മോദി സൗജന്യ വാക്‌സിന്‍ നല്‍കുന്നു, പിണറായി കിറ്റു നല്‍കുന്നു... പിന്നെ എന്തിന് ഇന്ധനവില കുറക്കണം; ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ 40 ശതമാനം നികുതി ചുമത്തിയാലും 50 രൂപക്ക് ഒരു ലീറ്റര്‍ പെട്രോള്‍ കിട്ടും; പക്ഷേ അപ്പോള്‍ ഒരു പ്രശ്‌നമുണ്ട്
ഇന്ധനവില 100 കഴിഞ്ഞാലും മൂന്നോട്ട് കുതിക്കും. ഇക്കാര്യത്തില്‍ ഒരാള്‍ക്കും രണ്ട് അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. ആകാശത്തേക്കു കുത്തനെ കുതിക്കുന്ന പെട്രോള്‍, ഡീസല്‍ വിലകള്‍ എങ്ങനെ ഭൂമിയിലേക്ക് കൊണ്ടുവരാമെന്ന് എല്ലാവര്‍ക്കും അറിയാം. എക്സൈസ് നികുതി മൂല്യവര്‍ധിത നികുതിയില്‍നിന്നും മോചിപ്പിച്ച് അവയെ ചരക്ക്-സേവന നികുതി സമ്പ്രദായത്തിനു കീഴില്‍ കൊണ്ടുവന്നാല്‍ അവിടെ തീരും ഇന്ധനവില വര്‍ധനവ് എന്ന പ്രശ്‌നം.
ജി.എസ്.ടി കൗണ്‍സിലില്‍ കേന്ദ്ര ധനമന്ത്രി അധ്യക്ഷയും, സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അതിന് സാധിക്കും. പക്ഷേ അവര്‍ അങ്ങനെ ചെയ്യുമെന്ന് കരുതാന്‍ വയ്യ. അങ്ങനെ സംഭവിച്ചാല്‍ 40 ശതമാനം വരെ നികുതി ചുമത്താന്‍ കൗണ്‍സിന് സാധിക്കും. അപ്പോള്‍ നികുതിയില്‍നിന്നുള്ള വരുമാനത്തില്‍ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് മൊത്തമായും ലഭിക്കും. അതോടെ ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വിലവച്ച്, ലീറ്ററിന് 52-53 രൂപ നിരക്കില്‍ നിങ്ങള്‍ക്ക് രാജ്യത്ത് എവിടെയും പെട്രോളും ഡീസലും കിട്ടും.
നടക്കാന്‍ വളരെ വളരെ പ്രയാസമുള്ള സ്വപ്‌നമാണിത്. ഇപ്പോഴത്തെ സംവിധാനത്തില്‍ ചുങ്കം തീരുവ വഴി കേന്ദ്രത്തിനും മൂല്യവര്‍ധിത നികുതി വഴി സംസ്ഥാനങ്ങള്‍ക്കും വലിയ തുകയാണു കിട്ടുന്നത്. കൂടാതെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഓരോ പ്രത്യേക ആവശ്യത്തിനായി സര്‍ചാര്‍ജുകളും സെസ്സുകളും ഏര്‍പ്പെടുത്താം. കേന്ദ്രം ഇങ്ങനെ പിരിക്കുന്ന പ്രത്യേക നികുതികള്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട. മുഴുവന്‍ തുകയും കേന്ദ്രത്തിനുതന്നെ എടുക്കാം. എക്സൈസ് നികുതിയില്‍ തന്നെ അടിസ്ഥാന നികുതിയുടെ 41 ശതമാനം മാത്രം സംസ്ഥാനങ്ങള്‍ക്ക് കൊടുത്താല്‍ മതിയാകും. അങ്ങനെ നോക്കുമ്പോള്‍ ഈയിനത്തില്‍ കേരളത്തിന് കിട്ടുന്നത് ഒരു ലിറ്ററിന് എതാനും പൈസകള്‍ മാത്രമാണ്.
ഇപ്പോള്‍ എക്സൈസ് /വാറ്റ്, സര്‍ചാര്‍ജ്/സെസ് എന്നിവയിലൂടെ ലഭിക്കുന്ന ഭീമമായ തുകയാണ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടയും ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും മുഖ്യ സാമ്പത്തിക സ്രോതസ്. തന്നെയുമല്ല, കേന്ദ്രവും സംസ്ഥാനങ്ങളും 'സൗജന്യങ്ങള്‍' കൈനിറച്ചു തരുന്നതും ഈ തുക കൊണ്ടാണ്.
