കോവിഡ് കാലത്ത് വേറിട്ട പ്രവർത്തനങ്ങളുമായി പത്തനംതിട്ട ഫയർ സ്റ്റേഷൻ ;തീയണക്കാൻ മാത്രമല്ല കരുതലാവാനും ; കൂട്ടായ്മയുടെ സന്ദേശമുയർത്തി അഗ്നിരക്ഷാ സേന
കോവിഡ് എന്ന മഹാ വിപത്തിനെതിരെ ഒറ്റ കെട്ടായി മുന്നേറുകയാണ് കേരളം. കോറോണയുടെ കരുതിനെതിരെ കൈകോർത്തു മുന്നോട്ടു പോകുന്നത് കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളാണ്. അതിൽ ഏറ്റവും പ്രശംസനീയമായ പ്രവർത്തനങ്ങളാണ് പോലീസ്,ഫയർ ഫോഴ്സ്,ആരോഗ്യ മേഖല തുടങ്ങിയവർ നടത്തുന്നത്. സ്വന്തം ആരോഗ്യം മറന്നും ,സന്തോഷങ്ങൾ മാറ്റിവെച്ചും അവർ നാടിനായി പ്രതിരോധം തീർക്കുകയാണ്.ഈ ഒരു സമയത്ത് വേറിട്ട കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുമായി ശ്രദ്ധേയമാവുകയാണ് പത്തനംതിട്ട ഫയർ സ്റ്റേഷൻ. അഭിനന്ദനാർഹമായ നിരവധി പ്രവർത്തങ്ങളാണ് പത്തനംതിട്ട ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ ഈ കോവിഡ് കാലത്ത് നടക്കുന്നത്.
അതുമ്പുംകുളത്ത് കിഡ്നി തകരാർ മൂലം അവശത അനുഭവിക്കുന്ന സനൽ എന്ന യുവാവിന് കാലിലെ അസ്ഥികൾ തേഞ്ഞ് എഴുന്നേൽക്കാൻ കഴിയാതെയുള്ള അവസ്ഥയിലാണ്. ഇതേ തുടർന്ന് ഒരു ചക്ര കസേര ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് പത്തനംതിട്ട ഫയർഫോഴ്സിൽ സിവിൽ ഡിഫൻസ് വോളന്റിയർ ആയി പ്രവർത്തിക്കുന്ന ബിജു കുമ്പഴയെ സമീപിക്കുകയുണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക സൽക്കല വാസുദേവ് ചക്ര കസേര തരാം എന്ന് സമ്മതിക്കുകയും കഴിഞ്ഞ ദിവസം കസേര പത്തനംതിട്ട ഫയർ ഫോഴ്സിൽ എത്തിക്കുകയും ചെയ്തു. പിന്നീട് ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫിസർമാരായ സജി കുമാർ, അനു എ.കെ, സജിലാൽ എന്നിവരും സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ ബിജു കുമ്പഴ, ദീപു കോന്നി, അൻസാരി എന്നിവർ ചേർന്ന് സനലിന് ചക്രകസേര വീട്ടിൽ എത്തിച്ച് നൽകുകയും ചെയ്തു. സനലിന്റെ വീട്ടിലേക്ക് ആവശ്യമായ അരി, പല വ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റും നൽകിയാണ് ഫയർ ഫോഴ്സ് സംഘം മടങ്ങിയത്.
അശോക് കുമാർ, ഏറാട്ട് വീട്, കടമ്മനിട്ട എന്നയാളുടെ 7 മാസം ഗർഭിണി ആയ ഭാര്യ ദീപ്തിക്ക് വീട്ടിൽ വെള്ളം ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് ആറന്മുള എം.എൽ.എ വീണാ ജോർജ്ജ് മുൻകൈ എടുത്ത് തയ്യാറാക്കിയ " അമ്മയും കുഞ്ഞും" എന്ന വാട്ട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം വന്നിരുന്നു. . ഇത് ശ്രദ്ധയിൽ പെട്ട എം.എൽ.എ ഉടൻ തന്നെ വിവരം പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിനെ അറിയിക്കുകയും വെള്ളം എത്തിക്കുന്നതിന് ഫയർ ഫോഴ്സിന്റെ സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഉടൻ തന്നെ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് വോളന്റിയർ മാരും അടങ്ങുന്ന 9 അംഗ സംഘം കടമ്മനിട്ടയിൽ എത്തുകയും ദീപ്തിയുടെ വീട്ടിലെ കിണർ റീചാർജ്ജ് ചെയ്തു നൽകുകയും ചെയ്തു. ഈ പറഞ്ഞവയെല്ലാം ഇവർ നടത്തിയ പ്രവർത്തങ്ങളിൽ ചിലതുമാത്രം
കേൾക്കുമ്പോൾ ഇതൊക്കെ ഫയർ ഫോഴ്‌സിന്റെ ഡ്യൂട്ടി അല്ലെ പിന്നെന്താണ് ഇത്ര പ്രത്യേകത എന്ന് തോന്നാം ..എന്നാൽ വേറിട്ട വഴികൾ വേറെയുമുണ്ട് പത്തനംതിട്ട ഫയർ ഫോഴ്‌സിന് .. ഈ കൊടും വെയിലിൽ ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ദാഹജലമെത്തിച്ചും കയ്യടി നേടുകയാണിവർ. ആശുപത്രി ജീവനക്കാർ,പോലീസ് തുടങ്ങി നിരവധിപേർക്കാണ് പത്തനംതിട്ട ഫയർ ഫോഴ്സ് നന്മയുടെ കുടിനീർ എത്തിക്കുന്നത്. ഫയർ ഫോഴ്സ് എന്നാൽ തീയണക്കാനും,അപകട രക്ഷാപ്രവർത്തനത്തിനും മാത്രമാണ് എന്ന് നാം ചിന്തിക്കുമ്പോഴാണ് ഇവിടെ ഒരു ഫയർ ഫോഴ്സ് ടീം പൂർണമായ ശുചിത്വ ക്രമീകരണങ്ങൾ പാലിച്ച് ദാഹജലം തയ്യാറാക്കി ഒരു നാടിന്റെ മുഴുവൻ ദാഹമകറ്റുന്നു എന്നതും ഈ കോവിഡ് കാലത്ത് കാണാതെ പോകേണ്ട ഒന്നല്ല. പത്തനംതിട്ട ഫയർ ഫോഴ്‌സ് നടത്തുന്ന മാതൃകാപരമായ കാര്യങ്ങൾ തികച്ചും അഭിനന്ദനീയമാണ്. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഒരു സംസ്ഥാനം മുഴുവൻ ഇങ്ങനെ കൈകോർത്തു ഒരു നാടിനായി അണിചേരുമ്പോൾ നമ്മൾ തോറ്റുപോകുക എങ്ങനെയാണു ..
https://www.facebook.com/Malayalivartha