യുക്രെയിനില്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ ഒരുങ്ങുന്നു?; പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ കുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്; ആണവ ഒഴിപ്പിക്കല്‍ ഡ്രില്‍ നടത്താന്‍ ഉന്നതസൈനിക ഉദ്യോഗസ്ഥർക്ക് പുടിന്റെ നിർദ്ദേശം
യുക്രെയിനില്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ ഒരുങ്ങുന്നതിന്റെ മുന്നോടിയായി പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ കുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.ആണവ ഒഴിപ്പിക്കല്‍ ഡ്രില്‍ നടത്താന്‍ പുടിന്‍ ഉന്നതസൈനിക ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് പടിഞ്ഞാറന്‍ യുക്രെയിനിലെ ഡെലിയാറ്റന്‍ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകര്‍ത്തുവെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗര്‍ കൊനെഷെങ്കോവ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പുടിന്റെ ഉത്തരവ്.
സൈബീരിയയില്‍ പണിത അത്യാധുനിക സൗകര്യങ്ങളുളള അതിസുരക്ഷാ ബങ്കറിലേക്കാണ് പുടിന്‍ കുടുംബാംഗങ്ങളെ മാറ്റിയിരിക്കുന്നത്. ആണവ ബോംബുകള്‍ക്ക് പോലും തകര്‍ക്കാന്‍ കഴിയാത്ത സുരക്ഷയുളള ബങ്കറുകളാണ് ഇതെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുമായ ദിമിത്രി മെദ്‌വദേവ്, പുടിന്റെ മനസാക്ഷി സൂക്ഷിപ്പു സംഘത്തിലെ ഏക വനിത വാലന്റിന മാത്‌വിയേങ്കോ, പാര്‍ലമെന്റ് അധോസഭയായ ഡ്യൂമയുടെ ചെയര്‍മാന്‍ വ്യാചെസ്‌ലാവ് വൊളോഡിന്‍ എന്നീ മുതര്‍ന്ന നേതാക്കള്‍ക്ക് ആണവ യുദ്ധത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് പുടിന്‍ സൂചന നല്‍കി. ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലിന് സജ്ജമാകാന്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും രാജ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധത്തിനായി ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേന കമാന്‍ഡുകള്‍ക്ക് പുടിന്‍ നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതു സമയത്തും പ്രയോഗിക്കാവുന്ന രീതിയില്‍ 897 ആണവ പോര്‍മുനകളാണ് മിസൈലുകളില്‍ ഘടിപ്പിച്ച് റഷ്യ തയാറാക്കിയിരിക്കുന്നത്. 310 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഇതില്‍പെടും.
അതേസമയം 400 ഓളം പേര്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞ മരിയുപോളിലെ സ്കൂള്‍ കെട്ടിടം റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തായി യുക്രെയിന്‍ വ്യക്തമാക്കി. സ്കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും യുക്രെയിന്‍ അറിയിച്ചു
https://www.facebook.com/Malayalivartha