സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...
സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ തണുപ്പിക്കാൻ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ നാളെ പത്തനംതിട്ടയിൽ മാത്രമാണ് മഞ്ഞ അലർട്ട്. പിന്നീടുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്ത് മഴ ലഭിക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്.
14-05-2024: പത്തനംതിട്ട, 15-05-2024: തിരുവനന്തപുരം, പത്തനംതിട്ട, 16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, 17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിന് കുറുകെയായുള്ള ന്യൂനമർദ്ദപാത്തിയും തെക്ക് കിഴക്കൻ അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം മഴ മെച്ചപ്പെടാൻ കാരണം. ഇനി മൺസൂണിന് തയ്യാറെടുക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. 18ആം തിയ്യതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും. ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകിയേക്കില്ല.
സാധാരണ ജൂൺ ഒന്നിന് തുടങ്ങുന്ന കാലവർഷം എട്ട് ദിവസം വൈകിയാണ് കഴിഞ്ഞ വർഷം കേരളത്തിൽ തുടങ്ങിയത്. 34 ശതമാനം കുറവ് മഴയാണ് 2023ൽ കിട്ടിയത്. എൽ നിനോ കഴിഞ്ഞ് വരുന്ന വർഷങ്ങളിൽ മൺസൂൺ സമയത്ത് കേരളത്തിൽ കൂടുതൽ മഴ കിട്ടാറുണ്ട്. ഇത്തവണയും അതിവർഷ സാധ്യതകൾക്ക് കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പുകൾ.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇതിന്റെ വേഗത സെക്കൻഡിൽ 20 സെന്റീമീറ്ററിനും 50 സെന്റീമീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മഴ സമയത്ത് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുത്. ഇത് ജീവൻ തന്നെ അപകടത്തിലാക്കാം. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha