കൂടിയെന്നാണ് അര്‍ഥമെന്ന് എ.ഗിരിജ (44) എന്ന സംരംഭകയ്ക്ക് നല്ല പോലെ അറിയാം.
അമ്മ വീട്ടുജോലിക്കു പോകുന്നതായിരുന്നു ബന്ധുക്കളുടെ പ്രശ്‌നം. 2 പെണ്‍മക്കളെ പ്രസവിച്ചതും തെറ്റ്. കുടുംബത്തിലെ ഒരു ചടങ്ങിനും ക്ഷണമില്ല. അഥവാ, വിളിച്ചാല്‍ അടുക്കളപ്പുറത്ത് ഒതുങ്ങണം. മൂത്ത മകളായ ഗിരിജ പത്താം വയസ്സില്‍ വീട്ടുജോലിക്കാരിയായി. ''വെള്ളം കോരണം, മുറ്റമടിക്കണം, പാത്രം കഴുകണം. പണി തീര്‍ന്നാല്‍ അടുക്കള മുറ്റത്തു കാത്തുനില്‍ക്കും. തിരക്കൊഴിയുമ്പോള്‍ ഒരു പാത്രത്തില്‍ ഇത്തിരി ചോറും കറിയും കിട്ടും. അതുമായി വീട്ടിലേക്ക് ഓടും. എനിക്കും അനിയത്തിക്കും സ്‌കൂളില്‍ ഉച്ചയ്ക്കു കഴിക്കാന്‍ അതേയുള്ളൂ. ചിലപ്പോള്‍ വീട്ടില്‍ ഒന്നും വച്ചിട്ടുണ്ടാകില്ല. പൊടിക്കുഞ്ഞായ അനിയന്‍ വിശന്നു കരഞ്ഞ് എന്നെയും കാത്തിരിക്കുന്നുണ്ടാവും. എല്ലാവരും കൂടി അതു വീതിച്ചു കഴിക്കും. അന്ന് ഉച്ചയൂണില്ല''.
കുട്ടികളോടു കുത്തുവാക്ക് പറയരുത്. അവര്‍ ജീവിതത്തിലൊരിക്കലും അതു മറക്കില്ല. പിന്നീടു പല ബന്ധുവീടുകളിലും അനിയത്തിയും താനും മാറിമാറി നിന്ന കുട്ടിക്കാലത്തെക്കുറിച്ച് ഗിരിജ ഒറ്റവാക്കില്‍ പറയുന്നതിങ്ങനെയാണ്. ബന്ധുക്കളുടെ കാരുണ്യത്തില്‍ വിവാഹിതയായെങ്കിലും ദാരിദ്ര്യത്തിന്റെ മറ്റൊരു കൂരയെന്നല്ലാതെ ജീവിതം മാറിയില്ല. തയ്യല്‍ തൊഴിലാളിയായിരുന്നു ഭര്‍ത്താവ്.
മകനെ പ്രസവിച്ചു കിടക്കുമ്പോള്‍ വിശപ്പിന്റെ, ഇല്ലായ്മകളുടെ ഇരുട്ടില്‍ ഗിരിജ മരണത്തെക്കുറിച്ചല്ല ചിന്തിച്ചത്. ജീവിതത്തെക്കുറിച്ചാണ്. ജീവിക്കണം; ജീവിച്ചേ മതിയാകൂ. അതൊരു വാശിയായിരുന്നു. കുടുംബശ്രീ ആ വാശിക്കു വളമിട്ടു, കൈ പിടിച്ചുയര്‍ത്തി. അഭിമാനത്തോടെ ഗിരിജ പറയും: അതൊരു പോരാട്ടം തന്നെയായിരുന്നു. വിശ്രമമില്ലാതെ 16 വര്‍ഷം.
ഇന്നു തിരുവനന്തപുരം നാലാഞ്ചിറ പാറോട്ടുകോണം പാണംവിള റോഡില്‍ പഴയ മണ്‍കൂരയുടെ സ്ഥാനത്ത് ഇരുനില വീട്. ജീവിതം വഴിമുട്ടിപ്പോയ 10 വനിതാ തൊഴിലാളികളുമൊത്തു കുടുംബശ്രീയുടെ സഹായത്താല്‍ ഗിരിജ തുടക്കമിട്ട കേറ്ററിങ് യൂണിറ്റ് ഇന്ന് 3000 പേര്‍ക്കു വരെ ഊണൊരുക്കുന്ന പ്രസ്ഥാനമാണ്. ഡല്‍ഹിയില്‍ ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രേഡ് ഫെയറില്‍ ഇവര്‍ ദേശീയപുരസ്‌കാരം നേടി.
മാസം ചുരുങ്ങിയത് 50,000 രൂപ വരുമാനം. ഭക്ഷണമെത്തിക്കാന്‍ ഡ്രൈവിങ് പഠിച്ചു ഗിരിജ ആദ്യം ഓടിച്ച ഇരുചക്ര വാഹനവും പിന്നീടു വാങ്ങിയ രണ്ടു കാറുകളും വീട്ടുമുറ്റത്ത്. ഭര്‍ത്താവും മകനും ഭര്‍തൃമാതാവും സഹോദരിയുമെല്ലാം സഹായികള്‍. വാങ്ങിയ പുതിയ സ്ഥലത്തു മകനു വേണ്ടി ബേക്കറി തുടങ്ങാനിരിക്കുന്നു.
എല്ലാ തിരക്കിനുമിടയില്‍ അനാഥാലയങ്ങള്‍ക്കും ആശുപത്രികളിലെ നിരാലംബ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുടക്കമില്ലാതെ അന്നം വിളമ്പുന്നു. കണ്ടാല്‍ ദുശ്ശകുനമെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നവര്‍ ഇന്ന് ഗിരിജയുടെ കൈപ്പുണ്യത്തെയും മിടുക്കിനെയും വാഴ്ത്തുന്നു. ''ഞാന്‍ കരകയറ്റിയത് എന്റെ കുടുംബത്തെ മാത്രമല്ല. എന്നെപ്പോലെ എത്രയോ സ്ത്രീകളുടെ ജീവിതവുമാണ്. എനിക്കൊപ്പമുള്ളവര്‍ നിങ്ങളോടു പറയും, അവരെങ്ങനെ സ്വന്തം കുടുംബങ്ങളെയും കരകയറ്റിയെന്ന്.''-ഗിരിജ പറയുന്നു.
https://www.facebook.com/Malayalivartha