സ്വര്‍ണ്ണക്കടത്താണെന്ന് സംശയിച്ച് യാത്രക്കാരന്റെ 48 ലക്ഷം വിലവരുന്ന വാച്ച് ഹാമര്‍ ഉപയോഗിച്ച് അടിച്ചുതകര്‍ത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍... നീതി ലഭിക്കും വരെ കേസുമായി മുന്നോട്ട് പോകാൻ ഉറപ്പിച്ച് മുഹമ്മദ് ഇസ്മായില്‍! കരിപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി
സ്വര്‍ണ്ണക്കടത്താണെന്ന് സംശയിച്ച് യാത്രക്കാരന്റെ വിലപിടിപ്പുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹാമര്‍ ഉപയോഗിച്ച് അടിച്ചു തകര്‍ത്തതായി പരാതി. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെഎം ബഷീര്‍ ആണ് സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിടുന്നത്.
48 ലക്ഷം രൂപ വിലയുള്ള 'AUDEMARS PIGUET' എന്ന കമ്പനിയുടെ ആഢംബര വാച്ചാണ് അടിച്ചു തകര്‍ത്തത്. 48 ലക്ഷം രൂപ വിലയുള്ള വാച്ചാണ് അടിച്ചു തകര്‍ത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 2.45ന് ദുബായിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 1952 എന്ന വിമാനത്തിലായിരുന്നു ഇസ്മായില്‍ എത്തിയത്.
ഒരു വാച്ചിനുള്ളില്‍ എത്ര കിലോ സ്വര്‍ണം കടത്താന്‍ കഴിയുമെന്നാണ് കെഎം ബഷീര്‍ ലൈവിലൂടെ ചോദ്യം ചെയ്തു. വാച്ചിനുള്ളില്‍ സ്വര്‍ണ്ണം കടത്തുന്നതായി സംശയമുണ്ടെങ്കില്‍ വിദഗ്ധരെ വിളിച്ചുവരുത്തി അത് അഴിച്ചു പരിശോധിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ടുവര്‍ഷത്തോളം പഴക്കമുള്ള വാച്ച് ഇസ്മായിലിന് നല്‍കിയത് അദ്ദേഹത്തിന്റെ സഹോദരനാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെഎം ബഷീര്‍ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്മായിലിന് നീതി ലഭിക്കും വരെ കേസുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. നഷ്ടപരിഹാരം നല്‍കുന്നത് വരെ കേസുമായി മുന്നോട്ട് പോകും..
കരിപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും എയര്‍പ്പോര്‍ട്ട് കമ്മിറ്റി അതോറിറ്റി കസ്റ്റംസ് സൂപ്രണ്ടിനും പരാതി നല്‍കിയതായും അഭിഭാഷകനായ കെകെ മുഹമ്മദ് പറഞ്ഞു.
https://www.facebook.com/Malayalivartha