എത്ര കിട്ടിയാലും പഠിക്കില്ല! പിന്നെയും ചൈനയുടെ വായിൽ ചെന്ന് ചാടി ശ്രീലങ്ക... പിറകെ ഇന്ത്യയുടെ തൊഴിയും... മൊത്തത്തിൽ വിഴുങ്ങാൻ ചൈനീസ് വ്യാളി...
ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ കണ്ണീർത്തുള്ളി കണക്കെ, ശ്രീലങ്കയുടെ ഭൂപടം. രണ്ടേകാൽ കോടി മാത്രം ജനസംഖ്യയുള്ള ശ്രീലങ്കയുടെ ചരിത്രത്തിന് കണ്ണീരിന്റെ ഉപ്പുണ്ട്. ലോകം കണ്ട ഏറ്റവും ഭീകരമായ വിഘടനവാദ പ്രസ്ഥാനം സമ്മാനിച്ച ചോരയും കണ്ണീരും വറ്റിയിട്ടില്ല. ഇപ്പോൾ ഈ കുഞ്ഞുരാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ക്ഷയിച്ചുവന്ന വിദേശനാണ്യ ശേഖരത്തിനൊപ്പം രണ്ടുവർഷം മുമ്പ് കൊവിഡ് വ്യാപനം കൂടിയായപ്പോൾ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ അതിരൂക്ഷം. അവശ്യവസ്തു ക്ഷാമവും വിലക്കയറ്റവും കാരണം ജീവിതം ദുസ്സഹമായി, ജനങ്ങളിൽ അശാന്തി പടരുകയാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കൊളംബോയിൽ പതിനായിരക്കണക്കിനു പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്ക ചൈനയോട് 250 കോടി ഡോളറിന്റെ സഹായം കഴിഞ്ഞ ദിവസം ആവശ്യം ഉന്നയിച്ചിട്ടുണ്ടായിരുന്നു. അടിയന്തിരമായി സഹായിക്കണം എന്ന് ശ്രീലങ്ക ചൈനയോട് അഭ്യർത്ഥിച്ചതിന് പിന്നാലെ അതിൽ മറുപടിയും ചൈന നൽകിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് 2.5 ബില്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് അനുവദിക്കാനൊരുങ്ങി ചൈന. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും രൂക്ഷമായ നിലയിലാണ് ശ്രീലങ്ക. ഈ ഘട്ടത്തിലാണ് പ്രസിഡന്റ് ഗോട്ബയ രജപക്സെ ചൈനയോട് കൂടുതൽ സഹായം തേടിയത്. 2.5 ബില്യൺ അമേരിക്കൺ ഡോളർ അടിയന്തര സഹായമായി നൽകണം എന്നാണ് കൊളംബോയുടെ ആവശ്യം.
കൊവിഡ് കാലത്ത് അടക്കം ചൈന നൽകിയ വായ്പകളുടെ തിരിച്ചടവിൽ ഇളവ് വേണമെന്നും ശ്രീലങ്ക അഭ്യർത്ഥിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ സ്ഥിതി മുതലെടുക്കില്ലെന്നാണ് ചൈനയുടെ പ്രതികരണം. എങ്കിലും ബീജിങ്ങിന്റെ കൂടുതൽ ആവശ്യങ്ങൾക്ക് ശ്രീലങ്ക വഴങ്ങേണ്ടി വന്നേക്കും എന്ന സൂചനയുണ്ട്. പ്രസിഡന്റ് ഗോട്ബയ രജപക്സെ അന്താരാഷ്ട്ര നാണ്യ നിധിയോടും അടിയന്തര ഇടക്കാല ആശ്വാസം തേടിയിട്ടുണ്ട്.
ഈ വർഷം ലങ്കൻ സർക്കാർ കൊടുത്തു തീർക്കാനുള്ളത് ഏഴു ബില്യൺ ഡോളറോളം വരുന്ന വിദേശ കടമാണ്. ഇതിൽ 3.34 ബില്യൺ ശ്രീലങ്ക ചൈനയ്ക്ക് മാത്രം കൊടുക്കാനുണ്ട്. ഈ ഘട്ടത്തിലാണ് ചൈനയിൽ നിന്ന് തന്നെ വീണ്ടും കടമെടുക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് കൊവിഡ് നിയന്ത്രണങ്ങൾ കാരണം ശ്രീലങ്കൻ സർക്കാരിന് 14 ബില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി തീരും വരെ വൈദ്യുതിയും ഇന്ധനവും പരമാവധി കുറച്ചു ഉപയോഗിക്കണം എന്ന് പൊതുജനങ്ങളോടും സർക്കാർ അഭ്യർത്ഥിച്ചിരിക്കുകയാണ്.
വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. 2.3 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് ശ്രീലങ്കയുടെ പക്കൽ ഇപ്പോഴുള്ളത്.
1948 ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം ലങ്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. കടലാസ് വാങ്ങാൻ പണമില്ലാത്തതു കൊണ്ട് സ്കൂളുകളിൽ നടത്തേണ്ട പരീക്ഷ പോലും നടത്താൻ കഴിയാതെ മാറ്റിവെച്ചു. അരിക്ക് കിലോയ്ക്ക് 300 രൂപയിലേക്ക് ഉയർന്നു. ഇത്തരത്തിൽ എല്ലാ സാധനങ്ങൾക്കും വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്.
ശ്രീലങ്കയുടെ മൊത്തം ഇറക്കുമതിയിൽ 20 ശതമാനവും ഇന്ധനമാണ്. ഇന്ധനത്തിന് കടുത്ത ക്ഷാമമായി. വൈദ്യുതി നിലയങ്ങൾ അടച്ചതോടെ ദിവസവും പവർ കട്ട്. ഭക്ഷണവും മരുന്നും പാചകവാതകവും പച്ചക്കറിയും പഴങ്ങളും പാൽപ്പൊടിയും സിമന്റും ഉൾപ്പടെ അവശ്യവസ്തുക്കൾക്ക് ക്ഷാമം രൂക്ഷമായി. പെട്രോൾ പമ്പുകളിലും, പലചരക്കു കടകൾക്കും ഫാർമസികൾക്കും മുന്നിലും ആളുകൾ രണ്ടും മൂന്നും ദിവസം ക്യൂ നിൽക്കുന്ന അവസ്ഥ വന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലങ്കൻ യൂണിറ്റായ എൽ.ഐ.ഒ.സിയാണ് രാജ്യത്തെ ഇന്ധന വിതരണക്കാർ.
ശ്രീലങ്കയുടെ വിദേശ കടത്തിന്റെ 10 ശതമാനം ചൈനയിൽ നിന്നുള്ള വായ്പയാണ്. ശ്രീലങ്കൻ സെൻട്രൽ ബാങ്കിനും മറ്റ് ദേശീയ ഏജൻസികൾക്കും ചൈന നൽകിയ വായ്പകൾ കൂടി കണക്കിലെടുത്താൽ യഥാർത്ഥ കടം 1500 കോടി ഡോളർ വരും.വായ്പ പുനക്രമീകരിക്കുന്നത് ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകാൻ ചൈന വിസമ്മതിച്ചു.
ഷി ജിൻ പിങിനോട് പ്രസിഡന്റ് ഗോതാബയ രാജപക്‌സെ നേരിട്ട് അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ലചൈനയുടെ വായ്പകൾക്ക് 6.5 ശതമാനം വരെ പലിശ നൽകണം. എ.ഡി.ബി വായ്പകൾക്ക് മൂന്നു ശതമാനം മാത്രമാണ് പലിശ.പ്രതിസന്ധിയിൽ ചൈന കൈവിട്ടതോടെ രാജപക്‌സെ സർക്കാർ ചൈനാപക്ഷ പ്രതിച്ഛായ ഉപേക്ഷിച്ച് ഇന്ത്യൻ പക്ഷത്തേക്കും പാശ്ചാത്യ ചായ്‌വിലേക്കും നീങ്ങുകയാണ് എന്ന സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ അതിന് തിരിച്ചടിയെന്നോണമാണ് ഇപ്പോൾ ചൈനയോട് തന്നെ കേണപേക്ഷിച്ചത്.
ശ്രീലങ്കൻ രൂപയുടൈ മൂല്യം പിന്നെയും ഇടിഞ്ഞിട്ടുണ്ട്. ഒരു ലങ്കൻ രൂപയെന്നാൽ 27 ഇന്ത്യൻ പൈസയാണ് ഇപ്പോൾ. മാർച്ച് എട്ടിന് ഇത് 38 ഇന്ത്യൻ പൈസയായിരുന്നു. ആഭ്യന്തര ഉൽപാദനമുള്ള പച്ചക്കറികൾക്കു നേരിയ വിലക്കുറവ് ആശ്വാസമായപ്പോൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സവാള, വറ്റൽമുളക് എന്നിവയുടെ വിലയുയർന്നു. മുളക് കിലോഗ്രാമിന് 1200 രൂപയാണ് ഇന്നലത്തെ വില.
https://www.facebook.com/Malayalivartha