ലോകം വൻദുരന്തത്തിന്റെ വക്കിൽ... യുക്രൈനിൽ സംഭവിക്കുന്നതിലും വലിയ യുദ്ധം വരാനിരിക്കുന്നു! നാട് മുഴുവൻ നശിക്കുമെന്ന്...
റഷ്യ യുക്രൈൻ സംഘർഷം കൊടുംബിരി കൊണ്ടിരിക്കുന്ന സമയത്ത് അതികഠിനമായ വെല്ലുവിളികൾ ലോകരാജ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ കരുതലോടെയും ജാഗ്രതയോടെയുമാണ് അന്താരാഷ്ട്ര സമൂഹം ഇപ്പോൾ ഈ യുദ്ധത്തെ വീക്ഷിക്കുന്നത്. കാരണം ഏത് സമയവും മറ്റ് രാജ്യങ്ങൾ കൂടി യുദ്ധത്തിലേക്ക് ഇറങ്ങിയേക്കാം എന്ന സംശയം തന്നെയാണ് അതിന് ആധാരം.
മരിയുപോൾ നഗരം വളഞ്ഞു പിടിക്കാനുള്ള റഷ്യൻ സൈനികരുടെ ശ്രമം പരാജയപ്പെട്ടപ്പോൾ കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനവും യുക്രൈൻ നിലവിൽ തള്ളിയിരിക്കുകയാണ്. ഇന്നലെ പുലർച്ചെ 5 മണിക്കു മുൻപ് മരിയുപോളിൽ പ്രതിരോധം തീർക്കുന്ന ‘സൈനികരോടും ജനങ്ങളോടും’ ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം.
എന്നാൽ റഷ്യയുടെ വെല്ലുവിളിയ്ക്ക് പുല്ലുവില കല്പിച്ച് തന്നെയാണ് യുക്രൈൻ നീങ്ങുന്നത്. 3 ലക്ഷത്തോളം ആളുകൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിനാൽ യുക്രെയ്ൻ കീഴടങ്ങും എന്ന പ്രതീക്ഷയിലായിരുന്നു റഷ്യ. കുടുങ്ങിക്കിടക്കുന്നവരെ പുറത്ത് എത്തിക്കാൻ സുരക്ഷിത പാതയൊരുക്കാമെന്നും റഷ്യ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, അന്ത്യശാസനം വന്നതിന്റെ പിന്നാലെ തന്നെ കീഴടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്ന പോലുമില്ലെന്നു യുക്രെയ്ൻ ചങ്കുറപ്പോടെ റഷ്യയെ അറിയിക്കുകയായിരുന്നു.
ആളുകൾ അഭയം തേടിയിരിക്കുന്ന കെട്ടിടങ്ങൾക്കു നേരെ റഷ്യ ബോംബാക്രമണം നടത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. മരിയുപോളിൽ മാത്രം 2,300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ൻ വ്യക്തമാക്കുന്നത്. അസോവ് കടൽത്തീരത്തുള്ള മരിയുപോൾ റഷ്യയെയും യുക്രെയ്നെയും സംബന്ധിച്ച തന്ത്രപ്രധാനമായ ഒരു തുറമുഖമാണ്.
അതിനിടയിലാണ് യുഎൻ മറ്റൊരു വലിയ അപായത്തെ കുറിച്ച് ചണ്ടിക്കാട്ടുന്നത്. ഏറെ കരുതലോടെയും ജാഗ്രതയോടെയും നീങ്ങണം എന്ന മുന്നറിയിപ്പാണ് അതിലുള്ളത്. നിലവിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പല രാജ്യങ്ങളിലും വിലവർധനവിനെ അഭിമുഖീകരിച്ച് തുടങ്ങിയിരിക്കുന്നു.
യുക്രൈനിന് എതിരെ റഷ്യ നടത്തുന്ന യുദ്ധം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ആഗോള താപനം നിയന്ത്രിക്കാനുമുള്ള ലോകത്തിന്റെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ഐക്യരാഷ്ട്ര സഭാ സഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകുകയാണ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഏഴാമത് സുസ്ഥിരതാ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങിയിരുന്ന പല രാജ്യങ്ങളും മറ്റ് ഇന്ധന സ്രോതസ്സുകളെ തേടി പരക്കം പായുകയാണ്. റഷ്യൻ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അത് ഏർപ്പെടുത്തിയ രാജ്യങ്ങൾ തന്നെയാണ് ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ലോകത്തെ വീണ്ടും പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് എത്തിക്കാന്‍ ഇതു കാരണമാവും.