പിണറായി വിജയന്റെ കിറ്റ് ഉള്‍പ്പടെയുള്ള സൗജന്യങ്ങളും നരേന്ദ്ര മോദിയുടെ സൗജന്യ കൊവിഡ് വാക്സീനും സൗജന്യ പാചകവാതകവും, ഭൂമി സ്വന്തമായി ഉള്ളവര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്നതും തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഈ പണം കൊണ്ടാണ്. അതായത് ഒരു കൈകൊണ്ട് ഈ സൗജന്യങ്ങള്‍ എല്ലാം തരുമ്പോള്‍ മറു കൈ കൊണ്ട് സര്‍ക്കാരുകള്‍ നമ്മുടെ കീശയില്‍നിന്ന് നമ്മളറിയാതെ അതിന്റെ വില എടുത്തുകൊണ്ട് പോകുന്നു. ഒരു സൗജന്യം അനുവദിച്ചിട്ട്, അതിന്റെ പേരില്‍ അവര്‍ നമ്മളെ വര്‍ഷങ്ങളോളം പോക്കറ്റടിക്കുന്നു. കേന്ദ്രമോ, സംസ്ഥാനമോ പുതിയ എന്തെകിലും സൗജന്യം പ്രഖ്യാപിച്ചാല്‍ ഓര്‍ത്തുകൊള്ളുക ജനത്തിന്റെ കീശ ഒന്നുകൂടി കീറാന്‍ പോകുന്നു!
ഇന്ധന വില പകുതിയാകുന്നതോടെ, ചരക്കുകടത്തുകൂലി പകുതിയാകും. പിന്നെ പറയേണ്ടല്ലോ, സ്വാഭാവികമായും കമ്പോളത്തില്‍ സാധനങ്ങളുടെ വിലയും കുത്തനെ താഴും. സാമ്പത്തിക രംഗത്തിന്റെ സമസ്ത മേഖലയും കൂടുതല്‍ സുഗമമായി വേഗത്തില്‍ ചലിച്ചു തുടങ്ങും. കേരളത്തില്‍ ദിവസവും ജോലികഴിഞ്ഞ് രണ്ടെണ്ണം 'അടിക്കുന്ന' ദിവസ വേതനക്കാരന്റെ കാര്യമാണ് ഇപ്പോള്‍ കൂടുതല്‍ കഷ്ടം. ദിവസവും ജോലിക്കു പോകാന്‍ പണ്ടു വണ്ടിക്ക് 25 രൂപക്ക് പെട്രോള്‍ അടിക്കാമായിരുന്നു. ഇപ്പോള്‍ നടക്കില്ല. സാധനങ്ങളുടെ വില കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയതു പോലെയാണ് കൂടുന്നത്.
2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ എക്സൈസ് നികുതി പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നു. അതാണ് സൗജന്യങ്ങളിലൂടെ ജനത്തിന് 'നല്ല ദിനങ്ങള്‍' സമ്മാനിച്ചുകൊണ്ട് മോദി കഴിഞ്ഞ 6 വര്‍ഷംകൊണ്ട് 32.98 രൂപയിലേക്കും 31.83 രൂപയിലേക്കും എത്തിച്ചത്. എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു നല്‍കാതെ നികുതി കുത്തനെ കൂട്ടിയാണ് ഈ വര്‍ഷം (2020-21) വരുമാനത്തില്‍ 80% വര്‍ധന വരുത്തിയത്. വരുന്ന വര്‍ഷം (2021-22) ഇത് 4.3 ലക്ഷം കോടിയായി ഉയരും എന്നാണു പ്രതീക്ഷിക്കുന്നത്. ഇതില്‍ 49,000 കോടി പുതിയതായി ഏര്‍പ്പെടുത്തിയ അഗ്രികള്‍ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സെസില്‍നിന്നാണു വരേണ്ടത് .
പെട്രോളിന്റെയും ഡീസലിന്റെയും വില്‍പനയില്‍നിന്ന് കേരളത്തിന് ഈ വര്‍ഷം 10,000 കോടിയിലധികം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതില്‍നിന്ന് ഏതാണ്ട് 650-700 കോടി കിഫ്ബിക്ക് സെസായി കിട്ടും. കേരളത്തില്‍ വില്‍ക്കുന്ന ഓരോ ലീറ്റര്‍ പെട്രോളില്‍നിന്നും ഡീസലില്‍നിന്നും കിഫ്ബിക്ക് ഒരു രൂപ സെസായി പോകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം (2019-20) 550 കോടി രൂപയാണ് കിഫ്ബിക്ക് ഇങ്ങനെ കിട്ടിയത്. 2018-19ല്‍ 7805 കോടിയാണു സംസ്ഥാനത്തിനു പെട്രോള്‍, ഡീസല്‍ വില്‍പനയില്‍നിന്ന് കിട്ടിയത്. കേന്ദ്രം നികുതി കുത്തനെ കൂട്ടിയതിന്റെ ഫലമായാണ് കേരളത്തിന്റെ വരവിലും ഈ വര്‍ഷം വര്‍ധനവുണ്ടായത്. അതുകൊണ്ടു തന്നെയാണ് ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് നമ്മുടെ ധനമന്ത്രി കെ.എന്‍ ബാലകൃഷ്ണന്‍ പിടിവാശി പിടിക്കുന്നത്.
https://www.facebook.com/Malayalivartha