അവസാനമായി എനിക്ക് ആ മുഖമൊന്നു കാണണം! അദ്ദേഹത്തിനൊപ്പം 30 വര്‍ഷം ഞാന്‍ ജീവിച്ചു.. ആശുപത്രിയില്‍ കഴിഞ്ഞ 15 ദിവസം അദ്ദേഹത്തിന്റെ മുഖം പോലും കണ്ടിട്ടില്ല; 'അദ്ദേഹം ഏതോ ശ്മശാനത്തില്‍ ഇപ്പോള്‍ തനിച്ചാണ്.. കോവിഡ് രോഗികളെ ചികില്‍സിച്ചതാണോ അദ്ദേഹം ചെയ്ത തെറ്റ്? - ഭര്‍ത്താവിന്റെ അന്ത്യാഭിലാഷം എനിക്ക് പൂർത്തിയാക്കണം... ചെന്നൈയില്‍ മരിച്ച ഡോക്ടറുടെ ഭാര്യ ചോദിക്കുന്നു
ചെന്നൈയില്‍ കോവിഡ് മൂലം മരിച്ച ഡോക്ടറുടെ മൃതദേഹം വീണ്ടും സംസ്‌ക്കരിക്കാന്‍ ഭാര്യ മുഖ്യമന്ത്രിയോട് അനുമതി തേടി. കോവിഡ് മൂലം മരിച്ച ന്യൂറോസര്‍ജന്‍ സൈമണ്‍ ഹെര്‍ക്കുലീസിന്റെ മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം കില്‍പ്പോക്ക് സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആനന്ദി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് അഭ്യര്‍ത്ഥിച്ചു.
'താന്‍ മരിച്ചാല്‍ മതാചാരപ്രകാരം കില്‍പ്പോക്ക് സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നാണ് ചികിത്സയിലിരിക്കെ ഭര്‍ത്താവ് അന്ത്യാഭിലാഷം പ്രകടിപ്പിച്ചത്. ഇത് പരിഗണിച്ച് നിലവില്‍ സംസ്‌കരിച്ച വേലങ്കാട് ശ്മശാനത്തില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് കില്‍പ്പോക്ക് ശ്മശാനത്തില്‍ അടക്കം ചെയ്യണം' -മുഖ്യമന്ത്രിക്കയച്ച വീഡിയോ സന്ദേശത്തില്‍ ആനന്ദി ആവശ്യപ്പെട്ടു.
ചെന്നൈയിലെ ന്യൂ ഹോപ്പ് ആശുപത്രിയിലെ ന്യൂറോസര്‍ജനായ ഡോ. സൈമണ്‍ ഞായറാഴ്ചയാണ് കോവിഡ് മൂലം സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 'കോവിഡ് രോഗികളെ ചികില്‍സിച്ച തെറ്റിനാണോ അദ്ദേഹത്തോട് ആള്‍ക്കൂട്ടം അനാദരവ് കാട്ടിയത് ?'- കണ്ണീരോടെ ആനന്ദി സൈമണ്‍ ഇത് ചോദിക്കുമ്ബോള്‍ എവിടെ നിന്നും ഉത്തരം ലഭിക്കുന്നില്ല.
''അദ്ദേഹം ഏതോ ശ്മശാനത്തില്‍ ഇപ്പോള്‍ തനിച്ചാണ്. അദ്ദേഹത്തെ ഞങ്ങളുടെ സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ അനുസരിച്ചുകൊണ്ടുള്ള സംസ്കാരം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. അദ്ദേഹത്തിനൊപ്പം 30 വര്‍ഷം ഞാന്‍ ജീവിച്ചു. ആശുപത്രിയില്‍ കഴിഞ്ഞ 15 ദിവസം അദ്ദേഹത്തിന്റെ മുഖം പോലും കണ്ടിട്ടില്ല. ഞങ്ങളുടെ പളളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ അപേക്ഷിക്കുന്നു"- അവര്‍ 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ സൈമണ്‍ ഞായറാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് സംസ്കരിക്കാനായി ശ്മശാനത്തിലെത്തിച്ചപ്പോഴാണ് പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്. ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാനായി ആദ്യമെത്തിച്ചത് കീഴ്പ്പാക്കത്തെ സെമിത്തേരിയിലായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെ സംസ്കരിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് അണ്ണാനഗറിലെ ഒരു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. എന്നാല്‍ അവിടെയും ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി എത്തി. ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പരിക്കേറ്റിരുന്നു. ' പുരോഹിതന്റെ അനുമതി വാങ്ങിയിട്ടാണ് ഞങ്ങള്‍ കീഴ്പാക്കത്തെ സെമിത്തേരിയില്‍ പോയത്. പക്ഷേ നാട്ടുകാര്‍ അദ്ദേഹത്തെ അവിടെയും അണ്ണാനഗറിലും അടക്കം ചെയ്യാന്‍ അനുവദിച്ചില്ല.
ഒടുവില്‍, കോര്‍പറേഷന്‍കാര്‍ അദ്ദേഹത്തെ വെല്ലപ്പഞ്ചവടി എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. കോര്‍പറേഷന്‍ ചെയ്തത് അവരുടെ ജോലിയാണ്. അവരതില്‍ തെറ്റുകാരല്ല.എങ്ങനെയോ ഞങ്ങള്‍ അദ്ദേഹത്തെ അടക്കം ചെയ്തു. പക്ഷേ, അവസാനമായൊന്ന് കാണാന്‍ പറ്റിയില്ല" ആനന്ദി കണ്ണീരോടെ പറഞ്ഞു.
https://www.facebook.com/Malayalivartha