കല്‍ക്കരി അധിഷ്ഠിത ഇന്ധന സ്രോതസ്സുകളിലേക്ക് കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നത് വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് അതി കഠിനമായി വര്‍ദ്ധിപ്പിക്കും. ഇത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറം തള്ളലിന്റെ നിരക്ക് കൂട്ടുമെന്നും തല്‍ഫലമായി ആഗോള താപനം ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോവിഡ് 19 രോഗം പല വികസ്വര രാജ്യങ്ങളെയും എല്ലാരീതിയിലും തകര്‍ത്തിരിക്കുകയാണ്. വന്‍ പണപ്പരുപ്പവും പലിശ നിരക്കുകളുടെ കുത്തനെയുള്ള വര്‍ദ്ധനയും താങ്ങാനാവാത്ത കടബാധ്യതയും കാരണം വിസക്വര രാജ്യങ്ങള്‍ ഇതിനകം നട്ടം തിരിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം അതിഭീകരമായ ദുരന്തത്തിന്റെ വക്കിലാണ് ഇപ്പോൾ നില്‍ക്കുന്നത്. എന്നിട്ടും ആ ദുരന്തത്തിലേക്ക് നമ്മള്‍ അറിയാത്ത പോലെ നടന്നു ചെല്ലുകയാണ്. നമ്മുടെ ഭൂമി ഇതിനകം തന്നെ 1.2 ഡിഗ്രി ചൂടു പിടിച്ചു. അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് പ്രകൃതി ദുരന്തങ്ങളായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഇതൊന്നും കണ്ടില്ലാ എന്ന് നടിച്ച് മുന്നോട്ട് പോവുകയാണ് ജനങ്ങൾ ചെയ്യുന്നത്. വളരെയേറെ ഭവിഷ്യത്തുകൾ അതിന് പിന്നാലെ സംഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ...
2020-ല്‍ മാത്രം മൂന്ന് കോടി മനുഷ്യരാണ് കാലാവസ്ഥാ വ്യതിയാനം മൂലം നാടും വീടും ഉപേക്ഷിച്ച് പലായനം നടത്തിയത്. യുദ്ധങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് ഈ കണക്ക് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. യുദ്ധം വിതയ്ക്കുന്നതാണ് ഏറ്റവും വലിയ നാശം എന്ന് നാം ഇന്ന് പറയപന്നു. പക്ഷേ അതിനെക്കാൾ ഏറെ ദുരന്തമായി ഇത് മാറിയേക്കാം.
ഭൂമിയിലെ മനുഷ്യരില്‍ പാതിയും ദുരന്തമുഖത്താണ് കഴിയുന്നതെന്നാണ് രണ്ടാഴ്ച മുമ്പു പുറത്തുവന്ന ഐപിസിസി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. ചെറിയ ദ്വീപുരാഷ്ട്രങ്ങള്‍, അവികസിത രാജ്യങ്ങള്‍, ലോകമെങ്ങുമുള്ള ദരിദ്രരായ ജനങ്ങൾ എന്നിവരെയെല്ലാം കാലാവസ്ഥാ ദുരന്തത്തിലേക്ക് അറിയാതെ തള്ളിവിടുകയാണ്.
2020-ല്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറം തള്ളല്‍ 6 ശതമാനം കൂടിയെന്നാണ് കണക്ക്. ഇപ്പോഴത്തെ അവസ്ഥയില്‍ തുടര്‍ന്നാല്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറം തള്ളല്‍ ഈ പതിറ്റാണ്ടില്‍ 14 ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് കണക്കു കൂട്ടല്‍. 2030-ഓടെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറം തള്ളല്‍ 45 ശതമാനം കുറയ്ക്കാമെന്ന ഗ്‌ളാക്‌സോ ഉച്ചകോടിയുടെ ലക്ഷ്യത്തിന് വമ്പന്‍ തിരിച്ചടി ഇതുമൂലം സംഭവിക്കും.
ലോകം പരസ്പരം ഒന്നു ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കാണാൻ സാധിക്കൂ. അതോടൊപ്പം വികസിതവും സമ്പന്നവുമായ രാജ്യങ്ങള്‍ പാവപ്പെട്ട രാജ്യങ്ങളെ സാമ്പത്തികവും സാങ്കേതികവുമായി സഹായിക്കുകയും വേണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, യുക്രെയ്നുമായുള്ള ചർച്ചകൾ ഇനിയും ഫലപ്രദമായി തുടങ്ങിയിട്ടില്ലെന്ന് റഷ്യ. യുക്രെയ്നെ സ്വാധീനിക്കാൻ കഴിയുന്ന രാജ്യങ്ങൾ ചർച്ചകളിൽ ക്രിയാത്മകമായി പ്രതികരിക്കാൻ സമ്മർദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച തുടർന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.
അതേസമയം, യുക്രെയ്ൻ യുദ്ധത്തോടുളള രാജ്യാന്തര പ്രതികരണം വിലയിരുത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പോളണ്ടിലെത്തും എന്ന സൂചന ലഭിച്ചിട്ടുണ്ട്. പോളണ്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന ബൈഡൻ യൂറോപ്യൻ രാഷ്ട്രത്തലവൻമാരുമായി ഫോണിൽ ആശയവിനിമയം നടത്തും.
യുദ്ധം ആരംഭിച്ചതിനു ശേഷം 33 ലക്ഷം യുക്രെയ്ൻകാർ പലായനം ചെയ്തു പോളണ്ടിലെത്തിയെന്നാണ് കണക്ക്. ഇവരുടെ സംരക്ഷണത്തിനായി ഈ വർഷം 220 കോടി യൂറോ ചെലവ് വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. എത്രയും വേഗം ഈ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ മൊത്തത്തിൽ വലിയ ഇനിയും വലിയ വില നൽകേണ്ടി വരും.
https://www.facebook.com/Malayalivartha