ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപന ഉടമയ്‌ക്കെതിരെ ലൈംഗികാരോപണം; സഹപാഠിയുടെ പരാതിയിൽ ജെഡി ഡോട്ട് കോം സിഇഒ ലിയു ക്ലാങ്ഡോങ്ങ് യുഎസ്സില്‍ അറസ്റ്റിലായി
ചൈനീസ് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ജെഡി ഡോട്ട് കോമിന്റെ സിഇഒ ലിയു ക്ലാങ്ഡോങ്ങിനെതിരെ ലൈംഗികാരോപണം. പരാതിയെത്തുടർന്ന് ലിയു ക്ലാങ്ഡോങ്ങിനെ വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ മിന്നെസോട്ട പൊലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ശനിയാഴ്ച 4 മണിയോടെ വിട്ടയക്കുകയുമുണ്ടായി.
അതേസമയം അറസ്റ്റിന്റെ കൂടുതൽ വിവരങ്ങള്‍ നല്‍കാന്‍ മിന്നേപോളിസ് പൊലീസ് തയ്യാറായില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വക്താവ് ജോണ്‍ എല്‍ഡര്‍ പറഞ്ഞു. ആലിബാബ പോലുള്ള വമ്പന്മാരോട് ഏറ്റുമുട്ടി ചൈനീസ് ഓണ്‍ലൈന്‍ വാണിജ്യരംഗത്ത് വിജയകരമായി പിടിച്ചു നില്‍ക്കുന്ന കമ്പനിയാണ് ജെഡി ഡോട്ട് കോം. 7.9 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട് ലിയുവിന്.
ലിയു യൂണിവേഴ്സിറ്റി ഓഫ് മിന്നെസോട്ടയുടെ ബിസിനസ്സ് വിഭാഗത്തില്‍ പഠനം നടത്തുന്നയാളാണ്. യൂണിവേഴ്സിറ്റിയിലെ ഒരു ചൈനീസ് വിദ്യാര്‍ത്ഥിയാണ് പരാതിക്കാരി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം 'സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ സിഇഒ ലിയുവിനെ മിന്നെസോട്ട പൊലീസ് ചോദ്യം ചെയ്തു'വെന്ന് ജെഡി ഡോട്ട് കോം മാധ്യമങ്ങളെ അറിയിച്ചു. യുഎസ്സില്‍ ഒരു ബിസിനസ്സ് ടൂറിലായിരുന്നു സിഇഒ എന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കണ്ട് അദ്ദേഹത്തെ വിട്ടയച്ചെന്നും കമ്പനി അവകാശപ്പെട്ടു. ഊഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha