യുഎഇയിൽ മഴ ശക്തമാകുന്നു... വരുന്നത് ജാഗ്രതയുടെ മണിക്കൂറുകൾ....! ആശങ്കയോടെ പ്രവാസികളും
അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. നാളെ അർധരാത്രി മുതൽ ബുധൻ വരെ ദുബായിലും വടക്കൻ എമിറേറ്റുകളിലും മഴ പ്രതീക്ഷിക്കാം. വരുംദിവസങ്ങളിൽ പടിഞ്ഞാറൻ തീരത്തു നിന്നു ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
തീരദേശമേഖലയിൽ കാറ്റ് കൂടുതൽ ശക്തമാകുകയും കടൽ പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വാദികൾ നിറയാനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം, ശനി വൈകിട്ടും ഇന്നലെ പുലർച്ചെയും വിവിധ എമിറേറ്റുകളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽൈഖമ, ഫുജൈറ എന്നിവിടങ്ങളിലെ ചില പ്രധാന റോഡുകളിൽ വെള്ളക്കെട്ടുണ്ടായി.
അൽഐനിൽ വാദികൾ നിറഞ്ഞു. പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഫുജൈറയിൽ ഉച്ചകഴിഞ്ഞ് നല്ല മഴ ലഭിച്ചു. ദുബായിലും അബുദാബിയിലും പുലർച്ചെ മഴയുണ്ടായി. അസ്ഥിര കാലാവസ്ഥയിൽ ഡ്രൈവിങ്ങിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നു പൊലീസ് അറിയിച്ചിട്ടുണ്ട് . അശ്രദ്ധമായി വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക് പോയിന്റുമാണ് ശിക്ഷ. വാഹനം 60 ദിവസത്തേക്കു പിടിച്ചെടുക്കുകയും ചെയ്യും. വാദികൾ, മലയോരങ്ങൾ എന്നിവിടങ്ങളിൽ നിന്നു പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അൽഐൻ മുനിസിപ്പാലിറ്റി അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട അപകടങ്ങൾ സംഭവിച്ചാൽ ഉടൻ അറിയിക്കണം. ഫോൺ: 993.
മഴയത്തു വാഹനമോടിച്ച് ഓഫിസിലേക്കു പോകുമ്പോൾ ഒട്ടും പരിഭ്രമിക്കരുത്. വൈകുമെന്നുണ്ടെങ്കിൽ ഓഫിസിൽ വിവരം അറിയിക്കുക. മഴ ശക്തമാകുകയാണെങ്കിൽ ഏതെങ്കിലും സർവീസ് സ്റ്റേഷനിലോ മറ്റേതെങ്കിലും സുരക്ഷിത മേഖലയിലോ വാഹനം നിർത്തണം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ പോകുന്നതാണ് സുരക്ഷിതം. അത്യാവശ്യ ഘട്ടത്തിലല്ലാതെ ലെയ്ൻ മാറാതിരിക്കുക. റേഡിയോ, പാതകളിലെ ഇലക്ട്രോണിക് ബോർഡുകൾ എന്നിവയിലൂടെയുള്ള നിർദേശങ്ങൾ ശ്രദ്ധിക്കണം. മോശം കാലാവസ്ഥയെന്നു കരുതി ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്. മൂടൽമഞ്ഞോ മഴയോ ഉള്ളപ്പോൾ വാഹനങ്ങളുടെ ഹസാർഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണിത്.
∙ ശക്തമായ മഴയിൽ വാഹനത്തിനുള്ളിൽ ഈർപ്പമുണ്ടായി ഗ്ലാസുകളിലൂടെയുള്ള കാഴ്ച മങ്ങാൻ സാധ്യതയുണ്ട്. ഹീറ്റർ പ്രവർത്തിപ്പിച്ചാൽ ഇതു പരിഹരിക്കാം. റേഡിയോയിലെ വിനോദ പരിപാടികൾ മാത്രം കേൾക്കാതെ ഇടയ്ക്കു പുറത്തേക്കും ശ്രദ്ധിക്കണം. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എന്തെങ്കിലും മുന്നറിയിപ്പുകൾ നൽകാനുണ്ടെങ്കിൽ ഇതു സഹായകമാകും.
∙ ലൈറ്റുകൾ കാര്യക്ഷമമാക്കുകയും ബ്രേക്ക് പരിശോധിച്ച് കൃത്യത വരുത്തുകയും വേണം. യാത്രയ്ക്ക് മുൻപ് വാഹനത്തിന്റെ വെളിച്ച സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാഹനമോടിക്കുമ്പോൾ മുന്നിലുള്ള വാഹനവുമായി നിർബന്ധമായും സുരക്ഷിത അകലം പാലിക്കണം. ഇവയൊക്കെ ശ്രദ്ധിച്ചാൽ മഴക്കാലത്ത് ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കും.
അതേസമയം ഒമാന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത് . മസ്‌കത്തിലും വടക്കൻ ഗവർണറേറ്റുകളിലും ഇടിയോടെ പെയ്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകി. താഴ്ന്ന മേഖലകളിൽ കുടുങ്ങിയവരെ സുരക്ഷാ വിഭാഗം ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. ഇബ്രിയിലെ ഖുദാൽ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ 2 പേരെയും രക്ഷിച്ചു. പലയിടങ്ങളിലും വലിയതോതിൽ നാശനഷ്ടങ്ങളുണ്ടായി. മഴയെ തുടർന്നു പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് രൂക്ഷമായി.
നാളെ വരെ രാജ്യത്ത് ഇടിയോടു കൂടിയ മഴ തുടരുമെന്ന് സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു. കാറ്റിനും സാധ്യതയുണ്ട്. ദാഹിറ, ബുറൈമി, വടക്കൻ അൽ ബാതിന, തെക്കൻ അൽ ബാതിന, മസ്‌കത്ത്, അൽ ദാഖിലിയ, വടക്കൻ അൽ ഷർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഷർഖിയ, വുസ്ത, അൽ ദാഖിലിയ എന്നിവിടങ്ങളിൽ ശനി വൈകിട്ട് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.
https://www.facebook.com/Malayalivartha